ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തിയതായി വാർത്ത

ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തിയതായി വാർത്ത

ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്ന് പോകുന്നത്. ഇത്തവണ ഭരണത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയുമായി അങ്കത്തിനിറങ്ങിയ കോണ്‍ഗ്രസിന് ആകെ ലഭിച്ചത് വെറും 55 സീറ്റുകളായിരുന്നു. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങള്‍ ​എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സംസ്ഥാനങ്ങളും മണ്ഡലങ്ങളും അടക്കം പാര്‍ട്ടിക്ക് നഷ്ടമായി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്കാര്യത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി.

രാഹുല്‍ പടിയിറങ്ങുന്നു?

ഇത്തവണ കുറഞ്ഞത് 184 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നതായിരുന്നു പാര്‍ട്ടിയുടെ ഡാറ്റാ അനാലിസിസ് ടീമിന്‍റെ വിലയിരുത്തല്‍. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും അതേസമയം സഖ്യകക്ഷികളെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാമെന്നും പാര്‍ട്ടി സ്വപ്നം കണ്ടു. അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ വിജയം കൊയ്യുമെന്ന പ്രതീക്ഷയില്‍ പ്രധാനമന്ത്രി പദവും രാഹുല്‍ ഗാന്ധി സ്വപ്നം കണ്ടു. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന്‍റെ അടിവേരടക്കം ഇളക്കി. മോദി തരംഗത്തില്‍ എന്‍ഡിഎ കൂറ്റം വിജയം നേടിയപ്പോള്‍ 17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പുറത്തായി.

നേതാക്കളെ തള്ളി

കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയെന്ന് കണക്കാക്കപ്പെടുന്ന അമേഠി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ കൈവിട്ടതോടെയാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം രാഹുലിന്‍റെ രാജി ആവശ്യത്തെ പാടെ തള്ളി.
മുതിര്‍ന്ന നേതാക്കള്‍ അനുനയ ശ്രമങ്ങളുമായി രാഹുല്‍ ഗാന്ധിയെ വട്ടംപിടിച്ചെങ്കിലും മുഖം നല്‍കാന്‍ പോലും കൂട്ടാക്കാതെ രാഹുല്‍ ലണ്ടനിലേക്ക് ഒളിച്ചോടി. കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരാള്‍ ഇല്ലെന്നും രാഹുല്‍ രാജിവെയ്ക്കില്ലെന്നുമായിരുന്നു കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഇതുവരെ ആവര്‍ത്തിച്ചിരുന്നത്.

പുതിയ നേതാവ്

എന്നാല്‍ താന്‍ സാധാരണ പ്രവര്‍ത്തകനായി തുടരും എന്ന ഉറച്ച തിരുമാനത്തിലാണ് രാഹുല്‍. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള നേതാവ് അധ്യക്ഷ സ്ഥാനത്ത് വരട്ടെയെന്നാണ് രാഹുല്‍ ഗാന്ധിയുടെ പക്ഷം. അതേസമയം അത്തരത്തില്‍ ഒരു നേതാവ് വന്നാല്‍ കോണ്‍ഗ്രസിനെ ഒന്നിച്ച്‌ നിര്‍ത്താന്‍ ആകില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. വര്‍ക്കിങ്ങ് പ്രസിഡന്‍റുമാര്‍ എന്ന ആശയവും കോണ്‍ഗ്രസ് ആലോചിച്ചിരുന്നെങ്കിലും അത് വെറും താത്കാലിക ആശ്വാസമാകുകയേ ഉള്ളൂവെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ഒരു നേതാവിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കണ്ടെത്തിയിരിക്കുന്നതെന്നാണ് ദേശീയ മാധ്യമമായ നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സോണിയയുടെ വിശ്വസ്തന്‍

രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ടിനെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അശോക് ഗെഹ്ലോട്ടുമായി ഇത് സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയാക്കിയതായാണ് വിവരം. നേരത്തേ തന്നെ അശോക് ഗെഹ്ലോട്ടിന്‍റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. രാഹുല്‍ ഗാന്ധി അല്ലേങ്കില്‍ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് വരണമെന്ന ആവശ്യമായിരുന്നു നേതാക്കളില്‍ ഒരു വിഭാഗം ആദ്യം ഉയര്‍ത്തിയത്. എന്നാല്‍ സോണിയാ ഗാന്ധി പദവി ഏറ്റെടുക്കാന്‍ തയ്യാറല്ല. ഇതോടെയാണ് തന്‍റെ വിശ്വസ്തനായ അശോക് ഗെഹ്ലോട്ടിനെ തത്സ്ഥാനത്തേക്ക് നിയമിക്കുന്നതെന്നാണ് വിവരം.

യോഗത്തിന് ശേഷം

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ദില്ലിയില്‍ എത്തിയിരുന്നു. രാഹുലുമായി ഗെഹ്ലോട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുന്നതുമായി ചര്‍ച്ച നടന്നിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 
അതേസമയം രാഹുല്‍ ഗാന്ധിയോട് അധ്യക്ഷ സ്ഛാനത്ത് തുടരാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഗെഹ്ലോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രവര്‍ത്തകരുടെ ആഗ്രഹത്തെ മാനിക്കണമെന്ന് താന്‍ രാഹുലിനോട് അപക്ഷിച്ചിട്ടുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു.

മുഖ്യനാകും

ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനാകുകയാണെങ്കില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റ് ചുമതലയേല്‍ക്കും. രാജസ്ഥാനിലെ കനത്ത പരാജയത്തിന്‍റെ ഉത്തരവാദി ഗെഹ്ലോട്ടാണെന്ന വിമര്‍ശനം നേരത്തേ ഉയര്‍ന്നിരുന്നു. സച്ചിന്‍ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവും രാജസ്ഥാന്‍ പിസിസിയില്‍ ഉയരുന്നുണ്ട്.