പിഎംഎവൈ ഭവനവായ്പയില്‍ 2.35 ലക്ഷം വരെ സബ്സിഡി

പിഎംഎവൈ ഭവനവായ്പയില്‍ 2.35 ലക്ഷം വരെ സബ്സിഡി

പിഎംഎവൈ അര്‍ബന്‍ പദ്ധതിയിലൂടെ സബ്സിഡി നിരക്കില്‍ ഇടത്തരക്കാര്‍ക്ക് ഭവന വായ്പ നേടാനുള്ള സമയ പരിധി അവസാനിക്കാന്‍ ഒരു മാസം കൂടി മാത്രം. ഇടത്തരം വരുമാനത്തില്‍ പെട്ട 1-2 വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യം 2021 മാര്‍ച്ച്‌ 31 വരെയുള്ള അപേക്ഷകര്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നാണ് നിലവിലുള്ള ഉത്തരവ് വ്യക്തമാക്കുന്നത്. അതേസമയം സാമ്ബത്തികമായി പിന്നോക്കം നല്‍ക്കുന്നവരും താഴ്ന്ന വരുമാനത്തില്‍ പെട്ടവര്‍ക്കുമുള്ള സഹായം അടുത്ത വര്‍ഷം മാര്‍ച്ച്‌ 31 വരെ തുടരും.

6 മുതല്‍ 12 ലക്ഷംരൂപവരെ വാര്‍ഷിക കുടുംബ വരുമാനമുള്ളവര്‍ mig1 (മിഡില്‍ ഇന്‍കം ഗ്രൂപ്പ്) 12-18 ലക്ഷം രൂപ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ MIG 2 വിലുമാണ് ഉള്‍പ്പെടുന്നത്. ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 160 ചതുരശ്ര മീറ്റര്‍ വീട് വെയ്ക്കാന്‍ 9 ലക്ഷം രൂപയ്ക്ക് 20 വര്‍ഷത്തെ പലിശയില്‍ നാലു ശതമാനം സബ്സിഡി ലഭിക്കും. രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 200 ചതുരശ്രമീറ്റര്‍ ഉള്‍ വിസ്തൂര്‍ണ്ണമുള്ള വീട് വെക്കാന്‍ വായ്പതുകയില്‍ 12 ലക്ഷം രൂപയ്ക്ക് ഇരുപതു വര്‍ഷത്തേക്കുള്ള പലിശയില്‍ മൂന്നു ശതമാനം സബ്സിഡി ലഭിക്കും.

അതേസമയം കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന 53-മത് കേന്ദ്ര അനുമതി - നിരീക്ഷണ സമിതി യോഗം, പിഎംഎവൈ (യു) പദ്ധതിയിന്‍ കീഴില്‍ 56,368 വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി നല്‍കി. 11 സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. പദ്ധതിയുടെ ശരിയായ നിര്‍വഹണത്തിനും അവലോകനത്തിനും ഓണ്‍ലൈന്‍ സംവിധാനം (MIS) ഉപയോഗിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

വനിതകളുടെ പേരിലോ, വനിതകള്‍ കൂടി അംഗമായ സംയുക്ത ഉടമസ്ഥാവകാശത്തിന്‍ കീഴിലോ വീടുകള്‍ അനുവദിച്ചുകൊണ്ട്, വനിതാ ശാക്തീകരണവും പദ്ധതി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പിഎംഎവൈ -യു വീടുകളുടെ നെയിം പ്ലേറ്റില്‍, വനിതാ ഗുണഭോക്താക്കളുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യം 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022ഓടെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ, നഗരങ്ങളിലെ അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും സ്ഥായിയായ വീടുകള്‍ നല്‍കുന്നതിന് കേന്ദ്ര ഭവന-നഗര കാര്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ് . പിഎംഎവൈ -യു വീടുകളുടെ നിര്‍മ്മാണം പലഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. ഇതുവരെ 73 ലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം തുടങ്ങുകയും, 43 ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.