എഴുപുന്ന പഞ്ചായത്ത് കളിസ്ഥലം ഭൂമി വാങ്ങൽ: 50 ലക്ഷം അഴിമതി ആരോപിച്ച് വിജിലൻസിൽ പരാതി

ആലപ്പുഴ : എഴുപുന്ന ഗ്രാമപഞ്ചായത്തിൽ കളി സ്ഥലത്തിനായി ഭൂമി വാങ്ങിയ നടപടിയിൽ അഴിമതി നടന്നതായി ആരോപിച്ച് എഴുപുന്ന റസിഡൻസ് വെൽഫെയർ സൊസൈറ്റി വിജിലൻസ് & ആന്റി-കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി നൽകി. പരാതി സ്വീകരിച്ചതായി വിജിലൻസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
2025–26 വാർഷിക പദ്ധതി പ്രകാരം ഭൂമി വാങ്ങുന്നതിനാണ് നടപടി സ്വീകരിച്ചത്. പഞ്ചായത്തിന്റെ യോഗ തീരുമാനങ്ങൾ പ്രകാരം സർവ്വേ നമ്പർ 313/24 ലെ 18.62 ആർ ഭൂമി മാത്രമാണ് വാങ്ങേണ്ടതായിരുന്നത്. പ്രസ്തുത ഭൂമി നിലം ആയതിനാൽ രജിസ്റ്റർ ചെയ്ത രേഖയിൽ അധികമായി അനുവാദമില്ലാത്ത 313/2 ലെ 40 ചതുരശ്ര മീറ്റർ പുരയിടം ഭൂമിയും ഉൾപ്പെടുത്തി എല്ലാ ഭൂമിയും പുരയിടം ആണെന്ന് രേഖകളിൽ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായതെന്ന് സൊസൈറ്റി ആരോപിക്കുന്നു. ഇതിന് പഞ്ചായത്ത് യോഗ തീരുമാനം ഇല്ലെന്നും ബന്ധപ്പെട്ട അനുമതികളും ഇല്ലെന്നും പരാതിയിൽ പറയുന്നു.
തഹസിൽദാർ നിശ്ചയിച്ച വില 36 ലക്ഷം ആയിരിക്കെ പഞ്ചായത്ത് 30 ശതമാനം വർദ്ധനവ് നൽകി 50ലക്ഷം രൂപയോളം അനുവദിച്ചതും സംശയാസ്പദമാണെന്ന് സൊസൈറ്റി ആരോപിക്കുന്നു. ഭൂമിയുടെ യഥാർത്ഥ വില ഏകദേശം സെന്റിന് ഇരുപതിനായിരം രൂപ കണക്കിൽ ₹8 ലക്ഷം മാത്രമാണെന്നും, അമിത വില നിർണയം നടത്തി പൊതുധനം നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ തീരുമാനത്തിന് മുൻ ഭരണസമിതിയിലെ 16 അംഗങ്ങളിൽ 11 അംഗങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. നിലവിലെ എഴുപുന്ന പഞ്ചായത്ത് പ്രസിഡൻ്റും, നിലവിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മുൻ മെമ്പറും നിലവിലെ LC സെക്രട്ടറിയും ഈ തീരുമാനത്തെ അംഗീകരിച്ചിരുന്നു.
പരാതിയിൽ ഏറ്റവും ഗൗരവമായി ഉന്നയിക്കുന്ന കാര്യം തുക കൈമാറ്റവുമായി ബന്ധപ്പെട്ടതാണ്. പഞ്ചായത്തിൽ നിന്ന് ₹50 ലക്ഷം രൂപ സ്ഥലം ഉടമയുടെ പേരിൽ ട്രാൻസ്ഫർ ചെയ്തതിനു പിന്നാലെ, അതിൽ നിന്ന് 25 ലക്ഷം രൂപ മുൻ ഭരണസമിതി അംഗത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റി അഴിമതി നടത്തിയതായാണ് സൊസൈറ്റിയുടെ ആരോപണം. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിൽ ശാഖയുള്ള ഇന്ത്യൻ ബാങ്കിലൂടെയാണ് ഈ കൈമാറ്റം നടത്തിയിട്ടുള്ളത്. മുൻ ഭരണസമിതി അംഗവും മുൻ പഞ്ചായത്ത് പ്രസിഡണ്ടും എഴുപുന്ന പഞ്ചായത്തിലെ ഇപ്പോഴത്തെ സെക്രട്ടറിയും ചേർന്നാണ് ഭൂമി ആധാരം ചെയ്തു വാങ്ങിയിട്ടുള്ളത്.
ഭൂമിയുടെ സ്വഭാവം “നിലം” ആയിരിക്കെ രേഖകളിൽ മാറ്റം വരുത്തിയതായും, അനുമതി ലംഘിച്ചാണ് നടപടി നടത്തിയതെന്നും സൊസൈറ്റി ആരോപിക്കുന്നു.
വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.