ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി സമ്മാന ടിക്കറ്റുകളെ കേന്ദ്രീകരിച്ച് “ബ്ലാക്ക് മണി വൈറ്റാക്കൽ” ശൃംഖല വ്യാപകമായി പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണങ്ങൾ ഉയരുന്നു. വൻ സമ്മാനത്തുകയുള്ള ലോട്ടറി ടിക്കറ്റുകൾ യഥാർത്ഥ വിജയികളിൽ നിന്ന് കൂടുതൽ തുക നൽകി അനധികൃതമായി വാങ്ങുകയും പിന്നീട് അതിലൂടെ കണക്കിൽപ്പെടാത്ത പണം നിയമാനുസൃത വരുമാനമായി മാറ്റുകയും ചെയ്യുന്ന രീതിയിലുള്ള ഇടപാടുകൾ വ്യാപകമാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾ സർക്കാർ വഴി സമർപ്പിച്ച് തുക ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുക കയ്യിൽ പണമായി വാഗ്ദാനം ചെയ്താണ് ചില സംഘം ടിക്കറ്റുകൾ സ്വന്തമാക്കുന്നതെന്നാണ് ആരോപണം. ഇതിലൂടെ കയ്യിൽ കണക്കിൽപ്പെടാത്ത വലിയ തുക സൂക്ഷിക്കുന്നവർക്ക് ലോട്ടറി സമ്മാനത്തിന്റെ പേരിൽ “നിയമാനുസൃത വരുമാനം” ലഭിക്കുന്ന രീതിയിലുള്ള സംവിധാനമാണ് പ്രവർത്തിക്കുന്നതെന്നാണ് ആരോപണം ശക്തമാകുന്നത്.
വിപുലമായ ഏജന്റ് ശൃംഖലയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും, വലിയ സമ്മാന ടിക്കറ്റുകൾ കണ്ടെത്തി “സെറ്റിൽമെന്റ്” നടത്തുന്നതിന് ചില ഇടനിലക്കാർക്ക് തന്നെ ലക്ഷക്കണക്കിന് രൂപ കമ്മീഷൻ ലഭിക്കുന്നുണ്ടെന്നുമാണ് ഉയരുന്ന ആരോപണം. ചില കേസുകളിൽ 10 ലക്ഷം രൂപയോളം കമ്മീഷൻ വരെ ഏജന്റുമാർക്ക് ലഭിക്കുന്നതായി അന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
സോഷ്യൽ മീഡിയയിലൂടെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിക്കുന്ന ചില ചിത്രങ്ങളിലും വിവരങ്ങളിലും, ലോട്ടറി ടിക്കറ്റ്, പണം, ബാങ്ക് ഇടപാട് രേഖകൾ എന്നിവ ഒരുമിച്ച് പ്രചരിക്കുന്നതും ഇത്തരം സംശയങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. വൻ സമ്മാന ടിക്കറ്റുകൾ “സെറ്റിൽ” ചെയ്തുവെന്ന രീതിയിലുള്ള അനൗദ്യോഗിക ഇടപാടുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സമ്മാനത്തുക ലഭിച്ച ശേഷം ബാങ്ക് അക്കൗണ്ടുകളിലൂടെ പണം കൈമാറുന്നതും, തുടർന്ന് അത് “നിയമാനുസൃത വരുമാനം” എന്ന നിലയിൽ ഉപയോഗിക്കുന്നതുമാണ് പ്രധാന രീതിയെന്നാണ് വിലയിരുത്തൽ. ഇതിലൂടെ കണക്കിൽപ്പെടാത്ത പണം നികുതി സംവിധാനത്തിൽ നിന്ന് മറച്ചുവെക്കാനും സാമ്പത്തിക ഇടപാടുകൾക്ക് നിയമപരമായ രൂപം നൽകാനും ശ്രമം നടക്കുന്നതായാണ് സൂചന.
ഇതിനിടെ, ഇത്തരത്തിൽ വൻ തുകയ്ക്ക് ടിക്കറ്റുകൾ വാങ്ങുന്നവരുടെയും ഇടപാടുകളിൽ പങ്കാളികളാകുന്നവരുടെയും ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിനുള്ള നീക്കങ്ങൾ വിവിധ ഏജൻസികൾ ആരംഭിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ലോട്ടറി സമ്മാനത്തുകയുമായി ബന്ധപ്പെട്ട അസാധാരണ സാമ്പത്തിക ഇടപാടുകൾ, വലിയ തോതിലുള്ള പണ നിക്ഷേപങ്ങൾ, പെട്ടെന്നുള്ള അക്കൗണ്ട് ക്രെഡിറ്റുകൾ എന്നിവ ഡാറ്റാ അനലിറ്റിക്സ് സംവിധാനങ്ങളിലൂടെ നിരീക്ഷിക്കുന്നതായാണ് വിവരം.
സംസ്ഥാനത്ത് ലോട്ടറി വിപണി വൻതോതിൽ വളർന്ന സാഹചര്യത്തിൽ, ഇതിനെ മറവാക്കി അനധികൃത പണമിടപാടുകളും നികുതി വെട്ടിപ്പുകളും നടക്കുന്നതായുള്ള പരാതികൾ സർക്കാർ തലത്തിലും ഉയർന്നിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകളും സാമ്പത്തിക അന്വേഷണങ്ങളും ശക്തമാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...

