ഐ ജി എസ് ടി ഇനത്തിൽ കൊച്ചി കമ്മീഷണറേറ്റ് പരിധിയിൽ ലഭിച്ചത് 11,062 കോടി രൂപയെന്ന് വിവരാവകാശ രേഖ; 'കണക്ക്' സംസ്ഥാനത്തിന്റെ കൈയിൽ ഇല്ലെന്ന് ധനമന്ത്രി

ഐ ജി എസ് ടി ഇനത്തിൽ കൊച്ചി കമ്മീഷണറേറ്റ് പരിധിയിൽ ലഭിച്ചത് 11,062 കോടി രൂപയെന്ന് വിവരാവകാശ രേഖ; 'കണക്ക്' സംസ്ഥാനത്തിന്റെ കൈയിൽ ഇല്ലെന്ന് ധനമന്ത്രി

കൊച്ചി: 2017-2018 മുതൽ 2021-22 വരെ ഐ ജി എസ് ടി ഇനത്തിൽ കൊച്ചി കമ്മീഷണറേറ്റ് പരിധിയിൽ ലഭിച്ചത് 11,062 കോടി രൂപയെന്ന് വിവരാവകാശ രേഖ. ഐജിഎസ് ടിയെ സംബന്ധിച്ചുള്ള 'കണക്ക്' സംസ്ഥാനത്തിന്റെ കൈയിൽ ഇല്ലെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ അവസരത്തിലാണ് വിവരം പുറത്തു വരുന്നത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കൊച്ചി കമ്മീഷണറുടെ ഓഫീസ്, സെൻട്രൽ ടാക്സ് & സെൻട്രൽ എക്സൈസ്, നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.കണക്കുകൾ ഇങ്ങനെ;വർഷം നികുതി (തുക കോടിയിൽ)

2017-18 -1340

2018-19 -1927

2019-20 -2489

2020-21 -2166

2021-22 -3140

സംയോജിത ചരക്കു സേവന നികുതിയിൽ (ഐ.ജി.എസ്.ടി) സംസ്ഥാന വിഹിതം സംബന്ധിച്ച് കണക്കുകളില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞിരുന്നു. കൃത്യമായി ഐ.ജി.എസ്.ടി വിഹിതം തരുന്നെന്നാണ് കേന്ദ്ര നിലപാട്. എങ്കിലും കുറേക്കൂടി പണം കേരളത്തിന് ഈയിനത്തിൽ ലഭിക്കേണ്ടതാണ്. ഇക്കാര്യത്തിൽ വിശദമായ പഠനത്തിന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്ര കോടി ലഭിക്കാനുണ്ടെന്ന അവകാശ വാദം നിലവിലില്ല. 25,000 കോടി കിട്ടാനുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആ കണക്ക് സർക്കാറിന് മുന്നിലില്ലെന്നും എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.എല്ലാ കച്ചവടവും അക്കൗണ്ടിൽ വരുന്നതോടെ സ്ഥിതി കുറെക്കൂടി മെച്ചപ്പെടും. വീണ്ടും കച്ചവടം ചെയ്യാതെ ഉപയോഗിക്കുന്ന ചില സാധനങ്ങളുടെ കാര്യത്തിൽ ക്ലെയിം ഉണ്ടാകുന്നില്ല. വൈദ്യുതി ബോർഡ് കൊണ്ടുവന്ന ട്രാൻസ്ഫോമറിൽ വീണ്ടും വിൽപന നടക്കാത്തതിനാൽ ഐ.ജി.എസ്.ടി ക്ലെയിം വന്നില്ല. കണക്ക് ശേഖരിച്ച് 20 കോടിയോളം രൂപ ലഭിച്ചു. അത്തരം കാര്യങ്ങൾ ശ്രദ്ധിക്കും. ജി.എസ്.ടി നഷ്ടപരിഹാര വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയെ വിമർശിച്ച ധനമന്ത്രി ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക ലഭിക്കാനുണ്ടെന്നതല്ല, നഷ്ടപരിഹാരം അഞ്ചുവർഷം കൂടി നീട്ടണമെന്നാണ് നിലപാടെന്നും വ്യക്തമാക്കിയിരുന്നു.ജി.എസ്.ടി നഷ്ടപരിഹാരം സംബന്ധിച്ച് കെ.എൻ ബാലഗോപാൽ ഉന്നയിക്കുന്ന വാദം ശരിയാണെങ്കിലും ഐ.ജി.എസ്.ടി വിഹിതം നേടിയെടുക്കുന്നതിൽ നടപടിയെടുക്കാതെ സർക്കാർ നിലകൊള്ളുന്നുവെന്ന വാദവും ചർച്ചയായിരുന്നു. ഇതിനായി ജി.എസ്.ടി കൗൺസിലിൽ സംസ്ഥാനം സമ്മർദം ചെലുത്തണമെന്ന് എക്സ്പെൻഡീച്ചർ കമ്മിറ്റി റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതെല്ലാം സംശയ നിഴലിലാക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരാവകാശ രേഖ. അന്തർസംസ്ഥാന വ്യാപാരത്തിന് ചുമത്തുന്ന നികുതിയായ ഐ.ജി.എസ്.ടി ഇനത്തിൽ വർഷം സംസ്ഥാനത്തിന് 5000 കോടിരൂപ നഷ്ടമാകുന്നെന്നാണ് 2020-21ലെ എക്സ്പെൻഡീച്ചർ കമ്മിറ്റി റിപ്പോർട്ട്.