ട്രെയിനിലെ ഊണിന് വില തോന്നിയ പോലെയാണോ? പരിഹാരമായി പിഒഎസ് മെഷിന്‍ വരുന്നു

ട്രെയിനിലെ ഊണിന് വില തോന്നിയ പോലെയാണോ? പരിഹാരമായി പിഒഎസ് മെഷിന്‍ വരുന്നു

റെയില്‍വേ കാറ്ററിംഗ് സര്‍വീസില്‍ ബില്ലിംഗിനായി പോസ് മെഷീന്‍ വരുന്നു. പൈലറ്റ് അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ ചില ട്രെയിനുകളില്‍ നടപ്പിലാക്കിയ രീതി കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കുവാനാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്റെ തീരുമാനം. ബസ്സുകളില്‍ നിന്ന് ടിക്കറ്റ് നല്‍കുന്നതു പോലെ പോയിന്റ് ഓഫ് സെയില്‍ (പോസ്) മെഷീനിലൂടെ വാങ്ങുന്ന സാധനത്തിന് അപ്പോള്‍ തന്നെ ബില്ല് മുറിച്ചുതരുന്ന രീതിയിയാണ് റെയില്‍വേ പരീക്ഷിച്ചത്. റെയില്‍വേ യാത്രക്കാരുടെ പരാതികളെ തുടര്‍ന്നായിരുന്നു ഇത്. റെയില്‍ ഭക്ഷണത്തിന് കൂടുതല്‍ വില ഈടാക്കുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2018 മാര്‍ച്ചിലാണ് ഐആര്‍സിടിസി പോസ് മെഷീന്‍ കൊണ്ടുവന്നത്. ഭക്ഷണ സാധനങ്ങളുടെ യഥാര്‍ഥ വിലയെ കുറിച്ച്‌ ജനങ്ങള്‍ അറിയട്ടെ എന്നു കരുതിയായിരുന്നു ഇത്. ആദ്യം കര്‍ണാടക എക്‌സ്പ്രസിലാണ് പദ്ധതി പരീക്ഷിച്ചത്.

അടുത്തഘട്ടത്തില്‍ 26 ട്രെയിനുകളിലാണ് 100 പോസ് ബില്ലിംഗ് മെഷീനുകള്‍ പരീക്ഷിച്ചു. പരീക്ഷിച്ച 26 ട്രെയിനിുകളിലെ 50 കോച്ചുകളിലും രണ്ടു വീതം ബില്ലിംഗ് മെഷീനുകള്‍ നല്‍കി. കാറ്ററിംഗ് സര്‍വീസുകാര്‍ക്ക് പോസ് മെഷീന്‍ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കിയ ശേഷമായിരുന്നു ഇത്. യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ സ്‌പോട്ട് ബില്ലിംഗ് രീതിക്ക് ലഭിച്ചത്. ജനങ്ങളുടെ അഭിപ്രായമറിയാന്‍ ഈ ട്രെയിനുകളില്‍ പ്രത്യകം ഉദ്യോഗസ്ഥരെയും ഐആര്‍സിടിസി ഏര്‍പ്പാടാക്കിയിരുന്നു. ഇവര്‍ ജനങ്ങളുടെ പ്രതികരണങ്ങള്‍ ടാബ് കാമറയില്‍ പകര്‍ത്തി. രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണങ്ങള്‍ പൂര്‍ണ വിജയമാണെന്ന് കണ്ടെത്തിയതോടെയാണ് പദ്ധതി കൂടുതല്‍ വ്യാപകമാക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.