അംഗങ്ങളുടെ അമിത വായ്പയെടുക്കലിന് കടിഞ്ഞാണിടാനൊരുങ്ങി കുടുംബശ്രീ

അംഗങ്ങളുടെ അമിത വായ്പയെടുക്കലിന് കടിഞ്ഞാണിടാനൊരുങ്ങി കുടുംബശ്രീ

വിശ്വാസ്യതയുടെ പേരില്‍ വായ്പയുമായി ദേശസാത്കൃത ബാങ്കുകളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുമെല്ലാം കുടുംബശ്രീകള്‍ക്ക് പിന്നാലെയാണ്. തിരിച്ചടവ് കൃത്യമായതിനാല്‍ ബാങ്കുകള്‍ കൈയയച്ച്‌ പണം നല്‍കും. ഇഷ്ടാനുസരണം പണം കിട്ടുന്നതോടെ വരവും ചെലവും നോക്കാതെ കുടുംബശ്രീയുടെ മറവില്‍ അംഗങ്ങള്‍ വായ്പകള്‍ വാങ്ങിക്കൂട്ടുകയാണ്. 

എന്നാല്‍ ഈ പണം സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വായ്പകളുടെ തിരിച്ചടവിന് ഉപയോഗിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. വെറുതേ വായ്പയെടുത്ത് സ്ത്രീകള്‍ കടമുണ്ടാക്കുകയാണെന്ന തിരിച്ചറിവാണ് വിഷയത്തില്‍ ഇടപെടാന്‍ കുടുംബശ്രീയെ പ്രേരിപ്പിച്ചത്. ശ്രദ്ധിച്ചില്ലെങ്കില്‍ കടബാദ്ധ്യത വര്‍ദ്ധിച്ച്‌ സ്ത്രീകളുടെ ആത്മഹത്യയ്ക്കുവരെ സാഹചര്യമുണ്ടാവും. ഇതൊഴിവാക്കാനാണ് ധനകാര്യ ആസൂത്രണത്തെക്കുറിച്ച്‌ പഠിക്കാന്‍ കുടുംബശ്രീ തീരുമാനിച്ചത്. 

ആദ്യപടിയായി സ്ത്രീകളുടെ വരുമാനമാര്‍ഗം, നിക്ഷേപം, ചെലവ്, വായ്പാ ബാദ്ധ്യത, എവിടെ നിന്നൊക്കെ വായ്പയെടുക്കുന്നു, പണം എന്തിനുപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ അയല്‍ക്കൂട്ടങ്ങളിലൂടെ വിവര ശേഖരണം തുടങ്ങി. ഡാറ്റാ എന്‍ട്രി കഴിഞ്ഞാലുടന്‍ പണമിടപാടുകളെക്കുറിച്ച്‌ പഠനങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കടങ്ങളില്ലാതാക്കാനുള്ള വഴിയും കണ്ടെത്തും. 

ലഘുസമ്ബാദ്യവും വായ്പയും എന്നതിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനം. ആന്തരിക ഫണ്ടില്‍ നിന്നും ബാങ്കുകളുമായി ബന്ധിപ്പിച്ചും അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് വായ്പയെടുക്കാം. നഗരത്തില്‍ അഞ്ചുലക്ഷവും, ഗ്രാമങ്ങളില്‍ മൂന്നുലക്ഷം രൂപ വരെയുമുള്ള വായ്പയ്ക്ക് പലിശയില്ല. ഗ്രൂപ്പ് വായ്പകളാണ് മറ്റൊന്ന്. കേരളത്തില്‍ 2,77,000 അയല്‍ക്കൂട്ടങ്ങളിലായി 50 ലക്ഷം അംഗങ്ങളാണുള്ളത്.