ജി.എസ്.ടി കുടിശ്ശിക പിരിവ് ശക്തമാകുന്നു: നൂറിലേറെ വ്യാപാരികൾക്കെതിരെ കണ്ടുകെട്ടൽ നടപടികൾ

നികുതി കുടിശ്ശിക അടയ്ക്കാതെ പ്രവർത്തിക്കുന്ന ബിസ്സിനെസ്സ് സ്ഥാപനങ്ങളിൽ നിന്നും കുടിശ്ശിക ഈടാക്കുന്നതിനായി പ്രസ്തുത വ്യാപാരികളുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള ശക്തമായ നടപടികളുമായി സംസ്ഥാന ജി .എസ്.ടി വകുപ്പ് .
അതിന്റെ ഭാഗമായി 2025 മെയ് 15 ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇക്കണോമിക് ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ ഡോ. മനു ജയൻ KAS ന്റെ നേത്യത്വത്തിൽ എല്ലാ ജില്ലകളിലും അരിയർ റിക്കവറി നടപടികൾ സ്വീകരിച്ചു. 35 ഓളം വ്യാപാര സ്ഥാപനങ്ങളിൽ നിന്നും റിക്കവറി നടപടി ക്രമങ്ങൾ പൂർത്തിയാക്കി നികുതി കുടിശ്ശിക പിരിച്ചെടുത്തു.
ജനങ്ങളിൽ നിന്ന് നികുതി പിരിച്ചെടുക്കുകയും അത് സമയത്ത് സർക്കാരിൽ ഒടുക്കാതെ വീഴ്‌ച വരുത്തുകയും, സർക്കാർ പ്രഖ്യാപിക്കുന്ന വിവിധ ആംനെസ്റ്റി പദ്ധതികളോട് മുഖംതിരിഞ്ഞു നിൽക്കുകയും ചെയ്യുന്ന വ്യാപാരികൾക്കെതിരെ ശക്തമായ റിക്കവറി നടപടികൾ സ്വീകരിക്കുവാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത നികുതി സംസ്ഥാന ഖജനാവിലേക്ക് കൃത്യമായി ഒടുക്കാതിരുന്ന വ്യാപാരികൾക്ക് നികുതി നിർണ്ണയ ഉത്തരവുകൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നൽകിയിരുന്നു. ഇപ്രകാരം ജി.എസ്.ടി. നിലവിൽ വരുന്നതിന് മുൻപ് നിലനിന്നിരുന്ന നിയമങ്ങളുമായി ബന്ധപ്പെട്ട് നിരവധി നികുതി കുടിശ്ശികകളുടെ കണക്കുകൾ സർക്കാരിന്റെ പക്കൽ ലഭ്യമാണ്.
സംസ്ഥാന ചരക്ക് സേവന നികുതി നിയമ പ്രകാരം മുൻകാല നികുതി നിയമങ്ങളിലെ കുടിശ്ശികകളെ ജി.എസ്.ടി. നിയമത്തിൻകീഴിലെ കുടിശ്ശികകൾ ആക്കി മാറ്റുവാൻ കഴിയും.
ഇപ്രകാരം ഒരു വ്യാപാരിയുടെ കുടിശ്ശിക ജി.എസ്.ടി. കുടിശ്ശികയാക്കി മാറ്റിക്കഴിഞ്ഞാൽ വകുപ്പിന് വ്യാപാരിയുടെ ജി.എസ്.ടി. ലെഡ്‌ജറുകളിൽ ഉള്ള തുക കുടിശ്ശികയിലേക്ക് വകയിരുത്തുവാനും, വ്യാപാരിക്ക് സർക്കാരിൽ നിന്നോ മറ്റു വ്യക്തികളിൽ നിന്നോ എന്തെങ്കിലും തുക ലഭിക്കുവാനുണ്ടെങ്കിൽ അത് തടഞ്ഞുകൊണ്ട് കുടിശ്ശിക പിരിച്ചെടുക്കുവാനും , ബാങ്ക് , മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ ആ ബിസിനസ്സിനുള്ള നിക്ഷേപങ്ങൾ മരവിപ്പിച്ചുകൊണ്ട് തുക ഈടാക്കുവാനും കഴിയും. കൂടാതെ കുടിശ്ശികക്കാരന്റെ ഷെയർ മാർക്കറ്റിലെ നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസികൾ തുടങ്ങിയവയിൽ നിന്നും കുടിശ്ശിക വസൂലാക്കാനും, ബിസിനെസ്സ് സ്ഥാപനത്തിന്റെ സ്ഥാവരജംഗമ വസ്‌തുവകകൾ കണ്ടുകെട്ടുവാനും അത് വിൽപ്പന നടത്തി സർക്കാരിനു ലഭിക്കുവാനുള്ള കുടിശ്ശികയിലേക്ക് വകയിരുത്തുവാനും കഴിയും. നികുതി കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടും, സ്ഥാവര ജംഗമങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങളും വകുപ്പു ശേഖരിച്ചിട്ടുണ്ട്. നിലവിൽ, കുടിശ്ശികയുള്ള നൂറോളം സ്ഥാപനങ്ങളിൽ വകുപ്പ് ഈ നടപടികൾ സ്വീകരിക്കുകയും സ്ഥാവരജംഗമ വസ്‌തുവകകൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. ജി.എസ്.ടി. നിയമത്തിന്റെ വകുപ്പ് 159 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ഇപ്രകാരം മനപൂർവ്വമായി കുടിശ്ശിക വരുത്തിയിട്ടുള്ള നികുതിദായകരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതും പരിഗണനയിലാണ്.
2025 സംസ്ഥാന ബഡ്ജറ്റിൽ ജനറൽ ആംനസ്റ്റി പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് പിഴയും പലിശയും പൂർണമായും ഒഴിവാക്കി കുടിശ്ശികയുള്ള നികുതിയുടെ നിശ്ചിത ശതമാനം മാത്രം അടച്ചു കൊണ്ട് വ്യാപാരികൾക്ക് നികുതി ബാധ്യത ഒഴിവാക്കുവാൻ കഴിയും. ഇതിനുള്ള അവസാന തീയതി ജൂൺ 30 ആണ്. ഈ കാലാവധിക്കുള്ളിൽ ആംനസ്റ്റി പദ്ധതി പ്രയോജനപ്പെടുത്താതിരിക്കുന്നവരുടെ കുടിശ്ശികകൾ റിക്കവറി നടപടിക്രമങ്ങളിലൂടെ പിരിച്ചെടുക്കുന്നതിനുള്ള ശക്തമായ നടപടികളിലേക്ക് വകുപ്പ് കടക്കും.