ജിഎസ്ടി കൗണ്‍സില്‍ യോഗം; ഭക്ഷണം ഓണ്‍ലൈനായാൽ നികുതി; പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

ജിഎസ്ടി കൗണ്‍സില്‍ യോഗം; ഭക്ഷണം ഓണ്‍ലൈനായാൽ നികുതി; പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഭക്ഷണ വിതരണം ജിഎസ്ടി പരിധിയില്‍ ആക്കാന്‍ തീരുമാനം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

നികുതി ചോര്‍ച്ച തടയുകയാണ് ലക്ഷ്യം. 2022 ജനുവരി ഒന്ന് മുതല്‍ ആപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിന് ജിഎസ്ടി ഈടാക്കാന്‍ ആരംഭിക്കും. ആപ്പുകളില്‍ നിന്നായിരിക്കും നികുതി ഈടാക്കുക. ഹോട്ടലില്‍ നല്‍കുന്ന ഭക്ഷണത്തിന് സമാനമായി അഞ്ച് ശതമാനം ജിഎസ്ടിയായിരിക്കും ഓണ്‍ലൈന്‍ ഭക്ഷണത്തിനും ഈടാക്കുക.

പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

ഇതേ തുടര്‍ന്ന് ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്യാനായി മാറ്റിവെച്ചു. പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള വിഷയം ച‍ര്‍ച്ച ചെയ്യാനുള്ള സമയമായിട്ടില്ലെന്ന വിലയിരുത്തലോടെയാണ് ഈ നിര്‍ദേശം ചര്‍ച്ച ചെയ്യുന്നത് കൗണ്‍സില്‍ യോഗം മാറ്റിവെക്കുകയായിരുന്നു.

ബയോ ഡീസലിന്‍റെ നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. ബയോ ഡീസലിന്‍റെ നികുതി 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായാണ് കുറച്ചത്.

എസ്.എം.എ (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) മരുന്നുകള്‍ക്കുള്ള ജി.എസ്.ടി ഒഴിവാക്കി

കോവിഡ് മരുന്നുകള്‍ക്ക് നല്‍കിയിരുന്ന ജി.എസ്.ടി ഇളവ് 2021 ഡിസംബര്‍ വരെ നീട്ടി.

ഇതിനൊപ്പം കാന്‍സര്‍ മരുന്നുകളുടെ ജി.എസ്.ടി കുറക്കുകയും ചെയ്തിട്ടുണ്ട്. ചില ജീവന്‍രക്ഷാ മരുന്നുകളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി മരുന്നിന് അഞ്ച് ശതമാനമാണ് ജി.എസ്.ടി ചുമത്തിയിരുന്നത്. ഇതാണ് ഇപ്പോള്‍ കൗണ്‍സില്‍ ഇടപ്പെട്ട് ഒഴിവാക്കിയിരിക്കുന്നത്.

കേരളത്തിലുള്‍പ്പടെ പല സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ചികിത്സിക്കുന്നതിനുള്ള 16 കോടിയുടെ മരുന്നിനുള്ള ജി.എസ്.ടിയും ഇറക്കുമതി തീരുവയും താല്‍ക്കാലികമായി കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി നല്‍കുകയും ചെയ്തിരുന്നു.