സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നീട്ടുന്നതില്‍ തീരുമാനമായില്ല: ജിഎസ്ടി കൗണ്‍സില്‍ തീരുമാനങ്ങൾ

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നീട്ടുന്നതില്‍  തീരുമാനമായില്ല:  ജിഎസ്ടി കൗണ്‍സില്‍ തീരുമാനങ്ങൾ

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നീട്ടുന്നതില്‍ യോഗത്തില്‍ തീരുമാനമായില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം നീട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും ചൂതാട്ട കേന്ദ്രങ്ങള്‍ക്കും 28% നികുതി ചുമത്തുന്നതില്‍ തീരുമാനം പിന്നീട് എടുക്കും. ചില ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ജൂലൈ 18 മുതല്‍ പ്രാബല്യത്തില്‍ വന്നേക്കും. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നികുതി ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്.

അസംഘടിത മേഖലയെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ചെറുകിട ഓണ്‍ലൈന്‍ വില്‍പ്പനക്കാരുടെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ അനുമതി നല്‍കി ജിഎസ്ടി കൗണ്‍സില്‍.

നിയമത്തിലെ മാറ്റങ്ങള്‍ 2023 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.

ഈ നീക്കം ഏകദേശം 120,000 ചെറുകിട വ്യാപാരികള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് സൂചന. കൂടാതെ കോമ്ബോസിഷന്‍ ഡീലര്‍മാരെ ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാര്‍ വഴി അന്തര്‍സംസ്ഥാന വ്യാപാരം ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. 1.5 കോടി രൂപ വരെ വിറ്റുവരവുള്ളവരാണ് കോമ്ബോസിഷന്‍ ഡീലര്‍മാര്‍. ഇവര്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിനൊപ്പം (ഐടിസി) ഫ്ലാറ്റ് നിരക്കില്‍ ജിഎസ്ടി അടയ്ക്കേണ്ടതുണ്ട്. നിലവില്‍, ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാര്‍ വഴി വിതരണം ചെയ്യുന്ന വില്‍പ്പനക്കാര്‍ അവരുടെ വാര്‍ഷിക വിറ്റുവരവ് 20 ലക്ഷം രൂപയ്ക്കോ 40 ലക്ഷം രൂപയ്ക്കോ താഴെ ആണെങ്കില്‍ പോലും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം.

ഈ നീക്കം ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിതരണക്കാര്‍ക്കിടയില്‍ തുല്യത ഉറപ്പാക്കും, കൂടാതെ ചെറുകിട ബിസിനസുകള്‍, കരകൗശല വിദഗ്ധര്‍, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സ്ത്രീ സംരംഭകര്‍ എന്നിവര്‍ക്ക് ഇത് വലിയ ഉത്തേജനം നല്‍കും

വെട്ടിപ്പ് തടയാന്‍ സ്വര്‍ണവും രത്നങ്ങളും ഉള്‍പ്പെടെയുള്ലവ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടു പോകുന്പോള്‍ ഇ വേ ബില്‍ വേണമെന്നതാണ് ഒരു നിര്‍ദേശം.

രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വര്‍ണത്തിനായിരിക്കും ഇ വേ ബില്‍ ആവശ്യമായി വരിക. എങ്കിലും അടിസ്ഥാന നിരക്ക് സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്നും നിര്‍ദേശമുണ്ട്. പാക്കറ്റ് തൈര്, ലസ്സി തേന്‍ അടക്കമുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് കൂടി നികുതി ഏര്‍പ്പെടുത്താമെന്ന നിര്‍ദേശവും അംഗീകരിക്കപ്പെട്ടവയിലുണ്ട്

ആയിരം രൂപയില്‍ താഴെ പ്രതിദിന വാടകയുള്ള ഹോട്ടല്‍ മുറികളും ജിഎസ്ടി പരിധിയില്‍.

നിലവില്‍ ആയിരം രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറികള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുന്നില്ല. സമാനമായ രീതിയില്‍ നികുതി ഏര്‍പ്പെടുത്തുകയും നികുതി സ്ലാബില്‍ മാറ്റം വരുത്തുകയും ചെയ്ത ഉല്‍പ്പന്നങ്ങള്‍ ചുവടെ:

1. ബ്രാന്റഡ് അല്ലാത്ത പായ്ക്ക് ചെയ്ത പാലുല്‍പ്പന്നങ്ങളെയും കാര്‍ഷികോല്‍പ്പന്നങ്ങളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തി. ലസി, മോര്, തൈര്, ഗോതമ്ബ് പൊടി, മറ്റു ധാന്യങ്ങള്‍, പപ്പടം, ശര്‍ക്കര തുടങ്ങി ബ്രാന്റഡ് അല്ലാത്ത പായ്ക്ക് ചെയ്ത പാലുല്‍പ്പന്നങ്ങളെയും കാര്‍ഷികോല്‍പ്പന്നങ്ങളെയും അഞ്ചുശതമാനം നികുതി സ്ലാബില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

2. സ്വര്‍ണം, വിലപ്പിടിപ്പുള്ള രത്‌നം തുടങ്ങിയ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകുന്നതിന് ഇ- വേ ബില്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള സ്വര്‍ണ ഉരുപ്പടികള്‍ കൊണ്ടുപോകാന്‍ ഇനി ഇ- വേ ബില്‍ വേണം. ഇതിന്റെ പരിധി ഉയര്‍ത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.

3. ഭക്ഷ്യ എണ്ണ, കല്‍ക്കരി, എല്‍ഇഡി ലാമ്ബ്, പ്രിന്റിംഗിന് ഉപയോഗിക്കുന്ന മഷി, തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ബാധകമായ ഇന്‍വെര്‍ട്ടേഡ് നികുതി ഘടനയില്‍ തിരുത്തല്‍ വരുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ നിര്‍ദേശിച്ചു

4. ചെക്ക് അനുവദിക്കുന്നതിന് ബാങ്ക് ഈടാക്കുന്ന ഫീസിന് 18 ശതമാനം ജിഎസ്ടി ചുമത്താന്‍ തീരുമാനിച്ചു

5. അറ്റ്‌ലസ്, മാപ്പ്, ചാര്‍ട്ട് എന്നിവയ്ക്ക് 12 ശതമാനം ജിഎസ്ടി

6. പായ്ക്ക് ചെയ്യാത്തതും ബ്രാന്റഡ് അല്ലാത്തതും ലേബര്‍ ചെയ്യാത്തതുമായ ഉല്‍പ്പന്നങ്ങളെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയത് തുടരും

ഇതിന് പുറമേ കാസിനോ, ഓണ്‍ലൈന്‍ ഗെയിം, കുതിരയോട്ടം തുടങ്ങിയവയ്ക്ക് 28 ശതമാനം ജിഎസ്ടി ചുമത്താനുള്ള ശുപാര്‍ശയും കൗണ്‍സിലിന് മുന്‍പാകെയുണ്ട്. ധനമന്ത്രിമാരുടെ സമിതി നല്‍കിയ ശുപാര്‍ശയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചത്.