കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍ ആഗോളതലത്തിലെത്തണം- ഇന്‍ഫോപാര്‍ക്ക് സിഇഒ : ലോഞ്ച്പാഡ് കേരള ജോബ് ഫെയറിന് തുടക്കം

കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍ ആഗോളതലത്തിലെത്തണം- ഇന്‍ഫോപാര്‍ക്ക് സിഇഒ : ലോഞ്ച്പാഡ് കേരള ജോബ് ഫെയറിന് തുടക്കം

                                                                                

കൊച്ചി: കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍ ആഗോളതലത്തില്‍ എത്താനാണ് ലക്ഷ്യം വയ്ക്കേണ്ടതെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. കൊച്ചിയില്‍ ഐഇഇഇ, ജിടെക് മ്യുലേണ്‍ എന്നിവര്‍ ഇന്‍ഫോപാര്‍ക്കിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ലോഞ്ച്പാഡ് കേരള ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

25 ശതമാനത്തിലധികമാണ് ഇന്‍ഫോപാര്‍ക്കിന്‍റെ വാര്‍ഷികവളര്‍ച്ച. ഐടി വരുമാനത്തിലും ഗണ്യമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഈ നേട്ടങ്ങള്‍ക്കൊപ്പം തന്നെ കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ ആഗോളതലത്തിലേക്കെത്തുന്ന അവസ്ഥ സംജാതമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

4000 അപേക്ഷകരില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട 400 ഉദ്യോഗാര്‍ത്ഥികളാണ് ജെയിന്‍ ഡീംഡ് ടു ബി സര്‍വകലാശാലയില്‍ നടന്ന ലോഞ്ച്പാഡിന്‍റെ ഭാഗമായി വിവിധ കമ്പനികളിലെ അഭിമുഖങ്ങളില്‍ പങ്കെടുത്തത്.

ജോലി ലഭിക്കുന്നതിന് അക്കാദമികമായ വിജ്ഞാനത്തിനൊപ്പം നൈപുണ്യശേഷിയും ഏറെ പ്രധാനമാണ്. കേരളത്തിലെ ഏറ്റവും വലിയ ഐടി ആവാസവ്യവസ്ഥയാണ് ഇന്‍ഫോപാര്‍ക്ക് സ്ഥിതി ചെയ്യുന്ന മേഖലയെന്ന് സുശാന്ത് കുറുന്തില്‍ ചൂണ്ടിക്കാട്ടി.

ഇവിടുത്തെ ഐടി കമ്പനികള്‍ക്ക് ആഗോളനിലവാരത്തിലേക്കുയരാനുള്ള ചവിട്ടുപടി സൃഷ്ടിക്കലാണ് ഇന്‍ഫോപാര്‍ക്ക് ചെയ്യുന്നത്. അതിന് അക്കാദമിക് യോഗ്യതയ്ക്കപ്പുറം നൈപുണ്യശേഷിയും ആവശ്യമാണ്. കേരളത്തിലെ ഐടി ആവാസവ്യവസ്ഥയിലെ വ്യവസായങ്ങള്‍ക്കനുസരിച്ചുള്ള നൈപുണ്യമാണ് ഉദ്യോഗാര്‍ഥികള്‍ ആര്‍ജ്ജിക്കേണ്ടത്. കേരള നെക്സ്റ്റ് എന്ന ദിശാബോധമാണ് ഐടി വ്യവസായം മുന്നില്‍ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നൂതനസാങ്കേതികവിദ്യയുടെ വരവോടെ തൊഴില്‍ നഷ്ടമല്ല മറിച്ച് തൊഴില്‍മാറ്റമാണുണ്ടാകുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സംസ്ഥാനത്തിന്‍റെ ഐടി ഉന്നതാധികാര സമിതിയംഗം ദിനേശ് തമ്പി ചൂണ്ടിക്കാട്ടി. അതിനാല്‍ പുതിയ സാങ്കേതികവിദ്യയില്‍ പ്രാഥമിക പരിജ്ഞാനം നേടാന്‍ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസമായി നടത്തിയ റിക്രൂട്ടിംഗ് പ്രക്രിയയ്ക്ക് ശേഷമാണ് 4000 പേരില്‍ നിന്ന് 400 പേരെ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിലും കൊച്ചിയിലുമായിരുന്നു ജോബ് ഫെയര്‍ നടന്നത്. ഐടി മേഖലയ്ക്കാവശ്യമായ തൊഴില്‍ പരിചയം ഉള്‍പ്പെടുന്ന പ്രാഥമിക പരീക്ഷയാണ് തുടക്കത്തില്‍ നടത്തിയത്. അതില്‍ വിജയിച്ചവരെ റാങ്ക് അടിസ്ഥാനത്തില്‍ അഭിമുഖത്തിനായി ക്ഷണിച്ചു. മൊത്തം 35 കമ്പനികളാണ് ജോബ്ഫെയറില്‍ പങ്കെടുത്തത്. കൊച്ചിയില്‍ മാത്രം 15 കമ്പനികള്‍ പങ്കെടുത്തു.

ഐഇഇഇ മുന്‍ അധ്യക്ഷ മിനി യു, ഐഇഇഇ ഇന്‍ഡസ്ട്രി റിലേഷന്‍സ് ചെയര്‍ റോണി തോമസ്, ഐടി ഉന്നതാധികാര സമിതി അംഗം ദിനേശ് തമ്പി, ജിടെക് വൈസ് ചെയര്‍മാന്‍ എ ബാലകൃഷ്ണന്‍, കുസാറ്റ് മുന്‍ വൈസ് ചാന്‍സിലറും ജെയിന്‍ യൂണിവേഴ്സിറ്റി പ്രൊ-വൈസ് ചാന്‍സിലറുമായ ഡോ. ജെ ലത , ജെയിന്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. ടോം ജോസഫ്, ഐഇഇഇ കേരള മേഖല സ്റ്റുഡന്‍റ് ആക്ടിവിറ്റീസ് ചെയര്‍ ഷോണ്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

ജിടെക് മ്യുലേണ്‍, ഐഇഇഇ എന്നിവര്‍ക്ക് പുറമെ ഐഇഇഇ ലിങ്ക്, കേരള നോളഡ്ജ് ഇക്കണോമി മിഷന്‍, കെ-ഡിസ്ക്, എന്നിവരും ലോഞ്ച്പാഡ് കേരളയുടെ സഹകരണ പങ്കാളികളായിരുന്നു.