റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് കുറച്ചു; വളര്‍ച്ചാ നിരക്ക് 6.1% ആകും

റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് കുറച്ചു; വളര്‍ച്ചാ നിരക്ക് 6.1% ആകും

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പലിശ നിരക്കില്‍ കൂടുതല്‍ ഇളവുമായി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കില്‍ കാല്‍ ശതമാനം നിരക്ക് കുറച്ചു 5.40%ത്തില്‍ നിന്ന് 5.15ത്തില്‍ എത്തി. റിവേഴ്‌സ് റിപ്പോ നിരക്ക് 4.90% മായും ബാങ്ക് നിരക്ക് 5.40% മായും നിജപ്പെടുത്തി. 2019-20 സാമ്പത്തിക വര്‍ഷത്തെ നാലാം ദ്വൈമാസ സാമ്പത്തിക നയ അവലോകനമാണ് ഇന്ന് ആര്‍.ബി.ഐ നടത്തിയിരിക്കുന്നത്.

വളര്‍ച്ചാ നിരക്ക് 6.9%ത്തില്‍ നിന്ന് 6.1% ആകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. 2020-21 വര്‍ഷത്തില്‍ 7.2% വളര്‍ച്ചാനിരക്കില്‍ എത്തുമെന്നും ആര്‍.ബി.ഐ പ്രതീക്ഷ വയ്ക്കുന്നു.

ഇതോടെ ബാങ്കുകള്‍ നല്‍കുന്ന ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും. രാജ്യം ഉത്സവ സീസണിലേക്ക് കടക്കുന്ന സമയം കൂടി പരിഗണിച്ചാണ് ആര്‍.ബി.ഐ തുടര്‍ച്ചയായ അഞ്ചാം തവണയും പലിശ നിരക്ക് കുറച്ചിരിക്കുന്നത്. ഉപഭോക്താക്കളിലേക്ക് കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ വായ്പകള്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതോടെ വിപണിയിലെ ക്രയവിക്രയം വർധിച്ച് വിപണി ഉണർച്ചയിലേക്കെത്തുമെന്നു പ്രതീക്ഷിക്കാം.

ആര്‍.ബി.ഐ കൂടുതല്‍ ഉദാര നിലപാട് സ്വീകരിച്ചതോടെ ഓഹരി വിപണി വീണ്ടും ഉണര്‍വിലേക്കെത്തുകയും ചെയ്തു.