കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയന്‍

കേരളത്തില്‍ വ്യവസായം വളരില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് സംരംഭക മഹാസംഗമം- പിണറായി വിജയന്‍

കൊച്ചി: കേരളത്തില്‍ വ്യവസായം വളരില്ലെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ് സംരംഭക മഹാസംഗമമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പറഞ്ഞു. പത്ത് മാസങ്ങള്‍ക്കുള്ളില്‍ ആരംഭിച്ച 1,24,249 സംരംഭങ്ങള്‍ സംസ്ഥാനത്തിന്‍റെ പ്രശോഭനമായ വ്യവസായ ഭാവിയെയാണ് കാണിക്കുന്നതെന്നും സംരംഭക മഹാസംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. നാടിന്‍റെ വികസനത്തിനായി ഒന്നിച്ചു നില്‍ക്കണമെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വികസനമെന്നത് വ്യാവസായികം മാത്രല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷെ വ്യാവസായിക വികസനത്തെ മാറ്റി നിറുത്തി ചിന്തിക്കാനാകില്ല. സമഗ്രവും സുസ്ഥിരവുമായി എല്ലാ ജനവിഭാഗങ്ങളിലേക്കുമെത്തുന്ന വികസനമെന്ന ശ്രമമാണ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കനായി എടുത്ത നടപടികള്‍. കേരള വിരുദ്ധ ശക്തികളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും കള്ളപ്രചാരണത്തിനുമുള്ള. സംരംഭകസംഗമം വായടിപ്പിക്കുന്ന മറുപടിയാണെന്നും അദ്ദേഹം പറഞ്ഞു.


സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിക്കണം. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ഒരു സംരംഭക ഉത്പന്നം എന്ന രീതിയിലാകണം പ്രവര്‍ത്തിക്കേണ്ടത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കി വരുന്നു. തെക്കേയേഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്-ഇനോവേഷന്‍ ഹബ് നമ്മുടെ നാട്ടിലാണ്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്പ്പ് സൗഹൃദാന്തരീക്ഷം കേരളത്തിലാണ്. അഫോര്‍ഡബിള്‍ ടാലന്‍റ് റാങ്കില്‍ ഏഷ്യയില്‍ ഒന്നും ലോകത്ത് നാലാമതുമാണ് കേരളം. കഴിഞ്ഞ ആറ് വര്‍ഷത്തില്‍ 3800 സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ ആരംഭിച്ചത്. ഇതിലൂടെ മാത്രം 40,000 തൊഴിലസവരങ്ങള്‍ ഉണ്ടായി. സംസ്ഥാന സര്‍ക്കാരിന്‍റ ഫണ്ട് ഉള്‍പ്പെടെ 5000 കോടി രൂപയുടെ സഹായം ഇവയ്ക്ക ്ലഭ്യമാക്കാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്‍റെ പൊതു കടം സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ റിപ്പോര്‍ട്ടുകള്‍ മന:പൂര്‍വം പ്രചരിപ്പിക്കുകയാണ്. സംസ്ഥാനത്തേക്കാള്‍ വര്‍ധിച്ചതാണ് കേന്ദ്രസര്‍ക്കാരിന്‍റെ കടബാധ്യത. വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാരുകള്‍ അനുവര്‍ത്തിച്ചു പോന്ന തെറ്റായ സാമ്പത്തിക നയങ്ങളാണ് ഈ ബാധ്യതയുടെ യഥാര്‍ത്ഥ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടം വാങ്ങുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയുമെന്നത് സാധാരണ യുക്തിക്ക് നിരക്കുന്നതല്ല. നമ്മുടെയും മറ്റ് സംസ്ഥാനങ്ങളിലെ സാമൂഹിക അന്തരീക്ഷവും തമ്മില്‍ വ്യത്യാസമുണ്ട്. വിദ്യാഭ്യാസം, മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങള്‍, ഉന്നത നിലവാരം പുലര്‍ത്തുന്ന സിവില്‍ സര്‍വീസ് എന്നിവ കേരളത്തിന്‍റെ മേന്മയാണ്. കേരളത്തേക്കാള്‍ കൂടുതല്‍ പൊതു കടമുള്ള സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ടെന്നത് മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

വ്യവസായ സൗഹൃദ പട്ടികയില്‍ കേരളത്തെ ആദ്യ പത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിന്‍റെ തുടക്കമാണ് സംരംഭക മഹാസംഗമമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് പറഞ്ഞു. സംരംഭക വര്‍ഷം പദ്ധതി തുടങ്ങിയ അന്നു മുതല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ സുവ്യക്തമായ മേല്‍നോട്ടത്തിന്‍റെയും വ്യവസായവകുപ്പിന്‍റെ പഴുതടച്ചുള്ള ശ്രമങ്ങളുടെയും പരിണാമമാണിത്.

ഒന്നേകാല്‍ ലക്ഷത്തിലധികം പുതിയ സംരംഭങ്ങളെന്ന നേട്ടമെന്ന് സംസ്ഥാനത്തിനനുയോജ്യമായ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായമേത് എന്ന കാര്യത്തില്‍ വിശദമായ പഠനം നടത്തി. പുറത്തു നിന്ന് അസംസ്കൃത വസ്തുക്കള്‍ എത്തിച്ച് ചെയ്യുന്ന വ്യവസായങ്ങള്‍ ഇവിടെ ചെയ്യുന്നതിന്‍റെ സാധ്യത മനസിലാക്കി. വിവിധ വ്യവസായ സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടു. അങ്ങിനെയാണ് കേവലം 245 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തിലേക്കെത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


ഈ സംരംഭങ്ങളുടെ നിക്ഷേപത്തില്‍ ഭൂരിഭാഗവും സംസ്ഥാനത്തിനകത്ത് നിന്നു തന്നെ സ്വരൂപിച്ചതാണെന്നത് എടുത്തു പറയേണ് കാര്യമാണ്. സംരംഭങ്ങളില്‍ 38 ശതമാനം വനിതാ സംരംഭകരാണ്. കഴുത്തിലെ സ്വര്‍ണവും സ്വന്തം വസ്തുവുമെല്ലാമാണ് മൂലധന നിക്ഷേപമായി മാറിയതെന്നും മന്ത്രി പറഞ്ഞു. ഉത്പന്നങ്ങളിലെ കേരള ബ്രാന്‍ഡും സ്വന്തമായ ഇ-കൊമേഴ്സ് സംവിധാനവും ഉടന്‍ നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരന്‍റെ വികസനത്തെ മാനവികതയിലൂന്നി മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന്

സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജന്‍ പറഞ്ഞു. സ്വന്തം സമ്പാദ്യമെടുത്ത് മൂലധന നിക്ഷേപമുണ്ടാക്കാന്‍ മുന്നോട്ടു വന്ന സംരംഭകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കെയിലപ്പ് സര്‍വേ പദ്ധതികളുടെ ഉദ്ഘാടനവം സംരംഭകര്‍ക്കുള്ള കൈപ്പുസ്തകത്തിന്‍റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.


മാര്‍ച്ച് ആകുമ്പോഴേക്കും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തുടങ്ങിയ സംരംഭങ്ങള്‍ ഒന്നര ലക്ഷം കവിയുമെന്ന ചീഫ് സെക്രട്ടറി ശ്രീ വി പി ജോയ് പറഞ്ഞു. സംരംഭങ്ങളെ വിജയിപ്പിക്കാന്‍ ടെക്നോളജി-ഫിനാന്‍സ്-മാര്‍ക്കറ്റിംഗ് എന്നിവ മികച്ച രീതിയില്‍ നടത്തണം. 5ജി യുടെ അവസരം സംരംഭങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കണം. കേരളത്തിലുള്ളവര്‍ കേരളത്തിന്‍റെ ഉത്പന്നങ്ങള്‍ വാങ്ങുക എന്ന പ്രചാരണം ശക്തമാക്കണം. കൂടുതല്‍ സംരംഭങ്ങള്‍ വിജയകരമാകാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


എംഎല്‍എമാരായ ശ്രീ പി വി ശ്രീനിജന്‍, ശ്രീ ആന്‍റണി ജോണ്‍, ശ്രീ കെ എന്‍ ഉണ്ണികൃഷ്ണന്‍, സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ സ്ഥിരം പ്രതിനിധി ശ്രീ കെ വി തോമസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ശ്രീ സുമന്‍ ബില്ല, ശ്രീ എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ ശ്രീ എസ് ഹരികിഷോര്‍, കെബിപ് സിഇഒ ശ്രീ സൂരജ് എസ്, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്‍റ് ശ്രീ എ നിസാറുദ്ദീന്‍, ഫിക്കി കേരള കൗണ്‍സില്‍ മേധാവി ശ്രീ സാവിയോ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.


നവസംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്‍റെ തീം പവലിയന്‍ സംരംഭക സംഗമത്തോടനുബന്ധമായി ഒരുക്കിയിരുന്നു. സംരംഭകര്‍ക്ക് മികച്ച പിന്തുണ ഉറപ്പാക്കുന്നതിനും സഹായ സേവനങ്ങള്‍ ഒരുക്കുന്നതിനായി 75 ഓളം സര്‍ക്കാര്‍ - സര്‍ക്കാരിതര സ്റ്റാളുകളും സജ്ജമാക്കി. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ട നടപടി ക്രമങ്ങള്‍ക്കായി ഉദ്യം രജിസ്ട്രേഷന്‍, സര്‍ക്കാര്‍ ഇ മാര്‍ക്കറ്റ് പോര്‍ട്ടലുകളായ ജെം രജിസ്ട്രേഷന്‍, കേരള ഇ മാര്‍ക്കറ്റ് പോര്‍ട്ടല്‍, വ്യവസായ വകുപ്പിന്‍റെ സംരംഭക പിന്തുണ ലഭ്യമാക്കുന്ന കെസ്വിഫ്റ്റ്, ഭക്ഷ്യ സംസ്കരണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന പിഎം എഫ്എംഇ എന്നിവയുടെ സ്റ്റാളുകളും ആകര്‍ഷണമായി.