നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

തൃശൂർ ഒല്ലൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം രൂപ ഓൺലൈൻ വഴി കൈക്കലാക്കിയ കേസിലെ പ്രതികൾ പിടിയിൽ. 

വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. 'ഗോൾഡ് മാൻ സാച്ച്‌സ്' കമ്പനിയിൽ  ഉന്നതജോലി ഉള്ളവരാണെന്നും ട്രേഡിംഗ്  ടിപ്പ്സ് തരാമെന്നും പറഞ്ഞാണ് യുവതിയുമായി തട്ടിപ്പ് സംഘം വാട്ട്സാപ്പിലൂടെ പരിചയപ്പെട്ടത്. 

പല ഘട്ടങ്ങളിലായി അരക്കോടിയോളം രൂപ  നിക്ഷേപിച്ച യുവതിക്ക് കൂടുതൽ വിശ്വാസം തോന്നിപ്പിക്കുന്നതിനായി ഒരു തുക ലാഭവിഹിതമെന്ന പേരിൽ കമ്പനി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ 57,09,620 രൂപയാണ് യുവതി നിക്ഷേപിച്ചത്. 

ചതി മനസിലാക്കിയ യുവതി തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ  പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലു പ്രതികളേയും പിടികൂടിയത്.

മലപ്പുറം എടരിക്കോട് സ്വദേശി അബ്ദുറഹ്മാൻ (25), എടക്കോട് സ്വദേശി സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി ജിത്തു കൃഷ്ണൻ (24), കാട്ടിപ്പറത്തി സ്വദേശി രോഷൻ റഷീദ് (26) എന്നിവരാണ് പിടിയിലായത്. തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ,  ഡി സി ആർ ബി എ സി പി മനോജ്  എന്നിവരുടെ മേൽനോട്ടത്തിൽ  ഇൻസ്‌പെക്ടർ സുധീഷ് കുമാർ, സബ് ഇൻസ്‌പെക്ടർമാരായ കെ ശ്രീഹരി, കെ ജയൻ, അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർമാരായ വിനു പി കുര്യാക്കോസ്, എ ശുഭ, സിവിൽ പൊലീസ് ഓഫീസർമാരായ വി ബി അനൂപ്, അഖിൽ കൃഷ്ണ, ചന്ദ്രപ്രകാശ്, ഒ.ആർ അഖിൽ, കെ അനീഷ്, വിനോദ് ശങ്കർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.