ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി നികുതി വെട്ടിപ്പ് :- ഡിജിറ്റല്‍ കൂപ്പണ്‍, പ്രിവിലേജ്ഡ് ഐഡി എന്നീ സേവനങ്ങൾ നികുതി അടക്കാതെ 100 കോടി രൂപയിലധികം വരുന്ന നികുതി വെട്ടിച്ചു : എം.ഡി കുറ്റം സമ്മതിച്ചു തുടർന്നു അറസ്റ്റ്

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി നികുതി വെട്ടിപ്പ് :- ഡിജിറ്റല്‍ കൂപ്പണ്‍, പ്രിവിലേജ്ഡ് ഐഡി എന്നീ സേവനങ്ങൾ നികുതി അടക്കാതെ 100 കോടി രൂപയിലധികം വരുന്ന നികുതി വെട്ടിച്ചു : എം.ഡി കുറ്റം സമ്മതിച്ചു തുടർന്നു അറസ്റ്റ്

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ കാസര്‍കോട് ജി.എസ്.ടി. ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 100 കോടി രൂപയിലധികം വരുന്ന നികുതി വെട്ടിപ്പ് പിടികൂടി.

ഡിജിറ്റല്‍ കൂപ്പണ്‍, പ്രിവിലേജ്ഡ് ഐഡി എന്നീ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക വഴി കമ്പനി ഈടാക്കുന്ന നികുതിവിധേയമായ വരുമാനമാണ് നികുതി അടക്കാതെ മറച്ചു വെക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയത്.

ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിശദമായ പരിശോധനയെത്തുടര്‍ന്ന് കമ്പനി എം.ഡി കുറ്റം സമ്മതിക്കുകയും 51.5 കോടി രൂപ നികുതിയിനത്തില്‍ ഒടുക്കുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷം, കമ്പനി എം.ഡി കെ.ഡി. പ്രതാപന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഹൈറിച്ചിന്‍റെയും ഡയറക്ടര്‍മാരുടെയും സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള ഉത്തരവിനെ തുടര്‍ന്ന് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

റോയല്‍റ്റി ക്യാഷ് റിവാര്‍ഡ്, ടൂര്‍ പാക്കേജ്, ബൈക്ക്, കാര്‍ ഫണ്ട്, വില്ല ഫണ്ട് തുടങ്ങിയ നിരവധി ഓഫറുകള്‍ നല്‍കിയാണ് കമ്പനി ആളുകളെ ആകര്‍ഷിച്ചത്. നിലവില്‍ 600 ഓളം സൂപ്പര്‍ മാര്‍ക്കറ്റുകളും 1.57 കോടിയോളം ഉപഭോക്താക്കളും തങ്ങള്‍ക്കുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഓഫിസില്‍ നടത്തിയ പരിശോധനയിലാണ് 126 കോടി രൂപയുടെ നികുതി ബാധ്യത കമ്പനിയ്ക്കുണ്ടെന്ന് കണ്ടെത്തിയത്. 703 കോടി രൂപയുടെ വിറ്റുവരവ് കമ്പനി കുറച്ചുകാണിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ജി.എസ്.ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ് ടി വെട്ടിപ്പു കേസാണിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

നികുതിവെട്ടിപ്പുകള്‍ക്കെതിരെയുള്ള അന്വേഷണവും നടപടികളും ശക്തമായി തുടരും.