ജി.എസ്.ടി റീഫണ്ട് ഇനി കേന്ദ്രികൃത സംവിധാനത്തിലൂടെ; ഉദ്യോഗസ്ഥർ കുറയും, കാര്യക്ഷമതയും സൂപ്പർവിഷനും കുറയുമോ എന്ന ആശങ്ക ശക്തം

തിരുവനന്തപുരം: മാർച്ച് 15, 2025 മുതൽ Centralized Refund Processing Formation (CRPF) എന്ന പുതിയ കേന്ദ്രികൃത സംവിധാനത്തിലൂടെ സംസ്ഥാനത്തുടനീളമുള്ള ജി.എസ്.ടി റീഫണ്ട് അപേക്ഷകൾ പ്രോസസ്സുചെയ്യുമെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് ഉത്തരവായി അറിയിച്ചു.
നികുതി സേവന ആസ്ഥാനം (Taxpayer Services Headquarters) കീഴിൽ ഡെപ്യൂട്ടി കമ്മിഷണർമാരുടെ മേൽനോട്ടത്തിൽ ഈ പദ്ധതി നടത്തും. ഈ പുതിയ സംവിധാനം പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിച്ച ശേഷം, വിജയകരമാണെങ്കിൽ ഇത് സ്ഥിരമായി നടപ്പാക്കാനാണ് തീരുമാനം.
100-ഓളം ഉദ്യോഗസ്ഥർ പ്രവർത്തിച്ചിരുന്ന റീഫണ്ട് പ്രോസസ്സിംഗ് സംവിധാനം ഇനി വെറും 4-5 ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മാത്രം നടക്കും. മുൻപ് വിവിധ ജില്ലകളിൽ നിന്ന് ഒരേ സമയം കൈകാര്യം ചെയ്തിരുന്ന റീഫണ്ട് അപേക്ഷകൾ ഇനി ഒരൊറ്റ കേന്ദ്രത്തിൽ ശേഖരിച്ച് പരിശോധിക്കും.
ടാക്സ്‌പെയർമാർക്കും നികുതി ഉദ്യോഗസ്ഥർക്കുമുള്ള നേരിട്ട് ഇടപെടലുകൾ (Physical Verification) കുറയ്ക്കുന്ന നടപടികൾ നടപ്പാക്കുമെന്നും അറിയുന്നു. പുതിയ സംവിധാനം വിജയകരമാണെന്ന് വിലയിരുത്തിയ ശേഷം, ഇത് സംസ്ഥാനത്ത് സ്ഥിരമായി നടപ്പിലാക്കും.
വിദഗ്ധരുടെയും ടാക്സ് പെയേഴ്സിന്റെയും ആശങ്കകൾ പലവിധം വരുന്നുണ്ട്.
ഒരു മേഖലയിൽ 100-ഓളം ഉദ്യോഗസ്ഥർ ചെയ്തിരുന്ന ജോലി 4-5 ഉന്നത ഉദ്യോഗസ്ഥർ മാത്രമായി ചുരുങ്ങുമ്പോൾ കാര്യക്ഷമതയിലും പരിശോധനാ കൃത്യതയിലും കുറവ് വരുമെന്ന് കരുതപ്പെടുന്നു. റീഫണ്ട് വൈകിയാൽ, വ്യാപാരികളും വ്യവസായികളും സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടേണ്ടി വരും.
പരിശോധന കുറയുന്നതിലൂടെ നികുതി വെട്ടിപ്പിന് അവസരങ്ങൾ വർദ്ധിക്കുമോ എന്നത് നിർണ്ണായക ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്.
പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ വീണ്ടും നിയമിച്ച് പ്രവർത്തിപ്പിക്കേണ്ട സാഹചര്യം വന്നേക്കാം, ഇത് നിലവിലെ സേവന നിലവാരത്തെ എത്രത്തോളം ബാധിക്കുമെന്നത് പരിശോധിക്കേണ്ടതുണ്ട്.
നിലവിലുള്ള അധികാരങ്ങൾ കുറച്ച് ചില ഉദ്യോഗസ്ഥർക്ക് മാത്രം കേന്ദ്രീകരിക്കുന്നതും ഭാവിയിൽ അഴിമതിക്ക് വഴിയൊരുക്കുമോ എന്ന ചോദ്യവും ഉയരുന്നു. റീഫണ്ടുമായി ബന്ധപ്പെട്ട അസ്സൽ രേഖകൾ ഹജരാകേണ്ട സാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ, കാസർഗോഡ് ഉള്ള വ്യാപരിപോലും തിരുവനന്തപുരത്ത് എത്തേണ്ടതായി വരും.
പുതിയ നടപടികൾ സമയം ലാഭിക്കുമെന്നും റീഫണ്ട് അനുവദന കാര്യങ്ങൾ വേഗത്തിലാക്കുമെന്നും നികുതി വകുപ്പ് വാദിക്കുമ്പോഴും, കൂടുതൽ പേരെ ഉൾപ്പെടുത്തിയ ഒരു സുതാര്യമുള്ള സംവിധാനം അത്യാവശ്യമാണെന്ന് വ്യാപാരികളും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
ടാക്സ്‌പെയർമാരുടെ റീഫണ്ട് പ്രക്രിയ ഇളവായി തീർക്കുന്നതിനു പകരം കൂടുതൽ വൈകിപ്പിക്കുന്നതാവുമോ എന്നതും പുതിയ സംവിധാനത്തിനെതിരെയുള്ള വലിയ വിമർശനമായി ഉയർന്നിരിക്കുകയാണ്. നികുതി വകുപ്പിന്റെ ഈ പരീക്ഷണ പൈലറ്റ് പദ്ധതി വിജയിക്കുമോ, അതോ വ്യാപാരികൾക്കും കമ്പനികൾക്കും പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുമോ എന്നത് മുന്നോട്ടുള്ള ദിവസങ്ങളിൽ വ്യക്തമാകും.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...