കെഎസ്‌എഫ്‌ഇയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തിലേക്ക്; പ്രവാസി ചിട്ടി യൂറോപ്പില്‍ അവതരിപ്പിക്കുന്നു

കെഎസ്‌എഫ്‌ഇയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തിലേക്ക്; പ്രവാസി ചിട്ടി യൂറോപ്പില്‍ അവതരിപ്പിക്കുന്നു

കെഎസ്‌എഫ്‌ഇയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടി യൂറോപ്യന്‍ രാജ്യങ്ങളിലെ മലയാളി സമൂഹത്തിനു മെയ് 17 മുതല്‍ ലഭ്യമാക്കുന്നു. അന്നേദിവസം ലണ്ടനിലെ മോണ്ട്കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ നൂതന പദ്ധതിയ്ക്ക് രൂപം നല്കിയ കേരള സംസ്ഥാന ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

കെഎസ്‌എഫ്‌ഇയുടേയും കിഫ്ബിയുടേയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കുന്നു. ഇതിനോടനുബന്ധിച്ചു പ്രവാസി ചിട്ടിയെ പരിചയപ്പെടുത്തുന്നതിനു മെയ് 18നു ഹാന്‍ലി കാസ്റ്റില്‍ ഹൈസ്കൂള്‍, ചര്‍ച്ച്‌ എന്‍ഡ്, വോര്‍ സീസ്റ്ററിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ഹാള്‍, ബോണ്‍മൗന്‍റിലും കൂടാതെ മെയ് 19നു ഡബ്ലിനിലെ കാര്‍ല്‍ട്ടന്‍ ഹോട്ടലിലും മലയാളി സൗഹൃദകൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു. 2018 നവംബര്‍ ഇരുപത്തിമൂന്നാം തീയതി ലേലം ആരംഭിച്ച കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടി അഞ്ച് മാസം കൊണ്ടുതന്നെ 7 കോടി 32 ലക്ഷം രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസ്സ് കൈവരിച്ചുകഴിഞ്ഞു.

പ്രാരംഭഘട്ടത്തില്‍ യു.എ.ഇ യിലെ പ്രവാസി മലയാളികള്ക്ക് മാത്രം ലഭ്യമായിരുന്ന ഈ പദ്ധതി 2019 ഏപ്രിലോടെയാണ് എല്ലാ ജി.സി.സി രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിച്ചത്. ഇപ്പോഴിതാ യൂറോപ്പിലാകെയുള്ള മലയാളി സമൂഹത്തിനു കൂടി ഇത് കരഗതമാകുകയാണ്. ഇതുവരെയുള്ളതില്‍ നിന്ന് വ്യത്യസ്തമായി രജിസ്ട്രേഷനും ചിട്ടിയില്‍ ചേരുന്നതും ഒരുമിച്ചാണ് യൂറോപ്യന്‍രാജ്യങ്ങളില്‍ ലഭ്യമാക്കുക, അതായത് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഉടന്‍തന്നെ ചിട്ടിയില്‍ ചേരുവാന്‍ കഴിയും.

ഇതോടൊപ്പംതന്നെ പ്രവാസികളുടെ നിരന്തര ആവശ്യമായ 10 ലക്ഷത്തിനുമേല്‍ സലയുള്ള ചിട്ടികളും വരിക്കാര്‍ക്കായി തുറന്ന് നല്‍കുന്നു. പ്രാരംഭമായി 30 മാസത്തെ 15 ലക്ഷത്തിന്റെ ചിട്ടിയും 25 മാസത്തെ 25 ലക്ഷത്തിന്റെ ചിട്ടിയുമാണ് ഉണ്ടാകുക. പിന്നീട് ആവശ്യമനുസരിച്ച്‌ കൂടുതല്‍ ഉയര്‍ന്ന വരിസംഖ്യകള്‍ ഉള്ള ചിട്ടികള്‍ പ്രഖ്യാപിക്കുന്നതാണ്. ഇന്‍ഷുറന്‍സ് കമ്ബനിയുമായുള്ള കരാര്‍ അനുസരിച്ചു് ആദ്യവര്‍ഷം 10 ലക്ഷം വരെ സലയുള്ള ചിട്ടികള്‍ക്കാണ് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ആയതിനാല്‍ 10 ലക്ഷത്തിനുമേല്‍ ഉള്ള ചിട്ടികള്‍ non-insured ആയി ആയിരിക്കും തുടങ്ങുക. എന്നാല്‍ സാധാരണ പ്രവസിച്ചിട്ടികളുടെ ബാക്കി എല്ലാ സവിശേഷതകളും ഇവക്കുണ്ടാകും.

ചിട്ടിയില്‍ ചേരുന്നതിന് പ്രവാസികള്‍ക്ക് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളുടെ നെറ്റ്ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, UPI എന്നിവയും പ്രവാസി രാജ്യങ്ങളിലെ ബാങ്കുകളുടെ ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാവുന്നതാണ്. വെബ്സൈറ്റ് വഴിയും ആന്‍ഡ്രോയിഡ് ഐഫോണ്‍ മൊബൈല്‍ ആപ്പ് വഴിയും വരിക്കാര്‍ക്ക് ചിട്ടികളുടെ ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്. നിക്ഷേപമായി ചിട്ടിയെ കണക്കാക്കുന്ന വരിക്കാര്‍ക്ക് വിളിച്ചെടുക്കുന്ന ചിട്ടിത്തുക ചിട്ടികാലാവധി കഴിയുന്നതുവരെ ഉയര്‍ന്ന പലിശ ലഭിക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ ആക്കാവുന്നതും കാലാവധി കഴിയുമ്ബോള്‍ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതുമാണ്. പണത്തിനു അത്യാവശ്യമുള്ള വരിക്കാര്‍ക്ക് ചിട്ടിത്തുക ഇനി അടക്കുവാനുള്ള തവണകള്‍ക്ക് ജാമ്യം നല്‍കി ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈപറ്റാവുന്നതാണ്. വരിക്കാര്‍ക്ക് നേരിട്ടല്ലാതെ തന്നെ കേരളത്തിലെ ഏതു കെഎസ്‌എഫ്‌ഇ ബ്രാഞ്ചിലും ജാമ്യരേഖകള്‍ സമര്‍പ്പിക്കുവാനും അതിന്റെ സ്റ്റാറ്റസ് ഓണ്‍ലൈനായി തത്സമയം നിരീക്ഷിക്കുവാനും കഴിയും.