പ്രളയസെസ് നടപ്പാക്കുന്നത് ജൂലായിലേക്ക് നീട്ടി

പ്രളയസെസ് നടപ്പാക്കുന്നത് ജൂലായിലേക്ക് നീട്ടി

സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ ഒന്നുമുതല്‍ ഈടാക്കാനിരുന്ന പ്രളയസെസ് തീരുമാനം ജൂലൈ ഒന്നിലേക്ക് മാറ്റി . ഒരുശതമാനം സെസ് ഈടാക്കുന്നതാണ് ജൂലൈ ഒന്നിലേക്ക് മാറ്റിവച്ചത് . സെസിന്‍റെ പകുതി കേന്ദ്രസര്‍ക്കാരിലേക്ക് പോകാതിരിക്കാനാണ് ഈ നടപടി. ഇതിനായി ജിഎസ്ടി കൗണ്‍സിലിന്‍റെ അംഗീകാരം തേടാനും തീരുമാനിച്ചു .സെസിനുമേല്‍ ജിഎസ്ടി വരുന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത് .

ഇപ്പോഴത്തെ സാഹചര്യത്തില്‍ സെസിനു മേലും നികുതി വരുമെന്നതിനാല്‍ ഇത് ഒഴിവാക്കുന്നതിനായി ജിഎസ്ടി കൗണ്‍സിലിന്റെ വിജ്ഞാപനം ആവശ്യമാണ്. വിജ്ഞാപനം ഇറങ്ങിയ ശേഷം സെസ് ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജൂലൈയിലേയ്ക്കു മാറ്റിയത്.1% സെസ് ഏര്‍പ്പെടുത്തുമ്ബോള്‍ സെസും ഉല്‍പന്ന വിലയും ചേര്‍ത്തുള്ള തുകയ്ക്കു മേലായിരിക്കും ജിഎസ്ടി ചുമത്തുകയെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു . ഉല്‍പന്ന വിലയ്ക്കു മേല്‍ മാത്രമായിരിക്കും നികുതി എന്ന പൊതു ധാരണ തിരുത്തുന്നതാണ് വിജ്ഞാപനം. ഇത് വിലകൂടിയ ഉല്‍പന്നങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനെക്കാള്‍ വിലക്കയറ്റം വരുത്തും .

വിജ്ഞാപനമിറങ്ങിയശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ സെസ് ചുമത്തുന്നതിനുള്ള തടസ്സം ശ്രദ്ധയില്‍പ്പെട്ടത്. ഇപ്പോഴത്തെ രീതിയില്‍ നടപ്പാക്കിയാല്‍ സെസിന് പുറമേ നികുതിയും കൂടും. ഇത് ഇരട്ടനികുതിക്ക് തുല്യമാവും. സെസ് ചുമത്തുന്നതിന് പൊതുവേയുണ്ടാക്കിയ ഈ വ്യവസ്ഥ പ്രളയസെസിന് ബാധകമല്ലെന്ന് വ്യക്തമാക്കി ജി.എസ്.ടി കൗണ്‍സില്‍ വിജ്ഞാപനമിറക്കിയാലേ സെസ് പരിക്കാനാവൂ. ഇതിനായി ജി.എസ്.ടി കൗണ്‍സിലിനോട് സംസ്ഥാനം ആവശ്യപ്പെട്ടു.

അഞ്ചുശതമാനത്തിനുമുകളില്‍ നികുതിയുള്ള ചരക്കുകള്‍ക്കും എല്ലാ സേവനങ്ങള്‍ക്കും അടിസ്ഥാനവിലയില്‍ ഒരു ശതമാനം സെസ് ചുമത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. അതായത് 12 ശതമാനം നികുതിയുള്ള ഒരു സാധനത്തിന്റെ നികുതി 13 ശതമാനമാവും.

എന്നാല്‍ ജി.എസ്.ടി. നിയമത്തിലെ നിര്‍വചനമനുസരിച്ച്‌ സെസ് കൂടിച്ചേരുന്നതാണ് അടിസ്ഥാനവില. അതിനുമുകളിലാണ് നികുതി കണക്കാക്കുന്നതും. അടിസ്ഥാനവില നൂറ്ുരൂപയാണെങ്കില്‍ ഒരു ശതമാനം സെസുകൂടി ചേരുമ്ബോള്‍ 101 രൂപയാവും. ഈ നൂറ്റിയൊന്നുരൂപയുടെ നികുതി ഉപഭോക്താവ് നല്‍കേണ്ടിവരും. സെസ് വിലയുമായി ബന്ധിപ്പിക്കാതിരുന്നാല്‍ ഒരുശതമാനം മാത്രമേ അധികബാധ്യതയുണ്ടാവൂ.

നീട്ടിവെയ്ക്കുന്നത് രണ്ടാംതവണ

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് സംസ്ഥാന ബജറ്റില്‍ ഏപ്രില്‍മുതല്‍ പ്രളയസെസ് പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇത് നടപ്പാക്കുന്നത് നീട്ടിവെച്ചു. ഇപ്പോള്‍ വീണ്ടും നീട്ടിവെയ്‌ക്കേണ്ടിവന്നു. രണ്ടുവര്‍ഷത്തേക്ക് 1200 കോടിയാണ് സെസിലൂടെ പിരിക്കാന്‍ ലക്ഷ്യമിടുന്നത്.