ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമേറ്റു

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമേറ്റു

ആന്ധ്രയില്‍ മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേരത്തെ പ്രഖ്യാപിച്ച പോലെ 12.23നാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. വിജയവാഡയിലെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു അധികാരാരോഹണം. കനത്ത മഴ അവഗണിച്ചാണ് ആയിരങ്ങള്‍ തടിച്ചുകൂടിയത്. 175 അംഗ നിയമസഭയില്‍ 151 സീറ്റ് നേടിയാണ് ജഗന്‍ നേതൃത്വം നല്‍കുന്ന വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരം പിടിച്ചത്.

അമ്മ വിജയലക്ഷ്മി, ഭാര്യ ഭാരതി, സഹോദരി ശാര്‍മിള, മക്കളായ ഹര്‍ഷ റെഡ്ഡി, വര്‍ഷ റെഡ്ഡി തുടങ്ങിയവര്‍ക്കൊപ്പമാണ് ജഗന്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. 20000ത്തിലധികം പേര്‍ ചടങ്ങ് വീക്ഷിക്കാന്‍ സ്റ്റേഡിയത്തിലും പരിസരത്തുമായി എത്തിയിരുന്നു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, പുതുച്ചേരി മന്ത്രി മല്ലാഡി കൃഷ്ണ റാവു എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ക്ഷണമുണ്ടായിരുന്നെങ്കിലും ടിഡിപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു എത്തിയില്ല. ജഗനെ അനുമോദിക്കാന്‍ പാര്‍ട്ടി പ്രതിനിധികളെ അയക്കുകയാണ് നായിഡു ചെയ്തത്. നവീന്‍ പട്‌നായിക് വൈകീട്ട് നടക്കുന്ന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്.

ആന്ധ്രയും തെലങ്കാനയുമായി സംസ്ഥാനം വിഭജിക്കപ്പെട്ട ശേഷം ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജഗന്‍. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുമ്ബ് ഒട്ടേറെ ആരാധനാ കേന്ദ്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. കഡപ്പയിലെ അമീന്‍ പീര്‍ ദര്‍ഗയിലും അദ്ദേഹം എത്തിയിരുന്നു. പിതാവും മുന്‍ മുഖ്യമന്ത്രിയുമായ രാജശേഖര റെഡ്ഡി അന്ത്യവിശ്രമം കൊള്ളുന്ന കഡപ്പയിലെ ഇടുപുളപായയിലും ജഗന്‍ എത്തുകയും പ്രാര്‍ഥന നടത്തുകയും ചെയ്തിരുന്നു.