ജിഎസ്ടി നിരക്കില്‍ മാറ്റം; ജൂലൈ 18 മുതൽ വില കൂടുന്നത് എന്തിനെല്ലാം?

ജിഎസ്ടി നിരക്കില്‍ മാറ്റം; ജൂലൈ 18 മുതൽ വില കൂടുന്നത് എന്തിനെല്ലാം?

ജിഎസ്ടി നിരക്കിലെ വർദ്ധനവിനെ തുടർന്ന് അടുത്ത തിങ്കളാഴ്ച (monday) മുതല്‍ ചില നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ പണം ചെലവഴിയ്‌ക്കേണ്ടി വന്നേക്കാം. 47-ാം ജിഎസ്ടി (GST) കൗണ്‍സില്‍ യോഗത്തില്‍ (counsil meeting) ചില സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചില വസ്തുക്കളുടെ വില ജൂലൈ 18 (july 18) മുതല്‍ വര്‍ദ്ധിയ്ക്കുമെന്നാണ് പുതിയ തീരുമാനം. അതേസമയം, ചില സാധനങ്ങളുടെ വില കുറയാനും (price decrease) സാധ്യതയുണ്ട്.

ലീഗല്‍ മെട്രോളജി നിയമ പ്രകാരം മൂന്‍കൂട്ടി ലേബല്‍ ചെയ്തിട്ടുള്ളതും പാക്ക് ചെയ്തതുമായ തൈര്, ലസ്സി, ബട്ടര്‍ മില്‍ക്ക് എന്നിവയ്ക്ക് 5 ശതമാനം നിരക്കില്‍ ജൂലൈ 18 മുതല്‍ ജിഎസ്ടി ഈടാക്കും. മുന്‍പ് ഈ സാധനങ്ങളെ ജിഎസ്ടി പരിധയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ചെക്കുകള്‍ നല്‍കുന്നതിനായി ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജ്ജിന് ഇനി മുതല്‍ 18 ശതമാനം ജിഎസ്ടി നല്‍കണം.

ഐസിയു ഒഴികെയുള്ള ആശുപത്രി മുറിവാടകകളുടെ നികുതി വര്‍ദ്ധിയ്ക്കും. ഒരു രോഗിയ്ക്ക് വേണ്ടിയുള്ള മുറിയ്ക്ക് ദിവസം 5000 രൂപയ്ക്ക് മുകളില്‍ ഫീസ് വന്നാല്‍ ഫീസിന്റെ 5 ശതമാനം ജിഎസ്ടി ഇനത്തില്‍ നല്‍കണം.

അറ്റ്‌ലസുകള്‍ ഉള്‍പ്പെടെയുള്ള ഭൂപടങ്ങളും ചാര്‍ട്ടുകളും വാങ്ങിക്കാന്‍ 18 ശതമാനം ജിഎസ്ടിയാണ് ഇനി നല്‍കേണ്ടത്.

ദിവസം 1000 രൂപയില്‍ താഴെ വാടക വരുന്ന ഹോട്ടല്‍ മുറികളെ 12 ശതമാനം ജിഎസ്ടി സ്ലാബിന്റെ പരിധിയില്‍ കൊണ്ട് വരാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. നിലവില്‍ ഇത്തരം റൂമുകളെ ജിഎസ്ടി പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

എല്‍ഇഡി ലൈറ്റുകള്‍, എല്‍ഇഡി ലാമ്പുകള്‍ തുടങ്ങിയവയ്ക്കും വില ഉയരും. ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി 12 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ത്തിയതാണ് ഇതിന് കാരണം.

കത്തികള്‍, പേപ്പര്‍ കട്ടറുകള്‍, പെന്‍സില്‍, ബ്ലേഡ്, ഫോര്‍ക്ക്, തവി, കേക്ക് സേര്‍വറുകള്‍ തുടങ്ങിയവയെല്ലാം ഇനി 18 ശതമാനം ജിഎസ്ടി സ്ലാബിന്റെ പരിധിയിലാണ് വരിക. നേരത്തെ ഇത് 12 ശതമാനമായിരുന്നു.

വില കുറയുന്ന ചില സാധനങ്ങള്‍ ,

സ്വകാര്യ സ്ഥാപനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന പ്രതിരോധ മേഖലയിലെ ചില ഉത്പന്നങ്ങൾക്ക് വില കുറയും.

റോപ് വേയിലൂടെയുള്ള ചരക്ക് നീക്കത്തിനും സഞ്ചാരത്തിനും നിരക്ക് കുറയും. ഈ സേവനങ്ങളുടെ നികുതി 18 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കിയിരിക്കുകയാണ് ഇപ്പോള്‍.

ചരക്ക് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന്റെ നികുതി കുറച്ചു. 12 ശതമാനമായിട്ടാണ് നികുതി ഇളവ് അനുവദിച്ചിരിക്കുന്നത്.

കൃത്രിമ അവയവങ്ങള്‍ക്ക് ജിഎസ്ടി കുറച്ചിട്ടുണ്ട്. 12 ല്‍ നിന്ന് 5 ശതമാനമായിട്ടാണ് ഇത്തരം സേവനങ്ങളുടെയും നികുതി കുറച്ചിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ശരീരത്തില്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും വിലക്കുറവ് ഉണ്ടാകും.

അതേസമം, ഓണ്‍ലൈന്‍ ഗെയിമിംഗ്, കുതിരപ്പന്തയം തുടങ്ങിയവയ്ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ വന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.