സഹകരണ ബാങ്ക് ഭരണത്തിൽ വൻ മാറ്റം: ഡയറക്ടർമാർക്ക് ആർബിഐയുടെ ബ്രേക്ക് ; ഇനി “സ്ഥിരം ഡയറക്ടർ” പദവി ഇല്ല

ന്യൂഡൽഹി: സംസ്ഥാന, ജില്ലാ, അർബൻ സഹകരണ ബാങ്കുകളിലെ ഡയറക്ടർമാരുടെ സേവനകാലാവധി അനിയന്ത്രിതമായി നീളുന്നത് തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ ചട്ടഭേദഗതി പ്രാബല്യത്തിൽ കൊണ്ടുവന്നു. പുതിയ വ്യവസ്ഥ പ്രകാരം ഒരു ഡയറക്ടർക്ക് ഒരു ബാങ്കിൽ തുടർച്ചയായി പരമാവധി 10 വർഷം മാത്രമേ സേവനം അനുഷ്ഠിക്കാൻ കഴിയൂ.
10 വർഷം പൂർത്തിയാക്കിയ ശേഷം കുറഞ്ഞത് 3 വർഷം ‘കൂളിങ് ഓഫ് പീരിയഡ്’ പാലിച്ചാൽ മാത്രമേ അതേ ബാങ്കിൽ വീണ്ടും ഡയറക്ടറായി നിയമിക്കപ്പെടാൻ സാധിക്കൂ. ഈ മൂന്ന് വർഷക്കാലയളവിൽ ബാങ്കിന്റെ ഭരണകാര്യങ്ങളിലോ തീരുമാനങ്ങളിലോ സ്വാധീനം ചെലുത്താൻ പാടില്ലെന്നും ആർബിഐ നിർദേശിക്കുന്നു. ബാങ്ക് അംഗമോ അക്കൗണ്ട് ഉടമയോ എന്ന നിലയിൽ മാത്രമേ ബന്ധം തുടരാൻ അനുമതിയുള്ളു.
കുറഞ്ഞ ഇടവേള എടുത്ത് വീണ്ടും ഡയറക്ടർ സ്ഥാനത്ത് തുടരാനുള്ള സാധ്യതയും പുതിയ ചട്ടം വഴി ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തിൽ താഴെയുള്ള ഇടവേളയാണ് എടുക്കുന്നതെങ്കിൽ, അതിന് മുൻപും ശേഷവുമുള്ള കാലയളവ് തുടർച്ചയായ സേവനമായി കണക്കാക്കും. ഇതോടെ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ദീർഘകാലം ഒരേ ബാങ്കിന്റെ നിയന്ത്രണം കൈവശം വച്ചിരുന്ന പ്രവണതയ്ക്ക് നിയന്ത്രണം വരുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഒരു ബാങ്കിലെ ഡയറക്ടർ പദവിയിൽ നിന്ന് മാറിനിൽക്കുന്ന വ്യക്തിക്ക് മറ്റൊരു ബാങ്കിന്റെ ബോർഡിൽ നിയമനം ലഭിക്കുന്നതിന് ഈ ‘കൂളിങ് ഓഫ്’ വ്യവസ്ഥ ബാധകമാകില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
2021ലെ ചട്ടപ്രകാരം ഡയറക്ടർമാരുടെ തുടർച്ചയായ സേവനപരിധി 8 വർഷമായിരുന്നു. പിന്നീട് 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന ഭേദഗതിയിലൂടെ അത് 10 വർഷമാക്കി ഉയർത്തിയിരുന്നു. ഇപ്പോഴത്തെ പുതിയ ചട്ടഭേദഗതിയോടെയാണ് നിർബന്ധിത ‘കൂളിങ് ഓഫ്’ വ്യവസ്ഥ കൂടി കർശനമായി നടപ്പിലാക്കുന്നത്.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...














