ട്രെയിന്‍ യാത്രയില്‍ ജെര്‍ക്കിങ് ഒഴിവാക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യ പ്രീമിയം ട്രെയിനുകളില്‍ ഏര്‍പ്പെടുത്തുന്നു

ട്രെയിന്‍ യാത്രയില്‍ ജെര്‍ക്കിങ് ഒഴിവാക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യ പ്രീമിയം ട്രെയിനുകളില്‍ ഏര്‍പ്പെടുത്തുന്നു

ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴുള്ള ശക്തമായ കുലുക്കം പലര്‍ക്കും പ്രശ്നമാകാറുണ്ട്. ട്രെയിനുകള്‍ ബ്രേക്ക് ചെയ്യുമ്പോഴും ട്രാക്ക് മാറുമ്പോഴും മറ്റും ഉണ്ടാകുന്ന അസാധാരണ ജെര്‍ക്കിങ് യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉളവാക്കുന്നു. എന്നാല്‍ ഇത് ഒഴിവാക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. മാര്‍ച്ചോടെ പ്രീമിയം ട്രെയിനുകളില്‍ ജെര്‍ക്കിങ് പൂര്‍ണമായും ഒഴിവാകും. കോച്ചുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഇപ്പോള്‍ ഉപയോഗിക്കുന്ന സെന്‍ട്രല്‍ ബഫര്‍ കപ്ലറുകളാണ് പ്രശ്നക്കാരന്‍. ബ്രേക്ക് ചെയ്യുമ്പോഴും മറ്റും കപ്ലിങ്ങുകള്‍ കൂട്ടിമുട്ടുമ്പോഴാണ് ശക്തമായ കുലുക്കം ബോഗികളില്‍ അനുഭവപ്പെടുന്നത്. ഇതിനു പകരം ലിങ്ക് ഹോഫ്മാന്‍ ബുഷ് [എല്‍ എച്ച്‌ ബി ] ഉപയോഗിക്കാനാണ് റയില്‍വേ ഒരുങ്ങുന്നത്.

ഡ്രാഫ്റ്റ് ഗിയര്‍ എന്ന പുതിയ സംവിധാനം ഉപയോഗിച്ചാണ് ഇതില്‍ കോച്ചുകള്‍ ഘടിപ്പിക്കുക. ഹൈ കപ്പാസിറ്റി ഷോക് അബ്സോര്‍ബറുകള്‍ ഇതില്‍ ഉപയോഗിക്കുന്നു. ഇതുമൂലം ബോഗികള്‍ അടുക്കുമ്ബോഴുള്ള ജെര്‍ക്കിങ് ഏതാണ്ട് പൂര്‍ണമായും ഒഴിവാകും. ആദ്യഘട്ടത്തില്‍ രാജധാനി, ദുരന്തോ, ശതാബ്ദി, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിലാണ് ഡ്രാഫ്റ്റ് ഗിയര്‍ സംവിധാനം ഘടിപ്പിക്കുക. 500ല്‍ പരം ട്രെയിനുകളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. ഇന്ത്യന്‍ റെയില്‍വേ പുതുതായി ഉല്പാദിപ്പിക്കുന്ന കോച്ചുകള്‍ പുതിയ എല്‍ എച്ച്‌ ബി ഷോക്ക് അബ്‌സോര്‍ബിങ് സംവിധാനത്തോടെയായിരിക്കും എത്തുക. ഇതോടൊപ്പം ടോയ്‌ലറ്റുകള്‍ കൂടുതല്‍ ശുചത്വമുള്ളതാക്കുന്നതിനും റയില്‍വേ പ്രാധാന്യം നല്‍കും.