ഏപ്രില്‍ മാസത്തിലെ ജിഎസ്ടി വരുമാനത്തില്‍ 16.05 ശതമാനത്തിന്‍റെ വര്‍ധന, ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നികുതി വരുമാനം

ഏപ്രില്‍ മാസത്തിലെ ജിഎസ്ടി വരുമാനത്തില്‍ 16.05 ശതമാനത്തിന്‍റെ വര്‍ധന, ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നികുതി വരുമാനം

ഏപ്രില്‍ മാസ ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നികുതി വരുമാനമാണിത്. ഏപ്രില്‍ മാസത്തില്‍ 1,13,865 കോടി രൂപയാണ് ജിഎസ്ടിയിലൂടെ പിരിഞ്ഞുകിട്ടിയത്. ഔദ്യോഗിക ട്വിറ്റര്‍ പേജ് മുഖേനയാണ് ധനകാര്യ മന്ത്രാലയം വിവരം പുറത്തുവിട്ടത്. 

മാര്‍ച്ച്‌ മാസത്തെക്കാള്‍ 6.84 ശതമാനത്തിന്‍റെ വര്‍ധനയാണ് നികുതി വരുമാനത്തിലുണ്ടായത്. കഴിഞ്ഞ ഏപ്രില്‍ മാസത്തേക്കാള്‍ 10.05 ശതമാണ് വര്‍ധനവ്. മാര്‍ച്ചില്‍ 1,06,577 കോടി രൂപയായിരുന്നു ജിഎസ്ടിയില്‍ നിന്ന് സര്‍ക്കാരിന് പിരിഞ്ഞ് കിട്ടിയത്. 2018 ഏപ്രിലില്‍ 1,03,459 കോടി രൂപയായിരുന്നു നികുതി വരുമാനം.

കേന്ദ്ര ജിഎസ്ടിയില്‍ നിന്ന് നികുതി ഇനത്തില്‍ 21,163 കോടി രൂപയാണ് ആകെ പിരിഞ്ഞുകിട്ടിയത്. സംസ്ഥാന ജിഎസ്ടിയില്‍ നിന്ന് 28,801 കോടി രൂപയാണ് ലഭിച്ചത്. ഇന്‍റഗ്രേറ്റഡ് ജിഎസ്ടിയില്‍ നിന്ന് 54,733 കോടി രൂപയുമാണ് ലഭിച്ചത്. ജിഎസ്ടി റിട്ടേണുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ജിഎസ്ടി നിബന്ധപ്രകാരം കേന്ദ്ര ജിഎസ്ടി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് 47,533 കോടി രൂപയും സംസ്ഥാന ജിഎസ്ടി ഇനത്തില്‍ 50,776 കോടി രൂപ സംസ്ഥാനങ്ങള്‍ക്കും ലഭിക്കും.

2018 -19 സാമ്പത്തിക വര്‍ഷത്തെ ശരാശരി ജിഎസ്ടി വരുമാനത്തില്‍ നിന്ന് 16.05 ശതമാനത്തിന്‍റെ വര്‍ധനയാണ് ഏപ്രില്‍ മാസം ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 98,114 കോടി രൂപയായിരുന്നു വരുമാനം.