ആര്‍.ബി.ഐ പുറത്തിറക്കിയ ഉത്തരവില്‍, നോട്ട് പിന്‍വലിക്കുന്നതിന് കാരണമായിട്ടുള്ള പ്രധാന കാര്യങ്ങൾ

ആര്‍.ബി.ഐ പുറത്തിറക്കിയ ഉത്തരവില്‍, നോട്ട് പിന്‍വലിക്കുന്നതിന് കാരണമായിട്ടുള്ള പ്രധാന കാര്യങ്ങൾ

2016ലെ നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്ത് അവതരിപ്പിച്ച 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവിലുള്ള 2000 നോട്ടുകള്‍ക്ക് വിനിമയമൂല്യം ഉണ്ടായിരിക്കും.

എന്നാല്‍, ഇവ മാറ്റിയെടുക്കാന്‍ സെപ്റ്റംബര്‍ 30 വരെയാണ് നല്‍കിയ സമയം. ബാങ്കുകളില്‍ നിക്ഷേപിക്കുകയോ, മാറ്റിയെടുക്കുകയോ ചെയ്യാനാകും.

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച്‌ ആര്‍.ബി.ഐ പുറത്തിറക്കിയ ഉത്തരവില്‍, നോട്ട് പിന്‍വലിക്കുന്നതിന് കാരണമായി രണ്ട് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

1. '500, 1000 രൂപ നോട്ടുകള്‍ 2016ല്‍ നിരോധിച്ചപ്പോളുണ്ടായ കറന്‍സി ആവശ്യകത പരിഹരിക്കാനാണ് 2000 രൂപ നോട്ട് വിനിമയത്തില്‍ കൊണ്ടുവന്നത്. നിലവില്‍ മറ്റു തുകകളുടെ നോട്ടുകള്‍ വിനിമയത്തില്‍ ആവശ്യത്തിന് ലഭ്യമായിരിക്കുന്നു.'

2. 'നിലവിലുള്ള 2000 നോട്ടുകളില്‍ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്ബ് അച്ചടിച്ചതാണ്. നാല് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് നോട്ടുകളുടെ കാലാവധി നിശ്ചയിച്ചത്. ഇത് ഏറെക്കുറെ പൂര്‍ത്തിയായിരിക്കുന്നു.'

ഈ രണ്ട് കാര്യങ്ങളാണ് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. 2018-19 സാമ്ബത്തിക വര്‍ഷം മുതല്‍ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചിരുന്നു. മാര്‍ച്ച്‌ 31ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ മൂല്യത്തില്‍ 10.8 ശതമാനം മാത്രമേ 2000 രൂപ നോട്ടുകള്‍ ഉള്ളൂ.

2018 മാര്‍ച്ചില്‍ ആകെ വിനിമയത്തിലുണ്ടായിരുന്ന 2000 നോട്ടുകളുടെ മൂല്യം 6.73 ലക്ഷം കോടി രൂപയായിരുന്നു. അന്ന് പ്രചാരത്തിലുള്ള നോട്ടുകളുടെ 37.3 ശതമാനമായിരുന്നു ഇത്. 2023 മാര്‍ച്ചോടെ വിനിമയത്തിലുള്ള 2000 നോട്ടുകളുടെ മൂല്യം 3.62 ലക്ഷം കോടിയായി കുറഞ്ഞു. ഇന്ന് വിനിമയത്തിലുള്ള നോട്ടുകളുടെ 10.8 ശതമാനം മാത്രമാണ് ഇത്. സാധാരണ ഇടപാടുകള്‍ക്ക് 2000 രൂപ ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ആര്‍.ബി.ഐ നിരീക്ഷിക്കുന്നു.