ജിഎസ്ടിയില്‍ ചെറുകിടക്കാര്‍ക്ക് ആശ്വാസം. 40 ലക്ഷം രൂപയാക്കി

ജിഎസ്ടിയില്‍ ചെറുകിടക്കാര്‍ക്ക് ആശ്വാസം. 40 ലക്ഷം രൂപയാക്കി

ചരക്കു സേവന നികുതിയില്‍ ചെറുകിടക്കാര്‍ക്ക് ആശ്വാസമാകുന്നു. ജിഎസ്ടി നല്‌കേണ്ട വിറ്റുവരവുപരിധി 20 ലക്ഷം രൂപയില്‍നിന്നു പ്രതിവര്‍ഷം 40 ലക്ഷം രൂപയാക്കി. ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് ഒരു ശതമാനം നികുതി മാത്രം നല്‌കേണ്ട കോംപോസിഷന്‍ സ്‌കീമില്‍ ചേരാം. ഇതുവരെ ഒരുകോടി രൂപ വരെയായിരുന്നു. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ ആണ് ഈ തീരുമാനമെടുത്തത്. 

ഏപ്രില്‍ ഒന്നിന് ഈ തീരുമാനങ്ങള്‍ പ്രാബല്യത്തിലാകും. മൊത്തം 8200 കോടി രൂപയുടെ വരുമാനനഷ്ടമുള്ള തീരുമാനങ്ങള്‍ ഉണ്ടായി. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ഒഴിവുപരിധി കൂട്ടണമെന്നു നിരവധി വിഭാഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ കേന്ദ്രം സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ വ്യാപാരിസമൂഹം എതിരാകുന്നതു തടയാനാണ് ഇളവ്. നികുതി ഒഴിവു പരിധി ഇരട്ടിപ്പിച്ചതുവഴി 5200 കോടി രൂപയുടെ വാര്‍ഷിക നഷ്ടം ഉണ്ടാകും.50 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സേവനദാതാക്കളോ ഉത്പന്നങ്ങളും സേവനങ്ങളും കൂടി നല്കുന്നവരോ ആയ നികുതിദായകര്‍ക്ക് ആറു ശതമാനം നികുതി അടയ്ക്കുന്ന ഒരു കോംപോസിഷന്‍ സ്‌കീമില്‍ ചേരാമെന്ന തീരുമാനവും ഇന്നലെ ഉണ്ടായി. കോംപോസിഷന്‍ സ്‌കീം സംബന്ധിച്ച തീരുമാനങ്ങള്‍ വഴി 3000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ട്. 

ചെറുകിട സേവനദാതാക്കള്‍ 18 ശതമാനം നികുതിയില്‍നിന്നു രക്ഷപ്പെട്ടു. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം നല്കുന്നതാണു തീരുമാനങ്ങള്‍ എന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. കോംപോസിഷന്‍ സ്‌കീംകാര്‍ക്ക് വര്‍ഷം ഒരു റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. നികുതി െ്രെതമാസം തോറും അടയ്ക്കണം. റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഏഴംഗ കമ്മിറ്റിയെ നിയോഗിച്ചു.നികുതി അഞ്ചുശതമാനമാക്കുന്‌പോള്‍ ഭൂമിവില ഉള്‍പ്പെടുത്തണമോ എന്നതും പരിശോധിക്കും.