വന്‍കിട വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്‌ലറും റെനോയും ഒന്നിക്കുന്നു

വന്‍കിട വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്‌ലറും റെനോയും ഒന്നിക്കുന്നു

ലോകത്തിലെ വന്‍കിട വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്‌ലറും റെനോയും ഒന്നിക്കുന്നു. ക്രൈസ്‌ലര്‍ മുന്നോട്ട് വച്ച നിര്‍ദേശം റെനോയുടെ ബോര്‍ഡ് യോഗം സ്വാഗതം ചെയ്തു. വളരെ താല്‍പര്യത്തോടെ നിര്‍ദേശം പഠിക്കുമെന്നും കമ്ബനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇത് അവസരമൊരുക്കുമെന്നും റെനോ വിലയിരുത്തുന്നു. 

ലയനം നടപ്പാക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിര്‍മാതാക്കളായി പുതിയ സംരംഭം മാറും. ഇലക്‌ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ പുതിയവ വികസിപ്പിക്കുന്നതിനാവശ്യമായ തുക കണ്ടെത്താനും ലയനം വഴിയൊരുക്കും. ജനറല്‍ മോട്ടോഴ്സിനെ മറികടന്നാവും പുതിയ കമ്ബനി മൂന്നാമതെത്തുന്നത്. ഫോക്സ്‌വാഗന്‍, ടൊയോട്ട എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍. നിസാനുമായി ലയിക്കുന്നതിന്റെ സാധ്യതകള്‍ റെനോ തേടിയിരുന്നു.

എന്നാല്‍ റെനോ-നിസാന്‍ സഖ്യത്തിന്റെ തലപ്പത്തുനിന്ന് കാര്‍ലോസ് ഘോന്‍ പുറത്തായതോടെ ലയന സാധ്യത മങ്ങി. ഇതിനിടെയാണ് ക്രൈസ്‌ലറിന്റെ നിര്‍ദേശം വന്നത്. റെനോ-മിത്‌സുബിഷി-നിസാന്‍ കൂട്ടുകെട്ട് തുടരുമോയെന്നു വ്യക്തമല്ല; ജപ്പാന്‍ കമ്ബനികള്‍ പുതിയ ലയനത്തോട് എങ്ങനെ പ്രതികരിക്കുമെന്നു കണ്ടറിയണം. റെനോയില്‍ 15% പങ്കാളിത്തമുള്ള ഫ്രഞ്ച് സര്‍ക്കാര്‍ പുതിയ നീക്കം സ്വാഗതം ചെയ്യുന്നു. ലയനം നടപ്പാകുമ്ബോള്‍ തൊഴില്‍ നഷ്ടം ഉണ്ടാകരുതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഫ്രാന്‍സിലെ പ്രമുഖ സിജിടി യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഓഹരി കുതിച്ചു

ലയന നീക്കത്തെ നിക്ഷേപകര്‍ പിന്തുണച്ചു. ഫിയറ്റ് ക്രൈസ്‌ലര്‍ വില 10%, റെനോ വില 14% ഉയര്‍ന്നു.

ലയനം: നേട്ടം ഇങ്ങനെ

ലയനം ഇരു കമ്ബനികള്‍ക്കും പ്രതിവര്‍ഷം 560 കോടി ഡോളറിന്റെ നേട്ടം ഉണ്ടാക്കും. എല്ലാ ഫാക്ടറികളും പ്രവര്‍ത്തിക്കും. അടച്ചുപൂട്ടല്‍ ഭീഷണി ഒഴിവാകും. യുഎസില്‍ ശക്തമായ സാന്നിധ്യമാണ് ഫിയറ്റ്. എസ്‌യുവി വിപണിയിലും മുന്നില്‍. യൂറോപ്യന്‍ വിപണിയില്‍ ശക്തമാണ് റെനോ. ലയനത്തോടെ 4000 കോടി യൂറോയുടെ സംരംഭമായി മാറും.