തിരഞ്ഞെടുപ്പ് ഒന്നു കഴിഞ്ഞോട്ടെ, കാത്തിരിക്കുകയാണ് എണ്ണക്കമ്പനികള്‍

തിരഞ്ഞെടുപ്പ് ഒന്നു കഴിഞ്ഞോട്ടെ, കാത്തിരിക്കുകയാണ് എണ്ണക്കമ്പനികള്‍

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടവും തീരുന്ന മെയ് 19 മുതല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരും. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയതോടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. കഴിഞ്ഞ ദിവസം ഒരു ബാരലിന്റെ നിരക്ക് 75 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. ഈ സാഹചര്യമാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടാന്‍ എണ്ണക്കമ്ബനികള്‍ക്ക് പ്രേരണയാകുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ സാഹചര്യമായതിനാല്‍ വില ഉയര്‍ത്താന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് വോട്ടെടുപ്പ് തീരുന്ന മെയ് 19 മുതല്‍ വില കാര്യമായി ഉയര്‍ത്താനുള്ള തീരുമാനത്തിലാണ് എണ്ണക്കമ്ബനികള്‍.

2018 -19ല്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഉപയോഗത്തിന്റെ 83.7 ശതമാനം ഇറക്കുമതി വഴിയായിരുന്നു. ഇതിന്റെ 10.6 ശതമാനം വാങ്ങിയത് ഇറാനില്‍ നിന്നായിരുന്നു. ഇറാനെതിരെ യു എസ് ഉപരോധം വന്നതോടെ ലോക വിപണിയിലെ സപ്ലൈ നാലു ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്.ഇത് വിലക്കയറ്റത്തിന് വഴിയൊരുക്കും എന്നത് ഉറപ്പാണ്. അമേരിക്കയുടെ പ്രഖ്യാപനം വന്നതിനു ശേഷം ലോക മാര്‍ക്കറ്റില്‍ തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നുണ്ട്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ സ്ഥിരമായി തുടരുകയാണ്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം വില ഉയര്‍ത്താതെ പിടിച്ചു നിര്‍ത്തുകയായിരുന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡിന്റെ വില ഇക്കാലയളവില്‍ പത്തു ശതമാനം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിയുന്ന അന്നു തന്നെ എണ്ണ വിതരണ കമ്ബനികള്‍ വില കുത്തനെ കൂട്ടുമെന്ന് സാമ്ബത്തിക മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.