ഷോപ്പിങ് കോംപ്ലക്സ്, മാളുകൾ അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പാർക്കിങ് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് ഹൈക്കോടതി

ഷോപ്പിങ് കോംപ്ലക്സ്, മാളുകൾ അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പാർക്കിങ് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് ഹൈക്കോടതി. ഫീസ് പിരിക്കണോയെന്ന് കെട്ടിടത്തിന്റെ ഉടമയ്ക്ക് തീരുമാനിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. എറണാകുളം ലുലു മാളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നത് ചോദ്യംചെയ്തുള്ള ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്.
ലുലുമാളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയതിനെതിരെ കളമശേരി സ്വദേശി ബോസ്കോ ലൂയിസ്, തൃശൂർ അന്നമനട സ്വദേശി പോളി വടക്കൻ എന്നിവർ നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു സിംഗിൾ ബഞ്ച്. കെട്ടിടങ്ങൾക്ക് നിശ്ചിത പാർക്കിങ് സൗകര്യം വേണമെന്ന് മാത്രമേ കേരള മുനിസിപ്പാലിറ്റി ബിൽഡിങ് ചട്ടത്തിൽ പറയുന്നുള്ളൂ. എന്നാൽ ഇവിടെ ഫീസ് പിരിക്കുന്നതിന് ചട്ടത്തിൽ വിലക്കില്ലെന്ന് നേരത്തെ മറ്റൊരു കേസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ജസ്റ്റിസ് വി ജി അരുൺ പറഞ്ഞു.
മറ്റൊരാളുടെ സ്ഥലം അനുമതിയില്ലാതെയും ഫീസ് നൽകാതെയും ഉപയോഗിക്കുക എന്നത് ആരുടെയും മൗലികാവകാശമല്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. ലുലു മാളിലെ ബേസ്‌മെന്റ് പാർക്കിങ് മേഖലയിൽ 1083 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് വേണ്ടത്. എന്നാൽ ഇതിന് ഫീസ് ഈടാക്കരുതെന്ന് നിയമമില്ല, ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കാൻ കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 475-ാം വകുപ്പ് പ്രകാരം ലൈസൻസ് എടുക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.











