അവസരം അവസാനിക്കുന്നു: ആംനെസ്റ്റി പദ്ധതിയ്ക്ക് ജൂൺ 30 അവസാനതീയതി – നികുതി കുടിശ്ശികയ്ക്കും കർശന നടപടിയ്ക്കും മുന്നോടിയായി വ്യാപാരികള്‍ ജാഗ്രത പാലിക്കണം!

അവസരം അവസാനിക്കുന്നു: ആംനെസ്റ്റി പദ്ധതിയ്ക്ക് ജൂൺ 30 അവസാനതീയതി – നികുതി കുടിശ്ശികയ്ക്കും കർശന നടപടിയ്ക്കും മുന്നോടിയായി വ്യാപാരികള്‍ ജാഗ്രത പാലിക്കണം!

തിരുവനന്തപുരം:  ആംനെസ്റ്റി പദ്ധതി കേരളത്തിലെ വ്യാപാരികൾക്ക്    ലഭിച്ച അസുലഭ   അവസരമാണെന്ന്   ധനമന്ത്രി .കെ. എൻ. ബാലഗോപാൽ . വ്യാപാരികളുടെ നികുതി കുടിശ്ശികകൾ   ഒറ്റത്തവണ തീർപ്പാക്കുന്നതിനായി സംസ്ഥാന ബഡ്ജറ്റിൽ  പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതിയെക്കുറിച്ചും,  വിവിധ വ്യാപാരി ക്ഷേമ പദ്ധതികളെക്കുറിച്ചും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പും,  വ്യാപാരി ക്ഷേമ ബോർഡും  സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .   ആംനെസ്റ്റി  പദ്ധതി ഉപയോഗപ്പെടുത്തി വ്യാപാരികൾക്ക്   നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ് 30   ആണെന്ന്  അദ്ദേഹം ഓർമിപ്പിച്ചു. നികുതി കുടിശ്ശിക വരുത്തുന്നവർക്കെതിരെ കർശ്ശന  നടപടി സ്വീകരിക്കുമെന്നും അദ്ദേഹം   വ്യക്തമാക്കി.

 ജി. എസ്. ടി  വന്നപ്പോൾ   ഇന്ത്യ മുഴുവൻ  ഒരേ നികുതി ഘടന വന്നുവെന്നും , നികുതി കൃത്യമായി അടയ്ക്കാവുന്ന സംവിധാനങ്ങളും നിയമങ്ങളും സോഫ്റ്റ്‌വെയറുകളുമുണ്ടെന്നും,  

കേരളത്തിലെ വ്യാപാരികൾ  സർക്കാരിന്റെയും നാടിന്റെയും പ്രധാന ഘടകമാണെന്നും  ജനങ്ങളിൽ  നിന്ന് സ്വരൂപിക്കുന്ന നികുതി സർക്കാരിന്  നൽകേണ്ട ഇടനിലക്കാരാണ് വ്യാപാരികളെന്നും ധനമന്ത്രി  പറഞ്ഞു. ഓൺലൈൻ   ട്രേഡിംഗിനെ സംബന്ധിച്ച് ശക്തമായ നിലപാടെടുക്കണമെന്ന്   ജി. എസ്. ടി  കൗസിലിൽ ആവശ്യപ്പെട്ടത് കേരളമാണെന്നും അദ്ദേഹം അറിയിച്ചു. 2024 ലെ ആംനസ്റ്റി പദ്ധതിയിൽ  50000 താഴെയുള്ള എല്ലാം കുടിശ്ശികകളും ഒഴിവാക്കിയിരുന്നു. ഇത് ചെറുകിട വ്യാപാരികൾക്ക് വലിയ ആശ്വാസമാണ് നൽകിയത്. 

വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ സ്ഥാപനങ്ങൾ  വ്യാപാര സമൂഹത്തിന് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും ,  കഴിഞ്ഞ വർഷം   കെ.എസ്.എഫ്.ഇ വഴി മാത്രം 475 കോടി രൂപയുടെ വിവിധ ഇളവുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . താരിഫ് യുദ്ധം വന്നാൽ വെല്ലുവിളികളെ നേരിടാൻ വ്യപാരികൾ  വ്യാപാരവും വാണിജ്യവും വ്യവസായവും മെച്ചപ്പെടുത്തണമെന്നും അദ്ദേഹം  പറഞ്ഞു.

 ഒറ്റപ്പെട്ട വഴിയോരക്കച്ചവടക്കാരെ സഹായിക്കമെന്നതാണ് സർക്കാർ നയമെന്നും ,   വലിയ ബ്രാൻഡഡ്  കമ്പനികളുടെ പ്രതിനിധികൾ  വഴിയോരക്കച്ചവടം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവരെ നികുതി പരിധിയിൽ  നിന്ന് ഒഴിവാക്കില്ലെന്നും ധനമന്ത്രി  പറഞ്ഞു.

 നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാൽ ഐ.എ.എസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ വികസനത്തിന് നികുതിദായകര്‍ ഗണ്യമായ സംഭാവന നല്‍കുന്നവരാണെന്നും നികുതി കുടിശ്ശിക തീര്‍ക്കാൻ  ആംനസ്റ്റി പദ്ധതികള്‍ മികച്ച അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. നികുതിദായകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ സര്‍ക്കാർ  ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ    അജിത് പാട്ടീൽ  ഐ.എ.എസ് സ്വാഗതം ആശംസിച്ചു.

ആംനെസ്റ്റി പദ്ധതിയെക്കുറിച്ച് സംസാരിച്ച സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സ്‌പെഷ്യൽ കമ്മീഷണര്‍ എബ്രഹാം റെൻ  എസ്.  ഐ.ആര്‍.എസ്  വ്യാപാരികളുടെ സംശയങ്ങള്‍ക്കും മറുപടി നൽകി. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ ആര്‍. ശ്രീലക്ഷ്മി ഐ.എ.എസ് ചടങ്ങില്‍ നന്ദി പറഞ്ഞു.

 ആംനെസ്റ്റി പദ്ധതിയെക്കുറിച്ചും വിവിധ ക്ഷേമ പദ്ധതികളെയും കുറിച്ചുമുള്ള സംശയനിവാരണത്തിനായി ഹെല്‍പ്പ് ഡെസ്‌കുകളും സെമിനാറിൽ  സജ്ജീകരിച്ചിരുന്നു.

 വിവിധ വ്യാപാരി ക്ഷേമ പദ്ധതികളെക്കുറിച്ച് വ്യാപാരി ക്ഷേമ  ബോർഡ്   സി.ഇ.ഒ വിനീത് കൃഷ്ണ. യു വിശദീകരിച്ചു. വ്യാപാരി ക്ഷേമ ബോർഡ്‌ വൈസ് ചെയർ മാനും , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റുമായ രാജു അപ്‌സര, വ്യാപാരി ക്ഷേമ ബോർഡ്‌ വൈസ് ചെയർമാനും,  കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഇ.എസ് ബിജു എന്നിവരും സംസാരിച്ചു.

 ഫെബ്രുവരിയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റില്‍ നാല് തരം ആംനെസ്റ്റി പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജനറല്‍ അംനെസ്റ്റി, ഫ്‌ളഡ് സെസ് ആംനെസ്റ്റി ബാർ  ഹോട്ടൽ ആംനെസ്റ്റി,  ഡിസ്റ്റിലറി അരിയര്‍ സെറ്റില്‍മെന്റ് സ്‌കീം എന്നിവയാണിത്. ജി.എസ്.ടി നിയമം നിലവിൽ   വരുന്നതിനു മുന്‍പുള്ള നികുതി നിയമങ്ങളുമായി  ബന്ധപ്പെട്ട  കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് ജനറല്‍ ആംനെസ്റ്റി 2025.

ഏപ്രില്‍ 1 മുതൽ പ്രാബല്യത്തിൽ വന്ന ആംനെസ്റ്റി പദ്ധതി വ്യാപാര മേഖലയ്ക്ക് പുതിയ ഉത്തേജനം നല്‍കാൻ   സഹായകമാണ്. ജനറല്‍ ആംനെസ്റ്റി പദ്ധതി പ്രകാരം  കേരള മൂല്യവര്‍ധിത നികുതി നിയമം, കേരള നികുതിയിന്‍മേലുള്ള സര്‍ചാര്‍ജ് നിയമം, കേരള കാര്‍ഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്‍പ്പന നികുതി നിയമം എന്നീ മുന്‍കാല നിയമങ്ങൾ  പ്രകാരമുള്ള നികുതി കുടിശ്ശികകൾ  തീര്‍പ്പാക്കുന്നതിന് അവസരം നല്‍കും.

 ജനറൽ  ആംനെസ്റ്റി പദ്ധതിയിൽ  ഭാഗമാകുന്നവർക്ക്  കുടിശ്ശികയിലുള്ള നികുതിയുടെ നിശ്ചിത ശതമാനം കിഴിവും പിഴയിലും പലിശയിലും പൂർണ്ണ ഒഴിവും ലഭ്യമാകും. കുടിശ്ശിക തുകയുടെ അടിസ്ഥാനത്തിൽ പദ്ധതിയെ മൂന്ന് സ്ലാബുകളായി തിരിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള നികുതി തുക ഇ-ട്രഷറി പോർട്ടലായ  www.etreasury.kerala.gov.in  വഴി അടച്ചതിനു ശേഷം അപേക്ഷ  2025 ജൂണ്‍ 30 നകം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ്‌സൈറ്റായ www.keralataxes.gov.in-ലാണ് സമർപ്പിക്കേണ്ടത്.

2019 ആഗസ്റ്റ് മുതൽ 2021 ജൂലായ് വരെയുള്ള കാലയളവിലെ ഫ്‌ളഡ് സെസ് ഒടുക്കുവാന്‍ ബാക്കിയുള്ളവര്‍ 2025 ജൂണ്‍ 30 നുള്ളിൽ  ഇ-ട്രഷറി പോര്‍ട്ടലായ www.etreasury.kerala.gov.in വഴി കുടിശ്ശികയായ സെസ് ഒടുക്കി അസസിങ് അതോറിറ്റിയെ അറിയിച്ചാല്‍ ഫ്‌ളഡ് സെസ് ആംനെസ്റ്റി-2025 പ്രകാരം പലിശയും പിഴയും പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ്.

ബാര്‍ ഹോട്ടലുകാർ  2005-06 മുതൽ 2020-21 വര്‍ഷം വരെയുള്ള എല്ലാ ടേണ്‍ഓവർ ടാക്‌സ്  കുടിശ്ശികകളും തീര്‍പ്പാക്കാനായി പൂര്‍ണമായ ടേണ്‍ഓവർ ടാക്‌സ് കുടിശ്ശികയും, സെസ്സും, പലിശയുടെ അന്‍പത് ശതമാനവും ഒടുക്കി അസസിങ് അതോറിറ്റി മുന്‍പാകെ  അപേക്ഷ സമര്‍പ്പിച്ചാൽ ബാക്കി പലിശയും പിഴയും ഒഴിവാക്കുന്നതാണ്.