2019-20 സാമ്ബത്തികവര്‍ഷം 15 മാസമായി നീട്ടണമെന്ന് ഓഡിറ്റര്‍മാരും വിവിധ വ്യവസായ സംഘടനകളും കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു

2019-20 സാമ്ബത്തികവര്‍ഷം 15 മാസമായി നീട്ടണമെന്ന് ഓഡിറ്റര്‍മാരും വിവിധ വ്യവസായ സംഘടനകളും കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു

നികുതി സമര്‍പ്പിക്കുന്നതിനും റിട്ടേണ്‍ സമ്ബാദിക്കുന്നതിനുമുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടിവെച്ചതിനെത്തുടര്‍ന്ന് 2019-20 സാമ്ബത്തികവര്‍ഷം 15 മാസമായി നീട്ടണമെന്ന് ഓഡിറ്റര്‍മാരും വിവിധ വ്യവസായ സംഘടനകളും കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. കൊറോണ വൈറസും തുടര്‍ന്നുള്ള ലോക് ഡൗണുമാണ് വ്യവസയ ലോകത്തെ ഇത്തരം ഒരു ആവശ്യം ഉന്നയിക്കാന്‍ പ്രേരിപ്പിച്ചത്.

ശുപാര്‍ശപ്രകാരം 2019-'20 സാമ്ബത്തിക വര്‍ഷം ജൂണ്‍ വരെ നീട്ടണം. ജൂലായില്‍ തുടങ്ങുന്ന പുതിയ സാമ്ബത്തികവര്‍ഷം 2021 മാര്‍ച്ചില്‍ അവസാനിപ്പിക്കാനാകും. കമ്ബനികള്‍ക്ക് കണക്കുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം നല്‍കുന്നതിനും ഓഡിറ്റര്‍മാര്‍ക്ക് നേരിട്ട് പരിശോധന നടത്താന്‍ അവസരമൊരുക്കാനുമാണ് സാമ്ബത്തികവര്‍ഷം നീട്ടണമെന്ന ആവശ്യം ശക്തമാകുന്നത്.

അടുത്ത ഏതാനും പാദവര്‍ഷങ്ങളില്‍ വ്യവസായ ലോകത്ത് കൊറോണയുടെ പ്രത്യാഘാതം നിലനില്‍ക്കും. ഇക്കാലത്ത് വ്യവസായം മരവിച്ച സ്ഥിതിയിലായിരിക്കുമെന്നും കമ്ബനികള്‍ക്ക് നഷ്ടം മാത്രമായിരിക്കും ഉണ്ടാകുകയെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി വ്യക്തമാക്കി.

വിവിധ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പരിശോധിക്കുന്നതിനും അവരുടെ ആസ്തികളും ബാലന്‍സ് ഷീറ്റും വിലയിരുത്തുന്നതിനും കൊറോണ തടസ്സമാവുകയാണെന്ന് ഓഡിറ്റിങ് സ്ഥാപനങ്ങളും പറയുന്നു. ലോക്ക് ഡൗണ്‍ കാലത്ത് കമ്ബനികളുടെ ബുക്ക് ക്ലോസ് ചെയ്യാനും സാമ്ബത്തികറിപ്പോര്‍ട്ട് തയ്യാറാക്കാനും പ്രായോഗിക ബുദ്ധിമുട്ടുള്ളതായി കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളും പറയുന്നു. സാമ്ബത്തികവര്‍ഷം നീട്ടുന്നതിലൂടെ കമ്ബനികള്‍ക്ക് ഇതില്‍ വലിയ ആശ്വാസമാകും ലഭിക്കുക.

സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുന്നതായും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച്‌ വ്യവസായ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നതായുമാണ് വിവരം.