ഉദാര വായ്പാപദ്ധതികളുമായി എ‌സ്‌സി, എസ്‌ടി കോര്‍പറേഷന്‍

ഉദാര വായ്പാപദ്ധതികളുമായി എ‌സ്‌സി, എസ്‌ടി കോര്‍പറേഷന്‍

1972ല്‍ രൂപീകൃതമായ കോര്‍പറേഷന്‍ ഇതു വരെ 1,85,400 ഗുണഭോക്തൃ കുടുംബങ്ങള്‍ക്കായി 650.76 കോടി രൂപ നല്‍കി. 2016-17ല്‍ 5031 പേര്‍ക്കായി 55.36 കോടി രൂപയും 2017-18ല്‍ 4,824 പേര്‍ക്കായി 62.50 കോടിയും 2018-19ല്‍ ജനുവരി വരെ 4,811 പേര്‍ക്കായി 77.66 കോടിയും വായ്പ നല്‍കി. ഈ വര്‍ഷങ്ങളില്‍ വായ്പ തിരിച്ചടവ് യഥാക്രമം 44.55 കോടി, 53 കോടി, 46.67 കോടി എന്നിങ്ങനെയായിരുന്നു. എസ്സി, എസ്ടി കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ വിഹിതം 51 ശതമാനവും കേന്ദ്ര വിഹിതം 49 ശതമാനവും എന്നാണ് വ്യവസ്ഥ. എന്നാല്‍, കേരളത്തോടുള്ള അവഗണനയുടെ ഭാഗമായി കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്രസഹായമില്ല. ഈയിനത്തില്‍ 100 കോടി രൂപയുടെ നഷ്ടം കോര്‍പറേഷനുണ്ടായി. വിവിധ വായ്പകള്‍ക്കായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പട്ടികജാതിക്കാര്‍ക്ക് 30 കോടിയും പട്ടിക വര്‍ഗക്കാര്‍ക്ക് 25.5 ലക്ഷവും നീക്കിവച്ചപ്പോള്‍ പുതിയ ബജറ്റില്‍ പട്ടികജാതിക്കാര്‍ക്ക് 25 കോടിയും എസ്ടി വിഭാഗത്തിന് 26.5 ലക്ഷവും വകയിരുത്തി.

കോര്‍പറേഷൻ്റെ വായ്പ പദ്ധതികളില്‍ കുടുംബശ്രീ മുഖേന വനിതാ ശാക്തീകരണ പദ്ധതി ശ്രദ്ധേയമാണ്. പത്തു വനിതാ സംരംഭകര്‍ ഉള്‍പ്പെട്ട യൂണിറ്റിന് പലിശയില്ലാതെ മൂന്നുലക്ഷം രൂപ വീതമാണ് നല്‍കുന്നത്. ഇതില്‍ ഒരു ലക്ഷം സര്‍ക്കാര്‍ സബ്സിഡിയാണ്. ഇതിനകം 70 ഗ്രൂപ്പുകള്‍ക്ക് 230.40 ലക്ഷം രൂപ വായ്പ നല്‍കി. പുതിയ സാമ്ബത്തിക വര്‍ഷം കൂടുതല്‍ ഗ്രൂപ്പുകള്‍ക്ക് പലിശരഹിത വായ്പ നല്‍കും. മള്‍ട്ടി പര്‍പ്പസ് തൊഴില്‍ പദ്ധതികള്‍ക്ക് അഞ്ചുമുതല്‍ 50 ലക്ഷംവരെയാണ് വായ്പ. അഞ്ചു ലക്ഷം വരെ ആറു ശതമാനവും അതിനു മുകളില്‍ എട്ടുശതമാനവുമാണ് പലിശ.