വ്യാജ ജി.എസ്.ടി രജിസ്ട്രേഷനുകൾക്ക് ബയോമെട്രിക് പൂട്ടിട്ട് ഡൽഹി ഹൈക്കോടതി; കേരളത്തിലെ സ്ക്രാപ്പ് മേഖലയിലെ ‘ഓപ്പറേഷൻ പാം ട്രീ’യും വീണ്ടും ചർച്ചയിൽ

ന്യൂഡൽഹി/തിരുവനന്തപുരം: ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധനയില്ലാതെ ജി.എസ്.ടി രജിസ്ട്രേഷൻ അനുവദിക്കരുതെന്ന ഡൽഹി ഹൈക്കോടതിയുടെ നിർദേശം, കേരളത്തിലെ സ്ക്രാപ്പ് വ്യാപാര മേഖലയിലെ വ്യാജ രജിസ്ട്രേഷൻ–വ്യാജ ബില്ലിങ് തട്ടിപ്പുകൾ വീണ്ടും ചർച്ചയാക്കുന്നു. മറ്റൊരാളുടെ PAN, Aadhaar വിവരങ്ങൾ ദുരുപയോഗം ചെയ്ത് വ്യാജ ജി.എസ്.ടി രജിസ്ട്രേഷൻ നടത്തിയെന്ന കേസ് പരിഗണിക്കവെയാണ് രജിസ്ട്രേഷൻ സംവിധാനത്തിൽ കൂടുതൽ ശക്തമായ തിരിച്ചറിയൽ പരിശോധന വേണമെന്ന് കോടതി വ്യക്തമാക്കിയത്.
വ്യാജ രേഖകളും മറ്റുള്ളവരുടെ PAN–Aadhaar വിവരങ്ങളും ഉപയോഗിച്ച് ജി.എസ്.ടി രജിസ്ട്രേഷനുകൾ സൃഷ്ടിച്ച് വ്യാജ ഇൻവോയ്സുകളിലൂടെ അനധികൃത Input Tax Credit കൈമാറ്റം ചെയ്യുന്ന പ്രവണത രാജ്യത്ത് വലിയ നികുതി വെട്ടിപ്പ് ശൃംഖലയായി മാറിയ സാഹചര്യത്തിലാണ് കോടതി ഇടപെടൽ. കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം 2023-24ൽ 2,800 വ്യാജ ജി.എസ്.ടി രജിസ്ട്രേഷനുകളുമായി ബന്ധപ്പെട്ട് ₹15,085 കോടിയുടെയും 2024-25ൽ 1,654 രജിസ്ട്രേഷനുകളുമായി ബന്ധപ്പെട്ട് ₹13,109 കോടിയുടെയും നികുതിവെട്ടിപ്പ് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
കേരളത്തിലും ഇതേ മാതൃകയിലുള്ള ക്രമക്കേടുകൾ ‘ഓപ്പറേഷൻ പാം ട്രീ’ പരിശോധനയിൽ പുറത്തുവന്നിരുന്നു. സംസ്ഥാന ജി.എസ്.ടി വകുപ്പ് 2024 മേയിൽ നടത്തിയ പരിശോധനയിൽ സ്ക്രാപ്പ് വ്യാപാരവുമായി ബന്ധപ്പെട്ട് 148 പേരുടെ പേരിലുള്ള ജി.എസ്.ടി രജിസ്ട്രേഷനുകൾ ഉപയോഗിച്ച് ഏകദേശം ₹1,170 കോടിയുടെ വ്യാജ ഇടപാടുകളും ₹209 കോടിയോളം നികുതിനഷ്ടവും പ്രാഥമികമായി കണ്ടെത്തിയതായി അറിയുന്നു.
ജോലി നൽകാമെന്ന പേരിലടക്കവും കൃത്യമായ തുകകൾ നൽകിയും സാധാരണ അന്യ സംസ്ഥാന തൊഴിലാളികളിൽനിന്നും Aadhaar, PAN തുടങ്ങിയ തിരിച്ചറിയൽ രേഖകൾ ശേഖരിച്ച് അവരുടെ പേരിൽ ജി.എസ്.ടി രജിസ്ട്രേഷനുകൾ എടുത്തതായും ഇത്തരം രജിസ്ട്രേഷനുകൾ ഉപയോഗിച്ച് വ്യാജ ബില്ലുകൾ സൃഷ്ടിച്ചതായുമുള്ള വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവന്നിരുന്നു. യഥാർത്ഥ വ്യാപാരവുമായി ബന്ധമില്ലാത്ത വ്യക്തികളുടെ പേരിലുള്ള സ്ഥാപനങ്ങളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് കോടികളുടെ ഇടപാടുകൾ നടന്നുവെന്ന കണ്ടെത്തൽ, ജി.എസ്.ടി രജിസ്ട്രേഷനിലെ തിരിച്ചറിയൽ പരിശോധന ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്.
ഇത്തരം ശൃംഖലകളിലെ അന്വേഷണം ജി.എസ്.ടി വെട്ടിപ്പിൽ മാത്രം ഒതുക്കാതെ ബാങ്ക് അക്കൗണ്ടുകളിലൂടെയുള്ള പണമൊഴുക്ക്, അന്തർസംസ്ഥാന ബന്ധങ്ങൾ, യഥാർത്ഥ ഗുണഭോക്താക്കൾ, ഹവാലയോ മറ്റ് അനധികൃത പണമിടപാടുകളുമായുള്ള ബന്ധമുണ്ടോ തുടങ്ങിയവയും പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. സ്ക്രാപ്പ് മേഖലയുമായി ബന്ധപ്പെടുത്തി വലിയ ഹവാല ഇടപാടുകൾ നടന്നിരിക്കാമെന്ന തരത്തിലുള്ള ആരോപണങ്ങൾ നിലവിൽ ഉണ്ട്.
വ്യക്തിയുടെ നേരിട്ടുള്ള ബയോമെട്രിക് സ്ഥിരീകരണം നിർബന്ധമാക്കുന്നത് മറ്റൊരാളുടെ Aadhaar–PAN വിവരങ്ങൾ ഉപയോഗിച്ച് കടലാസ് സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിന് വലിയ തടസ്സമാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ സ്ക്രാപ്പ് മേഖലയിലെ ‘ഓപ്പറേഷൻ പാം ട്രീ’ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഡൽഹി ഹൈക്കോടതിയുടെ പുതിയ ഇടപെടലിന് കേരളത്തിലും പ്രത്യേക പ്രസക്തിയുണ്ട്.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GArY6otRpYTLMYpEtb9fwq
ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..

