കുമ്പളങ്ങിയുടെ മനോഹര ദിനരാത്രങ്ങൾ

കുമ്പളങ്ങിയുടെ മനോഹര ദിനരാത്രങ്ങൾ

ഭാഷയോ, വേഷമോ ഒന്നും പരിഗണനയിലില്ലാത്ത ഗ്രാമം.അതുകൊണ്ടുകൂടിയാണ് കേരളത്തിലെ ആദ്യ മാതൃകാ ടൂറിസം ഗ്രാമമായി കുമ്പളങ്ങി അറിയപ്പെടുന്നത്. ആരേയും സ്വാഗതം ചെയ്യുന്ന അവിടേക്ക് തുറന്നിട്ടിരിക്കുന്ന ചീനവലകള്‍ക്കിടയിലൂടെ കയറിച്ചെന്ന് ആസ്വദിക്കേണ്ടതാണ് കുമ്പളങ്ങിയിലെ രാത്രികള്‍ അല്ലെങ്കില്‍ 'കുമ്പളങ്ങി നൈറ്റ്‌സ്'.പ്രകൃതിയുടെ മായകാഴ്ചകളില്‍ നിന്ന് നിത്യജീവിതത്തിൻ്റെ നേര്‍ക്കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കുമ്പളങ്ങിയിലേക്ക് ക്ഷണിക്കുന്നത് സജിയുടെ (സൗബിന്‍)യും സഹോദരന്‍മാരുടെയും ജീവിതമാണ്.

ശ്യാം പുഷ്‌ക്കരന്‍, ദിലീഷ് പോത്തന്‍, ആഷിക് അബു എന്നിവരടങ്ങിയ സിനിമ കുടുംബത്തില്‍ നിന്ന് വരുന്ന ഓരോ സിനിമയ്ക്കും മനസിലൊരു പ്രതീക്ഷയുണ്ട്. നമുക്കിടയില്‍ സംഭവിക്കുന്നതോ അല്ലെങ്കില്‍ നമുക്ക് ചുറ്റുമുള്ള ആരുടെയോ ജീവിതങ്ങള്‍ നിറഞ്ഞൊരു സിനിമയായിരിക്കുമെന്ന്. വളരെ പരിചിതമായതും എന്നാല്‍ സൂക്ഷ്മമായി ശ്രദ്ധിക്കാത്ത സംഭവങ്ങളോ ആയിരിക്കും ശ്യാം പുഷ്‌ക്കരന്‍ എന്ന എഴുത്തുകാരന്‍ നമുക്ക് മുന്നില്‍ കൊണ്ടുവരിക. ആഷിക് അബുവിനും ദിലീഷ് പോത്തനുമെല്ലാം ഒപ്പം 10 വര്‍ഷത്തോളം സിനിമയില്‍ അണിയറയിലുണ്ടായിരുന്ന മധു സി നാരായണന്‍ ഒറ്റ വര്‍ക്കുകൊണ്ട് അവര്‍ക്കൊപ്പം ഇനി സിനിമ ആസ്വാദകരുടെ ഓര്‍മ്മയില്‍വരും

ആണുങ്ങള്‍ മാത്രമുള്ള കുടുംബത്തിലേക്ക് ചില പെണ്ണുങ്ങള്‍ കടന്നുവരുന്നതും ആണ്‍ തുണയില്ലാത്ത കുടുംബത്തിലേക്ക് പുതുതായി എത്തിയ ആണൊരുത്തനും ചേര്‍ന്ന് കുമ്പളങ്ങിയുടെ രാവിനെയും പകലിനെയും സംഘര്‍ഷപൂരിതമാക്കുന്നതാണ് കുമ്പളങ്ങി നൈറ്റ്സിന്റെ കഥ എന്നു വേണമെങ്കില്‍ ചുരുക്കി പറയാം. 

കുമ്പളങ്ങിയിലെ വരത്തനാണ് ഫഹദിന്‍റെ ഷമ്മി. എന്നാല്‍ അമല്‍ നീരദിന്റെ വരത്തനെ പോലെ തുടക്കത്തില്‍ ഒതുങ്ങി ഒഴിഞ്ഞു മാറി നില്‍ക്കുന്നവനും പിന്നീട് വീരനായകനാകുന്നവനും അല്ല. ഒരു ടിപ്പിക്കല്‍ മലയാളി സദാചാര കുല പുരുഷന്‍. ആണ്‍ രൂപത്തിന്റെ എല്ലാ അധികാരങ്ങളും കയ്യാളുന്ന ഒരുവന്‍. ഇനിയാരും അടുക്കളയിലും അവിടെ ഇവിടെയും മാറി നിന്നു ഭക്ഷണം കഴിക്കേണ്ട, പകരം ഒരു കുടുംബമായി നമുക്ക് ഡൈനിംഗ് ടേബിളിന് ചുറ്റുമിരുന്ന് കഴിക്കാം എന്നു പറഞ്ഞു അമ്മായിഅമ്മയെയും, ഭാര്യയെയും ഭാര്യയുടെ അനുജത്തിയേയും പിടിച്ചിരുത്തുന്ന ഷമ്മി തനിക്ക് ചുറ്റും കറങ്ങുന്ന കുടുംബത്തെ ഉണ്ടാക്കാനാണ് ശ്രമിച്ചത്. 

ബോബിയുടെ പ്രണയം അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വിഷയമായി മാറുന്നതോടെയാണ് 'കുമ്പളങ്ങി നൈറ്റ്‌സ്' അതിന്റെ ആഴത്തിലേക്ക് എത്തുന്നത്. അതിരുകളും വാതിലുകളും തടസമാകാത്ത കുമ്പളങ്ങിയില്‍ ബോബിയുടെ കാമുകി ബേബിയുടെ (അന്ന ബെന്‍) സഹോദരിയുടെ ഭര്‍ത്താവ് ഷിമ്മിയും (ഫഹദും) കഥയുടെ കൂടെക്കൂടുന്നതോടെ പ്രണയത്തിന് വെല്ലുവിളി ആകുകയാണ്. സൂക്ഷ്മമായ അഭിനയത്തിന് പ്രാധാന്യം നല്‍കിയപ്പോള്‍ പ്രേക്ഷകന് സിനിമയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനുള്ള സ്വാതന്ത്ര്യം കിട്ടുകയാണ്.അപ്പുറത്ത് പരസ്പരം തമ്മില്‍ പേര്‍ വിളിക്കുന്ന ഏട്ടനനിയന്‍മാര്‍ താമസിക്കുന്ന ഒരു കുടുംബമാണ്. ഒരു തുരുത്തില്‍, പുറമ്പോക്കില്‍, തീട്ടപ്പറമ്പിനടുത്ത്, ചെത്തിത്തേക്കാത്ത, അടച്ചുറപ്പുള്ള വാതിലുള്ള മുറികള്‍ ഇല്ലാത്ത, കക്കൂസിലാത്ത ഒരു വീടാണ് അവരുടേത്. അമ്മയും അച്ഛനുമില്ലാത്തതിന്റെ അവ്യവസ്ഥയാണ്, അനാഥത്വമാണ് അവിടെ സീന്‍ ഡാര്‍ക്കാക്കുന്നത്.

നിലാവ് വീണ കായലും ചീനവലയും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശവും ഏകാന്തമായ തുരുത്തും ഓളപ്പരപ്പിന്റെ ശബ്ദവും ഒക്കെ ചേര്‍ന്ന് ആ ദേശം നിറഞ്ഞു നില്‍ക്കുന്നുണ്ട് സിനിമയില്‍. ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന് നന്ദി പറയ്യാം. ആദ്യ പകുതിയിലെ ഇരുണ്ട ഷെയ്ഡില്‍ നിന്നും സിനിമ പതുക്കെ തെളിച്ചത്തിലേക്ക് വളരുന്നത് ക്യാമറയുടെ ഇന്ദ്രജാലം പോലെ പ്രേക്ഷകര്‍ അനുഭവിക്കുന്നു.