കുരങ്ങുപനി: വയനാട് ജില്ലയില്‍ അതീവ ജാഗ്രത

കുരങ്ങുപനി: വയനാട് ജില്ലയില്‍ അതീവ ജാഗ്രത

വയനാട് ജില്ലയില്‍ കുരങ്ങുപനി പടര്‍ന്നുപിടിയ്ക്കുന്നു. കുരങ്ങുപനി ബാധിച്ച്‌ ചികില്‍സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ (27) ആണു മരിച്ചത്. 10 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വയനാട്ടില്‍ നിലവില്‍ 6 പേര്‍ കുരങ്ങുപനിക്കു ചികില്‍സയിലാണ്. ബാവലിയില്‍ വനത്തിനുള്ളിലെ തടിഡിപ്പോയില്‍ പണിക്കു പോയപ്പോഴാണ് സുന്ദരന് രോഗബാധയുണ്ടായതെന്നു സംശയിക്കുന്നു. ഇവിടെ കുരങ്ങുകള്‍ ചത്തുവീണിരുന്നു. ഇതോടെ ആരോഗ്യവകുപ്പ് വയനാട് ജില്ലയില്‍ അതീവജാഗ്രതാനിര്‍ദേശം പറപ്പെടുവിച്ചു.

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുനെല്ലി മേഖലയില്‍ നിന്നുള്ളവരാണ്. കര്‍ണാടക വനമേഖലയില്‍ ജോലിക്കു പോയ ആളുകളിലാണു രോഗം കണ്ടെത്തിയത്. വയനാട് അതിര്‍ത്തിയായ കര്‍ണാടക ബൈരക്കുപ്പയില്‍ ഈ മാസമാദ്യം കുരങ്ങുപനി ബാധിച്ച്‌ ഒരാള്‍ മരിച്ചിരുന്നു. 2015-ല്‍ പനി ബാധിച്ച്‌ 11 പേരാണു ജില്ലയില്‍ മരിച്ചത്. അസുഖം ബാധിച്ച്‌ ഒരാള്‍ മരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു.