എന്താണ് കേരള ബാങ്ക്? നേട്ടം ആര്‍ക്ക്? എന്ത് ?

എന്താണ് കേരള ബാങ്ക്? നേട്ടം ആര്‍ക്ക്? എന്ത് ?

സംസ്ഥാനത്തിന്റെ വികസനത്തിൽ പുതിയ പ്രതീക്ഷകൾ ഉണർത്തി കേരള ബാങ്ക് യാഥാർഥ്യത്തിലേക്ക് അടുക്കുന്നു 'കേരളത്തിന്റെ സ്വന്തം ബാങ്ക്' എന്ന വിശേഷണത്തോടെ, കേരള സർക്കാരിന്റെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന ധനകാര്യ സംരംഭമാണ് കേരള ബാങ്ക് നവംബറോടെ പ്രാബല്യത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ. കേരളം അടുത്തകാലത്ത് കൈവരിക്കാന്‍ പോകുന്ന വികസന നേട്ടങ്ങളുടെ അടിത്തറ എന്ന നിലയിലാണ് സര്‍ക്കാര്‍ കേരള ബാങ്കിനെ അവതരിപ്പിക്കുന്നത്

 

പൊതുമേഖല–-പുതുതലമുറ ബാങ്കുകൾ നൽകുന്ന നൂതന സേവനങ്ങൾ കാര്യക്ഷമതയോടും സാങ്കേതിക മികവോടും ജനപക്ഷത്തുനിന്ന് ലഭ്യമാക്കുമെന്ന വാഗ്ദാനമാണ് കേരള ബാങ്ക് മുന്നോട്ടുവയ്‌ക്കുന്നത്.    സാധാരണക്കാരെ മുഖ്യധാരാ ബാങ്കിങ്ങിൽനിന്ന് പുറത്താക്കി മൈക്രോഫിനാൻസിന് പലിശ കൊടുക്കുന്ന പുത്തൻ സാമ്പത്തിക നയങ്ങൾക്കുള്ള കേരളത്തിന്റെ മറുപടി കൂടിയാണിത്.

 

ത്രിതല സംവിധാനമാണ് ഈ സഹകരണ ബാങ്കിന്റെ പൊതുഘടന. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് സഹകരണ ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചുവരുന്നത്. ഇതിലെ, സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചുകൊണ്ടാണ് കേരള ബാങ്കിന്റെ രൂപീകരണം. 804 ശാഖകളുടെ ലയനമാണ് പൂർത്തികരിക്കേണ്ടത്. റിസർവ്വ് ബാങ്ക് മാനദണ്ഡപ്രകാരമുള്ള സാമ്പത്തികവും നിയമപരവും ഭരണപരവുമായ വ്യവസ്ഥകൾ പാലിച്ച് ലയന നടപടികൾ പൂർത്തീകരിക്കണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദ്ദേശം. കേരളത്തിലെ സഹകരണ മേഖല നിലവില്‍ പിന്തുടരുന്ന ത്രിതല വ്യവസ്ഥ ഇനിയുണ്ടാകില്ല എന്നതാണ് സഹകരണ നിയമത്തിന്റെ ഭേദഗതിയിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്ന ഒരു വസ്തുത.

 

സംസ്ഥാന സഹകരണ ബാങ്കിന് ഏകദേശം 7000 കോടി രൂപയും ജില്ലാബാങ്കുകളിൽ 47047 കോടിരൂപയുടെ നിക്ഷേപവുമുണ്ട്. 650 ബില്ല്യൺ രൂപയുടെ നിക്ഷേപമാണ് കേരള ബാങ്കിൽ നിന്ന് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഒരു വാണിജ്യ ബാങ്കായി തന്നെയാണ് കേരള ബാങ്കിനെ സർക്കാർ രൂപീകരിക്കുന്നത്. മുമ്പ് കേരളത്തിന്‍റെ സ്വന്തം ബാങ്ക് എന്നറിയപ്പെട്ടിരുന്ന എസ്ബിറ്റിയെ കേന്ദ്ര സര്‍ക്കാര്‍ എസ്ബിഐയുമായി ലയിപ്പിച്ചതോടെ കേരളത്തിന് ആശങ്കയുണ്ടായിരുന്നു. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിരുന്നത് എസ്ബിടി ആയിരുന്നു. കൃഷി, ചെറുകിട വ്യവസായം, സ്വയം തൊഴില്‍ സംരഭങ്ങള്‍ക്ക് എസ്ബിടിയില്‍ നിന്ന് വായ്പകള്‍ യഥേഷ്ടം നല്‍കിയിരുന്നു. എന്നാല്‍ ലയനത്തിനുശേഷം കേരളത്തിന് പുതിയ ബാങ്കില്‍ നിന്ന് എത്രമാത്രം പരിഗണന ലഭിക്കുമെന്ന സംശയം ഉണ്ടായിരുന്നു. ഇതോടെയാണ് കേരള ബാങ്ക് എന്ന കാഴ്ചപ്പാട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.

 

ഗുണങ്ങൾ

 

  • ത്രിതല ബാങ്കിങ് മേഖലയിൽ നിന്ന് ദ്വിതല ബാങ്കിങ് മേഖലയിലേക്ക് മാറ്റം.
  • വായ്പാ പലിശ നിരക്കിൽ കുറവുണ്ടാകുമെന്ന കണക്കുകൂട്ടൽ. സംസ്ഥാന സഹകരണ ബാങ്കുകളിലേക്കും ജില്ലാ സഹകരണ ബാങ്കുകളിലേക്കുമുള്ള രണ്ടു ബാങ്കിംഗ്ചാർജുകൾ ലയനത്തോടെ ഇല്ലാതെയാകുമെന്ന പ്രതീക്ഷ.
  • സഹകരണ ബാങ്കുകൾക്ക് ഇപ്പോഴുള്ള അടിസ്ഥാനവികസന പ്രതിസന്ധി ഇല്ലതാകും.
  • കിട്ടാകടത്തിന് പരിഹാരം.
  • സംസ്ഥാന സഹകരണ ബാങ്കിന് പുനർജീവൻ നൽകാൻ ആകുമെന്ന വിലയിരുത്തൽ.

 

 

കാത്തിരിക്കുന്നത് വെല്ലുവിളികൾ

 

സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കും ലയിച്ചു കേരള ബാങ്ക് രൂപീകരിക്കുന്നതോടെ ലക്ഷോപലക്ഷം ജനങ്ങൾ ആശ്രയിക്കുന്ന സഹകരണ പ്രസ്ഥാനമാണ് ഇല്ലാതാകുമെന്നാണ് എതിർക്കുന്നവരുടെ ആരോപണം. ലാഭകരമായി പ്രവർത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ, നഷ്ടത്തിലോടുന്ന സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കുന്നതും എതിർപ്പിന് കാരണം. സംസ്ഥാന സർക്കാർ സ്വന്തം ആവശ്യങ്ങൾക്കു പണം കണ്ടെത്താനുള്ള ഉപായമായാണ് കേരള ബാങ്ക് രൂപീകരിക്കുന്നത് എന്നതാണ് മറ്റൊരു ആരോപണം. സഹകരണ മേഖലയുടെ തകർച്ചയ്ക്ക് കാരണമാവാം എന്ന ആശങ്ക. വാണിജ്യ ബാങ്കായാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. എന്നാൽ, സഹകരണ ബാങ്കുകൾ കാർഷിക വായ്പ, സ്വർണ വായ്പ തുടങ്ങിയവ കുറഞ്ഞ നിരക്കിലാണ് നൽകുന്നത്.

കേരള ബാങ്ക് നിലവിൽ വന്നു 2 വർഷത്തെ പ്രവർത്തനം വിലയിരുത്തിയശേഷമേ പ്രവാസി നിക്ഷേപത്തിന് ആർബിഐയുടെ അനുമതി ലഭിക്കുകയുള്ളൂ. . ആർബിഐ അംഗീകാരത്തോടെ കോഴിക്കോട്, ഇടുക്കി ജില്ലാ സഹകരണ ബാങ്കുകൾ പ്രവാസി നിക്ഷേപം സ്വീകരിക്കുന്നുണ്ട്.

കേരള ബാങ്ക് വരുന്നതോടെ കേരളത്തിലെ സഹകരണ മേഖല പൂർണമായും റിസർവ് ബാങ്കിന്റ നിയന്ത്രണത്തിൻ കീഴിൽ വരും. ഇതോടെ പ്രാഥമിക സഹകരണ സംഘങ്ങൾ അനുഭവിക്കുന്ന പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാകും.

 

റിസർവ്വ് ബാങ്കും സഹകരണ മേഖലയും

 

ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ നിലവിലുള്ള ത്രിതല സമ്പ്രദായത്തില്‍നിന്നും ദ്വിതല സമ്പ്രദായത്തിലേക്ക് മാറ്റി കേരള ബാങ്ക് രൂപീകരിക്കുന്നതിന് 19 വ്യവസ്ഥകൾ റിസര്‍വ് ബാങ്ക് മുന്നോട്ടു വച്ചിരുന്നു. ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളുടെ പൊതുയോഗത്തിൽ രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ലയന പ്രമേയം പാസാക്കണമെന്നതായിരുന്നു പ്രധാന നിബന്ധന.

പുതിയ വാണിജ്യബാങ്ക് രൂപികരിക്കുന്നതിന് സംസ്‌ഥാനത്തെ സഹകരണ നിയമത്തിൽ ആവശ്യമായ ഭേദഗതി കൊണ്ടു വരേണ്ടതുണ്ട്. നിയമഭേദഗതിക്കു ശേഷം ലയനത്തിന്റെ ഗതിവേഗം കൂട്ടാൻ കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കേണ്ടതുണ്ട്. റിസർവ് ബാങ്കിന്റെ ലൈസൻസിംഗ് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള മൂലധന പര്യാപ്തത പാലിക്കാൻ പുതിയ ബാങ്കിന് പ്രയാസമുണ്ടാകില്ല. നിലവിലുള്ള നിബന്ധന പ്രകാരം ഏഴു ശതമാനം മൂലധന പര്യാപ്തത അനിവാര്യമാണ്. എൻ. പി. എ. 4 ശതമാനത്തിൽ കൂടുതലാകാനും പാടില്ല. റിസര്‍വ് ബാങ്കിന്റ അനുമതി ലഭിച്ചെ ങ്കിലും ബാങ്ക് രൂപീകരണത്തിനെതിരെ കോടതികളിൽ നിലനിൽക്കുന്ന കേസുകൾ വെല്ലുവിളിയാകും.

 

കേരളാബാങ്കിന്റെ വികസന സാധ്യത

 

നിർദ്ദിഷ്ട കേരളബാങ്കിന് സുശക്‌തമായ സാമ്പത്തിക അടിത്തറ കൈവരിക്കാൻ കഴിയുമെന്നതു കൊണ്ടു തന്നെ വലിയ വികസന സാധ്യതയാണ് തെളിയുന്നത്. കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ വായ്പാ നിക്ഷേപ അനുപാതം പൊതുവെ കുറവാണ്. ഈ കാര്യത്തിൽ കുറേയെങ്കിലും പുരോഗതി കാണിച്ചത് സഹകരണ ബാങ്കുകളാണ്. അധിക വിഭവത്തെ സംസ്‌ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്കു കൂടി ഉപയോഗപ്പെടുത്താൻ കഴിയുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. സംസ്‌ഥാന ഗവൺമെന്റിന്റെ ഗ്യാരണ്ടി യോടെ പുതിയ ബാങ്കിന് വികസന പ്രവർത്തനങ്ങൾക്കോ പൊതുമേഖലാ സ്‌ഥാപനങ്ങൾക്കോ വായ്പ നൽകാൻ പ്രയാസമുണ്ടാവില്ല.

 

ദ്വിതലസംവിധാനത്തിലേക്കു മാറുമ്പോൾ

 

സംസ്‌ഥാനതലത്തിൽ കേരളബാങ്ക് പ്രാഥമികതലത്തിൽ പ്രാഥമിക കാർഷികവായ്പാ സംഘങ്ങൾ എന്ന ക്രമത്തിൽ കേരളത്തിലെ സഹകരണ മേഖല പരിവർത്തനം ചെയ്യുമ്പോൾ സഹകരണബാങ്കിംഗ് മേഖലയിൽ പലിശ കൂടുതലാണ് എന്ന ആക്ഷേപത്തിന് ശമനമുണ്ടാകും എന്നാണ് സഹകരണബാങ്കിംഗ് രംഗത്തെ പ്രമുഖരുടെ വിലയിരുത്തൽ. വായ്പാ പലിശനിരക്കിൽ രണ്ടു മുതൽ മൂന്നു ശതമാനം വരെ കുറവ് വന്നേക്കാം. ഇത് വായ്പക്കാർക്ക് ഏറെ പ്രയോജനപ്രദമാകും.

 

കേരളബാങ്ക് രൂപീകൃതമാകുന്നതോടെ ജില്ലാ ബാങ്കുകളിലേയും മറ്റ് ബാങ്കുകൾ ലയിക്കുന്ന സാഹചര്യമുണ്ടായാൽ അവയിലേയും ജീവനക്കാർ കേരളബാങ്കിലെ ജീവനക്കാരായി മാറും. അവരുടെ സീനിയോറിറ്റി, പ്രമോഷൻ, പുതിയ തസ്തികകൾ ഇവയുടെ കാര്യത്തിൽ പുതിയരൂപരേഖയുണ്ടാക്കേണ്ടി വരും. സംസ്‌ഥാനബാങ്കിലെ ജീവനക്കാർക്ക് കൂടുതൽ വേതന വ്യവസ്‌ഥ ലഭിക്കും എന്നുള്ളത് ജില്ലാ ബാങ്കിൽ നിന്നും പുനർവിന്യസിക്കുന്നവരുടെ കാര്യത്തിൽ ആശ്വാസകരമായ ഒന്നാകുന്നു.

പ്രാഥമിക സഹകരണ ബാങ്കുകളിൽ നിലവിലുള്ള സോഫ്റ്റ്വേറുകൾ പരിഷ്ക്കരിച്ച് കോർബാങ്കിംഗ് സൗകര്യത്തോടെ ജില്ലാബാങ്കുകളുമായി ലിങ്ക് ചെയ്യുന്നതിനും ആർ.ടി.ജി.എസ്/എൻ ഇ എഫ് ടി, എ.ടി.എം, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള പുതിയ സോഫ്റ്റ്വേർ സ്‌ഥാപിക്കുന്നതിനുള്ള ചർച്ചകൾ മുന്നോട്ടു പോകുന്നുണ്ട്.

 

സഹകരണബാങ്കിങ്ങിന് പുതിയ മുഖം

 

കേരളബാങ്ക് രൂപീകൃതമാകുന്നതോടെ സംസ്‌ഥാനത്തെ സഹകരണമേഖലയ്ക്ക് നവീനമുഖം രൂപം കൊള്ളുമെന്ന് സഹകാരിസമൂഹം പ്രതീക്ഷിക്കുന്നു. പുത്തൻ ബാങ്കിന്റെ രൂപീകരണത്തോടെ സഹകരണവകുപ്പിലെ സംവിധാനങ്ങളും പുനർക്രമീകരിക്കേണ്ടി വരും. സഹകരണ നിയമത്തിലും ചട്ടത്തിലും ഭേദഗതികൾ കൊണ്ടുവരേണ്ട സാഹചര്യവും സംജാതമാവുകയാണ്.

 

പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

 

സേവനങ്ങൾക്ക് ഒരേ നിരക്ക്.

 

വിവിധ ജില്ലാ ബാങ്കുകൾ അതതു ജില്ലകളിലെ സാഹചര്യങ്ങൾക്കനുസരിച്ചു നൽകുന്ന വ്യത്യസ്ത സേവനങ്ങൾ ഇനി മുതൽ കേരള ബാങ്കിന്റെ കീഴിൽ ഏകീകൃത സേവനങ്ങളായി മാറും. നേരത്തെ ജില്ലാ ബാങ്കുകളുടെ ഭരണസമിതികൾക്കു ഓരോ ജില്ലയ്ക്കും അനുയോജ്യമായ പ്രൊഡക്ടുകൾ തയാറാക്കുകയും പലിശ നിരക്ക് നിശ്ചയിക്കുകയും ചെയ്യാമായിരുന്നു. ഇനി മുതൽ സംസ്ഥാനമൊട്ടാകെ ഒരേ വായ്പ, നിക്ഷേപ പലിശ നിരക്കായിരിക്കും. പിന്നോക്ക  ജില്ലയ്ക്കും മുന്നാക്ക ജില്ലയ്ക്കുമൊക്കെ ഒരേ പലിശനിരക്കായിരിക്കും

 

പലിശ കുറയും

 

കൂടുതല്‍ കാര്‍ഷിക വായ്പ നല്കാന്‍ കേരള ബാങ്കിലൂടെ കഴിയും. നബാർഡിൽ നിന്നു കൂടുതൽ വായ്പ ലഭിക്കുന്നതിനാൽ നിലവിൽ നൽകുന്ന വായ്പകളുടെ പലിശ നിരക്കു കുറയും. നിലവിൽ 13 ശതമാനം വരെയുള്ള ഭവന വായ്പ പലിശ ജില്ലാ ബാങ്ക് ഇല്ലാതാകുന്നതോടെ മറ്റു ഷെഡ്യൂൾഡ് ബാങ്കുകൾ പോലെ 9 % ത്തിലേക്കു കുറയാം. അതേസമയം വായ്പ പലിശ നിരക്ക് കുറയുന്നതോടെ നിക്ഷേപ പലിശയും കുറയും

 

കുറഞ്ഞ സർവീസ് ചാര്‍ജ്

 

മറ്റു വാണിജ്യ ബാങ്കുകൾ ലാഭത്തിനുവേണ്ടി ചെയ്യുന്ന അമിതമായ സർവീസ് ഫീസുകളും രഹസ്യ വ്യവസ്ഥകളിലൂടെയുള്ള പണം പിഴിയലും മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ പിഴ ഈടാക്കുന്ന രീതിയും മറ്റും കേരള ബാങ്കിൽ ഉണ്ടാകില്ല. സേവനങ്ങളിൽ ഏറെയും സൗജന്യമായിരിക്കുമെന്നാണ് പ്രതീഷിക്കുന്നത്.

 

ഓൺലൈൻ ബാങ്കിങ്.

 

ഓൺലൈൻ ബാങ്കിങ് സേവനം നൽകുന്ന ഒന്നോ രണ്ടോ ജില്ലാ സഹകരണ ബാങ്കുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇതുമാറി ഓൺലൈൻ ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, തുടങ്ങിയ പുതുതലമുറ സേവനങ്ങൾ എല്ലാ ശാഖകളിലും എത്തും. സംസ്ഥാനത്തിനു പുറത്തും ബ്രാഞ്ചുകളും എടിഎമ്മുകളും നിലവിൽ വരും. സംസ്ഥാന വ്യാപകമായി ഓണ്‍ ലൈന്‍ ബാങ്കിംഗ് സേവനങ്ങളും സാങ്കേതിക സൗകര്യങ്ങളുമൊരുക്കാന്‍ നിലവിലെ സ്ഥിതിയില്‍ സഹകരണ ബാങ്കുകള്‍ക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ കേരള ബാങ്കിന് ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ നിഷ്പ്രയാസം ഏര്‍പ്പെടുത്താനാകും. ഓണ്‍ലൈന്‍ ബാങ്കിംഗ്, എടിഎം, ഡെബിറ്റ് കാര്‍ഡ് എന്നിവയെല്ലാം കേരള ബാങ്കിലുണ്ടാകും. പുതുതലമുറയെ സഹകരണബാങ്കുകളിലേയ്ക്ക് ആകര്‍ഷിക്കാന്‍ എല്ലാ സാധ്യതയും കേരള ബാങ്ക് മുന്നോട്ട് വയ്ക്കുന്നുണ്ട്.

 

ക്ഷേമ പെൻഷനുകളുടെ വിതരണം

 

സർക്കാരിന്റെ പണം ഇടപാടുകളും സബ്സിഡികളും കേരള ബാങ്കിലൂടെ ആക്കുന്നതോടെ ഔദ്യോഗിക ബാങ്കായി കേരള ബാങ്ക് മാറും. സംസ്ഥാനത്തിന്റെ വൻകിട പദ്ധതികള്‍ക്കു പണം കണ്ടെത്താൻ വിദേശ ബാങ്കുകളെ ആശ്രയിക്കേണ്ടിവരില്ല. ക്ഷേമ പെൻഷനുകളുടെ വിതരണവും ട്രഷറി ഇടപാടുകളും സുഗമമാകും

 

റിസർവ് ബാങ്കിന്റെ നിബന്ധനകൾ

 

 2018 മാർച്ച് 31ന്റെ നബാർഡിന്റെ കണക്ക് പ്രകാരം ലയിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കിന് 9 ശതമാനം മൂലധന പര്യാപ്തത ആർജ്ജിക്കാൻ 97.92 കോടി രൂപയുടെ കുറവുണ്ട്. ലയനത്തിന് മുൻപ് ഈ തുക സർക്കാർ നൽകണം. തുടർന്നും 9 ശതമാനം മൂലധനപര്യാപ്തത സർക്കാർ ഉറപ്പാക്കണം.

 

ജില്ലാ സഹകരണ ബാങ്കുകളുടെ മൊത്തം ആസ്തിയുടെ അടിസ്ഥാനത്തിൽ ലയനശേഷമുള്ള ബാങ്കിൽ അംഗസംഘങ്ങളുടെ ഓഹരി മൂലധനം അനുവദിച്ച് നൽകണം. ജില്ലാ സഹകരണ ബാങ്കുകളുടെ നെറ്റ് വര്‍ത്തിന്റെ അടിസ്ഥാനത്തില്‍ ലയനശേഷമുള്ള ബാങ്കില്‍ അംഗസംഘങ്ങളുടെ ഓഹരിമൂലധനം അനുവദിച്ച് നല്‍കണം. ഇതിനായി സംസ്ഥാന സഹകരണ ബാങ്ക് ഒരു ട്രാന്‍സ്ഫര്‍ പ്രൈസ് വ്യവസ്ഥ രൂപപ്പെടുത്തണം.

 

ബോർഡ് ഓഫ് മാനേജ്‌മെന്റിന്റെ ഘടന, അധികാരങ്ങൾ എന്നിവ അർബൻ കോഓപ്പറേറ്റീവ് ബാങ്കുകൾക്ക് സമാനമായ മാർഗ നിർദ്ദേശ പ്രകാരമാവണം.

 

അന്തിമ അനുമതിക്ക് 2020 മാർച്ച് 31 വരെ പ്രാബല്യം ഉണ്ടായിരിക്കും. അതിനുശേഷം നബാർഡിലൂടെ റിസർവ് ബാങ്കിന് റിപ്പോർട്ട് സമർപ്പിക്കണം.

 

എല്ലാ ജില്ലാബാങ്കുകളിലേയും ഉപഭോക്താക്കൾക്ക് സേവനം നൽകാൻ മികച്ച സോഫ്റ്റ് വെയർ സംസ്ഥാന സഹകരണ ബാങ്കിന് ഉണ്ടാകണം.

 

സംസ്ഥാന സഹകരണ ബാങ്കിന്റെ സി.ഇ.ഒ നിയമനം മാനദണ്ഡങ്ങൾ പാലിച്ചാവണം. ഭരണസമിതിയിൽ രണ്ടു പ്രൊഫഷണൽസ് ഉണ്ടാകണം.

 

ലയനശേഷം സംസ്ഥാന സഹകരണ ബാങ്കിന്റെ ആർ.ബി.ഐ ലൈസൻസ് തുടരും. ജില്ലാബാങ്കുകളുടെ ബ്രാഞ്ചുകൾ സംസ്ഥാന സഹകരണ ബാങ്കിന്റെ ബ്രാഞ്ചുകളായി മാറും. ഈ ബ്രാഞ്ചുകളുടെ ലൈസൻസിനായി ആർ.ബി.ഐ ക്ക് അപേക്ഷ നൽകണം. ആർ.ബി.ഐ യുടെ അനുമതിയോടെ മാത്രമേ ബ്രാഞ്ചുകൾ മാറ്റി സ്ഥാപിക്കാവൂ. ജില്ലാ ബാങ്കുകളുടെ ലൈസൻസ് ആർ.ബി.ഐ ക്ക് സറണ്ടർ ചെയ്യണം.

 

വോട്ടവകാശം ഇല്ലാതെ വായ്പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പുതിയ ബാങ്കിന്റെ ഭരണസമിതിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തണം.

 

ലയനശേഷം ആര്‍.ബി.ഐയുടെ തത്വത്തില്‍ ഉള്ള അംഗീകാരത്തില്‍ നിഷ്കര്‍ഷിച്ചിരുന്ന 11, 13, 15 എന്നീ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. താഴെ പറയുന്നവയായിരുന്നു 11, 13, 15 വ്യവസ്ഥകള്‍.

 

“11) ലയനശേഷം എല്ലാ ജില്ലാബാങ്കുകളിലേയും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ കഴിയുന്ന രീതിയിലുള്ള മികച്ച സോഫ്റ്റ് വെയര്‍ KSCB-ക്ക് ഉണ്ടാകണം.

 

13) KSCBയുടെ CEO ‘Fit and proper’ മാനദണ്ഡങ്ങള്‍ പാലിച്ചാവണം. ഭരണസമിതിയില്‍ ചുരുങ്ങിയത് 2 പ്രൊഫഷണല്‍സ് ഉണ്ടാകണം.

 

15) ലയനശേഷം KSCB-യുടെ RBI ലൈസന്‍സ് തുടരും. ജില്ലാബാങ്കുകളുടെ നിലവിലെ ബ്രാഞ്ചുകള്‍ KSCB-യുടെ ബ്രാഞ്ചുകളായി മാറും. തുടര്‍ന്ന് KSCB ഈ ബ്രാഞ്ചുകളുടെ ലൈസന്‍സിനായി RBI-ക്ക് അപേക്ഷ നല്‍കണം. RBI-യുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ബ്രാഞ്ചുകള്‍ മാറ്റി സ്ഥാപിക്കാവൂ. ജില്ലാ ബാങ്കുകള്‍ അവരുടെ ലൈസന്‍സ് RBI-ക്ക് സറണ്ടര്‍ ചെയ്യണം.”

 

മേല്‍ വ്യവസ്ഥകള്‍ എല്ലാം തന്നെ സംസ്ഥാന സര്‍ക്കാരിനും ഇതുമായി ബന്ധപ്പെട്ട ബാങ്കുകള്‍ക്കും പാലിക്കാന്‍ കഴിയുന്നവയാണ്. സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കിന്‌ രൂപംനൽകി സഹകരണമേഖലയെ വികസനത്തിന്റെ അടിത്തറയാക്കി മാറ്റുകയാണ്‌ കേരളം. വികസനത്തിന്റെ പുതിയ മാറ്റങ്ങളോടെ മുന്നേറുന്ന മലയാളിസമൂഹം കേരള ബാങ്കിനെ നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുമെന്ന് പ്രതീഷിക്കുന്നു. ഏറ്റവും പ്രൊഫഷണലായി, ആര്‍ബിഐയുടെ പൂര്‍ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കാന്‍ കേരള ബാങ്കിന് കഴിയുമെന്ന് പ്രതീഷിക്കുന്നു