സർഫാസി നിയമം: നിയമസഭാ കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നതുവരെ ബാങ്കുകൾ നടപടി സ്വീകരിക്കരുത്

സർഫാസി നിയമം സംബന്ധിച്ച് പഠിക്കുന്ന കേരള നിയമസഭ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് വരുന്നതു വരെ ജപ്തിയുമായി ബന്ധപ്പെട്ട നിഷ്ഠൂര നീക്കം അവസാനിപ്പിക്കാനും ജനാധിപത്യപരമായ മര്യാദയും മാന്യതയും കാട്ടാനും ബാങ്കുകൾ തയ്യാറാകണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ക്രൂരമായ ജപ്തി നടപടികൾ ആവർത്തിക്കാതിരിക്കാൻ ബാങ്കുകൾ ശ്രദ്ധിക്കണം. കേന്ദ്ര നിയമമാണെങ്കിലും കേരളത്തിലെ സാമൂഹ്യ സാഹചര്യം കൂടി ബാങ്കുകൾ മനസിലാക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന് ചില അധികാരങ്ങൾ ഉണ്ടെന്നത് മറക്കുന്ന സ്ഥിതിയാണ്. പാവങ്ങളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുകയും അതേസമയം സമ്പന്നരെ സഹായിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും സ്പീക്കർ പറഞ്ഞു.