വായ്പ തിരിച്ചടവ് മുടക്കിയാൽ ഫോൺ പൂർണമായി ലോക്ക് ചെയ്യാൻ ഇനി പറ്റില്ല; ആർബിഐയുടെ കടുത്ത നിയന്ത്രണം

വായ്പ തിരിച്ചടവ് മുടക്കിയാൽ ഫോൺ പൂർണമായി ലോക്ക് ചെയ്യാൻ ഇനി പറ്റില്ല; ആർബിഐയുടെ കടുത്ത നിയന്ത്രണം

ന്യൂഡൽഹി: വായ്പയെടുത്ത് മൊബൈൽ ഫോൺ വാങ്ങിയ ഉപഭോക്താക്കൾ തിരിച്ചടവ് മുടക്കിയാൽ ഫോൺ പൂർണമായി ലോക്ക് ചെയ്യുന്ന ഡിജിറ്റൽ ലെൻഡർമാരുടെയും ഫിൻടെക് കമ്പനികളുടെയും നടപടികൾക്ക് നിയന്ത്രണം കൊണ്ടുവന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും വായ്പ തിരിച്ചുപിടിക്കൽ നടപടികൾ കൂടുതൽ സുതാര്യമാക്കാനുമായി പുറത്തിറക്കിയ പുതിയ കരട് മാർഗനിർദേശങ്ങളിലാണ് ആർബിഐ കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ചിരിക്കുന്നത്. പുതിയ ചട്ടങ്ങൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.

ഇനി ധനകാര്യ സ്ഥാപനങ്ങൾക്കോ ഡിജിറ്റൽ ലെൻഡർമാർക്കോ ഉപഭോക്താവിന്റെ ഫോൺ പൂർണമായി പ്രവർത്തനരഹിതമാക്കാൻ സാധിക്കില്ല. വായ്പ നൽകിയ ഉപകരണത്തിൽ പരിമിതമായ നിയന്ത്രണങ്ങൾ മാത്രമേ ഏർപ്പെടുത്താനാകൂ. ഇന്റർനെറ്റ് സേവനങ്ങൾ, ഇൻകമിംഗ് കോളുകൾ, എമർജൻസി SOS സൗകര്യങ്ങൾ, സർക്കാർ സുരക്ഷാ സന്ദേശങ്ങൾ തുടങ്ങിയവ ഒരിക്കലും തടയാൻ പാടില്ലെന്നാണ് നിർദേശം.

വായ്പ കരാറിൽ ഫോൺ നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും, പരാതി പരിഹാര സംവിധാനവും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഉപഭോക്താവിന്റെ ഫോണിലുള്ള സ്വകാര്യ ഡാറ്റ ശേഖരിക്കാനോ പരിശോധിക്കാനോ ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും യാതൊരു അവകാശവും ഉണ്ടായിരിക്കില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

കുടിശ്ശിക വന്ന ഉടൻ ഫോൺ ബ്ലോക്ക് ചെയ്യുന്നതും ഇനി അനുവദിക്കില്ല. ഘട്ടംഘട്ടമായ നിയന്ത്രണ രീതിയാണ് (Graduated Approach) പിന്തുടരേണ്ടത്. തിരിച്ചടവ് മുടങ്ങിയതിന് 60 ദിവസം കഴിഞ്ഞാൽ ആദ്യ നോട്ടീസ് നൽകണം. തുടർന്ന് കുറഞ്ഞത് 21 ദിവസത്തെ സമയം അനുവദിക്കണം. അതിനുശേഷം രണ്ടാമത്തെ നോട്ടീസും 7 ദിവസത്തെ അധിക സമയവും നൽകേണ്ടതാണ്. ഈ നടപടികൾ പൂർത്തിയായിട്ടും തുക അടച്ചില്ലെങ്കിൽ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധിക്കൂ.

ഉപഭോക്താവ് കുടിശ്ശിക തീർത്താൽ ഒരു മണിക്കൂറിനകം ഫോൺ നിയന്ത്രണങ്ങൾ പൂർണമായി നീക്കണം. വായ്പ പൂർണമായി അടച്ചുതീർന്നാൽ ഫോൺ നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്ന സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ആപ്പ് നിർബന്ധമായും അൺഇൻസ്റ്റാൾ ചെയ്യണമെന്നും നിർദേശമുണ്ട്. പണം അടച്ചിട്ടും സമയബന്ധിതമായി നിയന്ത്രണം മാറ്റാതിരുന്നാൽ വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ വീതം നഷ്ടപരിഹാരം ഉപഭോക്താവിന് നൽകേണ്ടിവരും.

റിക്കവറി ഏജന്റുമാർക്കും ആർബിഐ പുതിയ പെരുമാറ്റച്ചട്ടം കൊണ്ടുവന്നിട്ടുണ്ട്. റിക്കവറി ജോലിയിൽ ഏർപ്പെടുന്നവർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് (IIBF) സർട്ടിഫിക്കേഷൻ നേടിയിരിക്കണം. രാവിലെ 8 മണിക്ക് മുമ്പും വൈകിട്ട് 7 മണിക്ക് ശേഷവും ഉപഭോക്താക്കളെ വിളിക്കാനോ ശല്യം ചെയ്യാനോ പാടില്ല. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ നടപടികൾക്ക് കടുത്ത ശിക്ഷ ഉണ്ടാകുമെന്നും ആർബിഐ മുന്നറിയിപ്പ് നൽകി.

ഡിജിറ്റൽ വായ്പാ മേഖലയിൽ ഉപഭോക്താക്കൾ നേരിടുന്ന ദുരുപയോഗങ്ങൾക്കെതിരെ ആർബിഐ സ്വീകരിക്കുന്ന ഏറ്റവും ശക്തമായ ഇടപെടലുകളിലൊന്നായാണ് പുതിയ മാർഗനിർദേശങ്ങളെ വിലയിരുത്തുന്നത്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...