കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 55,575 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തി

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 55,575 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തി

രാജ്യത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 55,575 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 700-ലധികം പേരെ അറസ്റ്റ് ചെയ്തു

അന്വേഷണത്തില്‍, 22,300-ലധികം വ്യാജ ജിഎസ്ടി ഐഡന്റിഫിക്കേഷന്‍ നമ്ബറുകള്‍ (ജിഎസ്ടിഐഎന്‍) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് (ഡിജിജിഐ) ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഇന്നലെ രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തില്‍ രണ്ട് വര്‍ഷത്തിനിടെ 55,575 കോടി രൂപയുടെ ജിഎസ്ടി/ഐടിസി തട്ടിപ്പ് കണ്ടെത്തി. 20 സിഎ/സിഎസ് ഉദ്യോഗസ്ഥരുള്‍പ്പടെ 719 പേരെ അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ഒക്ടോബറില്‍ കുതിച്ചുയര്‍ന്നു. ഉത്‌സവ കാലമായതിനാലും സാധന സേവനങ്ങളുടെ നിരക്കുകള്‍ ഉയര്‍ന്നതുമാണ് വരുമാനത്തെ ഉയര്‍ത്തിയത്. ഒക്ടോബര്‍ മാസത്തില്‍ രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം 1.51 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണ് ഒക്ടോബറില്‍ ഉണ്ടായിരിക്കുന്നത്.

ഒക്ടോബറില്‍ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനത്തില്‍, കേന്ദ്ര ജിഎസ്ടി 26,039 കോടി രൂപയും സംസ്ഥാന ജിഎസ്ടി 33,396 കോടി രൂപയും ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് പിരിച്ചെടുത്ത 37,297 കോടി രൂപയുള്‍പ്പെടെ സംയോജിത ജിഎസ്ടി 81,778 കോടി രൂപയും, സെസ് 10,505 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയില്‍ 825 കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് മൊത്ത ജിഎസ്ടി വരുമാനം 1.50 ലക്ഷം കോടി രൂപ കവിയുന്നത്. ഏറ്റവും കൂടുതല്‍ ജിഎസ്ടി വരുമാനം ഉണ്ടായിരുന്നത് 2022 ഏപ്രിലിലായിരുന്നു.1.67 ട്രില്യണ്‍ രൂപയായിരുന്നു ഏപ്രിലിലെ വരുമാനം.