മെസ്സി സ്പോൺസർഷിപ്പ് വിവാദത്തിന് പുറമെ പഴയ GST വെട്ടിപ്പ് കേസുകളും എസ്.ഐ.ടി അന്വേഷിക്കും; ഉന്നതരുടെയും ഉദ്യോഗസ്ഥരുടെയും പങ്കും പരിശോധിക്കും

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനുള്ള സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട നികുതി വിവാദത്തിൽ പുതിയ വിവരങ്ങൾ പുറത്തുവരുന്നു. സ്പോൺസർ സ്ഥാപനത്തിനെതിരെ കണ്ടെത്തിയ ₹22.68 കോടി സേവന നികുതി കേസിൽ തുടർനടപടികൾ വൈകാനിടയായ സാഹചര്യങ്ങളും, അതിൽ ചില ഉന്നത ഉദ്യോഗസ്ഥരുടെയും മുൻ ഭരണകാലത്തെ ചില നിർണായക വ്യക്തികളുടെയും പങ്കും പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധിക്കും.
ലഭ്യമായ വിവരങ്ങൾ പ്രകാരം, സ്പോൺസർ സ്ഥാപനം വിദേശത്തേക്ക് കൈമാറിയ തുകയുമായി ബന്ധപ്പെട്ട സേവന നികുതി കുടിശ്ശിക 2025 ജൂണിലാണ് നികുതി വകുപ്പ് കണ്ടെത്തിയത്. തുടർന്ന് 2025 ഓഗസ്റ്റ് മുതൽ സ്ഥാപനത്തിന് അഞ്ച് സമൻസ് നൽകിയെങ്കിലും ഹാജരാകാത്ത സാഹചര്യത്തിൽ പോലും കർശന നടപടികളിലേക്ക് കടക്കാതെ തുടർച്ചയായി സമയം അനുവദിച്ചതാണ് അന്വേഷണത്തിലെ പ്രധാന വിഷയങ്ങളിലൊന്ന്.
പുതിയ സർക്കാർ അധികാരമേറ്റ ശേഷം വീണ്ടും സമൻസ് നൽകിയതിനെ തുടർന്നാണ് സ്ഥാപനത്തിന്റെ പ്രതിനിധികൾ ഒടുവിൽ ഹാജരായത്. ഇതിനിടെ, കാരണം കാണിക്കൽ നോട്ടീസ് നൽകി കേസ് അവസാനിപ്പിക്കാനുള്ള നീക്കവും ഉണ്ടായിരുന്നുവെന്ന വിവരങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
കേസിന്റെ കൈകാര്യം ചെയ്യലിൽ മുൻ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ചിലർ, ജി.എസ്.ടി കമ്മിഷണറേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥർ, മറ്റ് ബന്ധപ്പെട്ട വ്യക്തികൾ എന്നിവരുടെ പങ്കും തീരുമാനങ്ങളും എസ്.ഐ.ടി പരിശോധിക്കുമെന്നാണ് വിവരം.
ഡെപ്യൂട്ടി കമ്മീഷണർ സി. ബ്രിജേഷ് നേതൃത്വം നൽകുന്ന എസ്.ഐ.ടി, ഈ കേസിന് പുറമെ കഴിഞ്ഞ വർഷങ്ങളിലെ മറ്റ് ജി.എസ്.ടി നികുതി വെട്ടിപ്പ് കേസുകളും, നികുതി പിരിവിൽ ഉണ്ടായതായി ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകളും, ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കും. നികുതി വെട്ടിപ്പ് കേസുകളിൽ നടപടികൾ വൈകാൻ ഇടയായ സാഹചര്യങ്ങൾ, ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകൾ, സ്വാധീനശ്രമങ്ങൾ എന്നിവ സമഗ്രമായി പരിശോധിച്ച് ഉത്തരവാദിത്തം നിശ്ചയിക്കുന്നതിനാണ് എസ്.ഐ.ടി അന്വേഷണം കേന്ദ്രീകരിക്കുന്നത്.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GArY6otRpYTLMYpEtb9fwq
ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..













