പുതിയ പ്രത്യക്ഷ നികുതി ചട്ടം: നികുതി നിരക്കുകള്‍ കുറയില്ല, സങ്കീര്‍ണ്ണതയും പ്രശ്‌നങ്ങളും കുറയ്ക്കും

പുതിയ പ്രത്യക്ഷ നികുതി ചട്ടം: നികുതി നിരക്കുകള്‍ കുറയില്ല, സങ്കീര്‍ണ്ണതയും പ്രശ്‌നങ്ങളും കുറയ്ക്കും

പ്രത്യക്ഷ നികുതി ചട്ടം ആദായനികുതി സ്ലാബുകളിലോ നിരക്കുകളിലോ മാറ്റമുണ്ടാക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം പുതിയ ചട്ടം ആദായനികുതി അടയ്ക്കലിന്റെ സങ്കീര്‍ണ്ണതയും പ്രശ്‌നങ്ങളും കുറയ്ക്കും. അരനൂറ്റാണ്ടോളം പഴക്കമുള്ള ആദായനികുതി നിയമങ്ങളില്‍ ഭേദഗതി വരുത്തി നിയമം കൂടുതല്‍ വ്യക്തവും നികുതിദായകന് കൂടുതല്‍ അനുകൂലവും ആക്കി മാറ്റുകയാണ് ലക്ഷ്യം.

നികുതി നിരക്കുകള്‍ കുറയ്ക്കുകയോ ടാക്‌സ് സ്ലാബില്‍ മാറ്റം വരുത്തുകയോ അല്ല ലക്ഷ്യമെന്നും റിപ്പോര്‍ട്ട്. ഇതോടെ സമീപകാലത്തെങ്ങും നികുതി നിരക്കുകളില്‍ കുറവുണ്ടാകാനിടയില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. വ്യക്തിഗത ആദായനികുതി ഇന്ത്യയില്‍ ഇപ്പോള്‍ത്തന്നെ കുറവാണെന്ന സമീപനമാണുള്ളത്. പല വികസിത രാജ്യങ്ങളിലും വ്യക്തിഗത ആദായനികുതി 35-40 ശതമാനത്തോളമാണത്രെ.

പുതിയ ചട്ടം നിലനില്‍ വരുന്നതോടെ നികുതി സംബന്ധമായ കേസുകളും തര്‍ക്കങ്ങളും കൂടുന്നതിന് വലിയൊരു അളവില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. 50 വര്‍ഷം പഴക്കമുള്ള ആദായനികുതി നിയമത്തെ പൊളിച്ചെഴുതുന്നതായിരിക്കും പുതിയ നിയമം. ഇതിനായുള്ള ആറംഗ സമിതി 2017 നവംബറിലാണ് രൂപീകരിച്ചത്.