മിനിമം ബാലന്‍സ് നിബന്ധന റിസര്‍വ് ബാങ്ക് പുനഃപരിശോധിക്കും

മിനിമം ബാലന്‍സ് നിബന്ധന റിസര്‍വ് ബാങ്ക് പുനഃപരിശോധിക്കും

സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് നിബന്ധന റിസര്‍വ് ബാങ്ക് പുനഃപരിശോധിക്കുന്നു. മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ ഈടാക്കുന്ന ഏര്‍പ്പാടും ആര്‍ബിഐ പുനഃപരിശോധിക്കും. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നിലവില്‍ മിനിമം ബാലന്‍സ് നിബന്ധനയും പിഴയും പല ബാങ്കുകളും വ്യത്യസ്ത തരത്തിലാണ് ഈടാക്കിയിരുന്നത്. വിദേശ, സ്വകാര്യ ബാങ്കുകള്‍ നിനിമം ബാലന്‍സ് ഇല്ലാത്തതിന് മാസം 600 ലേറെ രൂപ വരെ ഈടാക്കിയിരുന്നു. ഉതുസംബന്ധിച്ച്‌ നിരവധി പരാതികളും ഉയര്‍ന്നിരുന്നു.

നിലവില്‍ മാസം മിനിമം ബാലന്‍സ് സംബന്ധിച്ച്‌ മെട്രോ, നഗരം, അര്‍ധ നഗര പ്രദേശം, ഗ്രാമീണ മേഖല എന്നിവിടങ്ങളിലെ ബാങ്കുകളില്‍ വ്യത്യസ്ത നിരക്കുകളാണ്. വേണ്ടത്ര മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ എസ്‌എംഎസ് വഴിയോ ഇ മെയില്‍ വഴിയോ അക്കൗണ്ട് ഉടമയെ അറിയിക്കുകയും പിഴ ഈടാക്കുകയുമാണ് ചെയ്തുവരുന്നത്.

മിനിമം ബാലന്‍സ് ഇല്ലാത്തതിന് ബാങ്കുകള്‍ കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് 10,000 കോടിരൂപയാണ് പിഴയായി ഈടാക്കിയത്. കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചതാണിക്കാര്യം. 18 പൊതുമേഖലാ ബാങ്കുകള്‍ 6155 കോടിരൂപ പിരിച്ചെടുത്തപ്പോള്‍, നാല് പ്രമുഖ സ്വകാര്യബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് 3567 കോടിയാണ്.