പ്രധാനമന്ത്രിയുടെ സ്വർണ നിയന്ത്രണ ആഹ്വാനം വിപണിയെ കുലുക്കി: ടൈറ്റൻ, കല്യാൺ ജ്വല്ലേഴ്‌സ്, സെൻകോ ഗോൾഡ് ഓഹരികൾ കുത്തനെ ഇടിഞ്ഞു

മുംബൈ: സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ രാജ്യത്തെ ജ്വല്ലറി കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവ്. പ്രമുഖ കമ്പനിയായ ടൈറ്റന്റെ ഓഹരി വില ഇന്ന് വ്യാപാരത്തിനിടെ 6 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ, കല്യാൺ ജ്വല്ലേഴ്‌സ്, സെൻകോ ഗോൾഡ് തുടങ്ങിയ കമ്പനികളുടെ ഓഹരികളിലും കനത്ത വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടു.
വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ ടൈറ്റൻ ഓഹരി വില 6.28 ശതമാനം ഇടിഞ്ഞ് 4,230 രൂപ വരെ താഴ്ന്നു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരിയിൽ ഏകദേശം 8 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയപ്പോൾ, ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് സെൻകോ ഗോൾഡിനാണ്. കമ്പനിയുടെ ഓഹരി വില ഏകദേശം 9 ശതമാനം വരെ ഇടിഞ്ഞു.
ആഗോള സാമ്പത്തിക സമ്മർദ്ദവും വിദേശനാണ്യ ശേഖരത്തിൽ ഉണ്ടാകുന്ന കുറവും ചൂണ്ടിക്കാട്ടിയാണ് സ്വർണം വാങ്ങൽ നിയന്ത്രിക്കണമെന്ന നിർദേശം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ഇതോടെ രാജ്യത്ത് സ്വർണത്തിന്റെ ഡിമാൻഡ് കുറയുമെന്ന ആശങ്ക നിക്ഷേപകരിൽ ശക്തമായി. അതിന്റെ പ്രതിഫലനമായാണ് ജ്വല്ലറി ഓഹരികളിൽ കൂട്ടവിൽപ്പന ഉണ്ടായതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
ക്രൂഡ് ഓയിൽ വില വർധിക്കുന്നതും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യ സ്വർണവും ക്രൂഡ് ഓയിലും പ്രധാനമായും അമേരിക്കൻ ഡോളർ നൽകി ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ സ്വർണ ഇറക്കുമതി ഉയരുന്നത് ഡോളർ ശേഖരത്തെ നേരിട്ട് ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് ഇന്ധനവില ഉയരാനുള്ള സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ധന ഉപയോഗം കുറയ്ക്കാനും സ്വർണം വാങ്ങുന്നത് താൽക്കാലികമായി മാറ്റിവയ്ക്കാനും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ടുകൾ. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യ പ്രതിമാസം ശരാശരി 60 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിനായി ഏകദേശം 600 കോടി ഡോളറോളം രാജ്യം ചെലവഴിക്കുന്നതായാണ് കണക്കുകൾ.
അതേസമയം, മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ച സമയത്താണ് ജ്വല്ലറി കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞത് എന്നതും ശ്രദ്ധേയമാണ്. മാർച്ച് പാദത്തിൽ ടൈറ്റൻ 1,179 കോടി രൂപ ലാഭം നേടിയിരുന്നു. കല്യാൺ ജ്വല്ലേഴ്‌സിന്റെ ലാഭം ഇരട്ടിയായി ഉയർന്ന് 409.5 കോടി രൂപയിലെത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും വരാനിരിക്കുന്ന വിവാഹ സീസണിൽ സ്വർണവിപണിയിൽ ആവശ്യകത കുറയുമോ എന്ന ആശങ്കയാണ് ഇപ്പോൾ നിക്ഷേപകരെ ബാധിക്കുന്നത്.
സ്വർണവില ഉയരുകയും ഉപഭോക്തൃ വാങ്ങൽശേഷി കുറയുകയും ചെയ്യുന്ന സാഹചര്യം തുടർന്നാൽ ആഭ്യന്തര ജ്വല്ലറി വിപണിയിൽ അടുത്ത മാസങ്ങളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകാനിടയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ മുന്നറിയിപ്പ്.











