ജൂലൈ 20 മുതൽ ഓണം സ്‌പെഷ്യൽ ഡ്രൈവ് ആരംഭിക്കും; ജിഎസ്‌ടി എൻഫോഴ്‌സ്‌മെന്റ് വീണ്ടും സജീവമാകുന്നു

കൊച്ചി : സംസ്ഥാനത്ത് ഓണക്കാല വ്യാപാരം സജീവമാകുന്ന സാഹചര്യത്തിൽ നികുതി വെട്ടിപ്പ് തടയുന്നതിനും സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനം സംരക്ഷിക്കുന്നതിനുമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് & എൻഫോഴ്‌സ്‌മെന്റ് വിഭാഗം "ഓണം സ്‌പെഷ്യൽ ഡ്രൈവ്–2026" പ്രഖ്യാപിച്ചു. ജൂലൈ 20 മുതൽ ഓഗസ്റ്റ് 25 വരെ സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധനകൾ നടത്താനാണ് തീരുമാനം. കഴിഞ്ഞ ഏതാനും മാസങ്ങളായി എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കാര്യമായി കാണാനില്ലെന്ന വിമർശനങ്ങൾക്കിടെയാണ് ഓണക്കാലത്ത് പ്രത്യേക ഡ്രൈവുമായി വകുപ്പ് വീണ്ടും സജീവമാകുന്നത്.
ഡെപ്യൂട്ടി കമ്മീഷണർ (ഇന്റലിജൻസ്) പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കും. ഇന്റലിജൻസ്, എൻഫോഴ്‌സ്‌മെന്റ്, ഓഡിറ്റ്, ടാക്‌സ് പേയർ സർവീസസ് വിഭാഗങ്ങൾ പരസ്പര ഏകോപനത്തോടെ പ്രവർത്തിക്കുമെന്നും ദിവസേന പരിശോധനാ റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബിൽ നൽകാതെയുള്ള വിൽപ്പന കണ്ടെത്തൽ, ഉപഭോക്താക്കൾക്ക് ബിൽ നിർബന്ധമായും നൽകുന്നുണ്ടോയെന്ന് പരിശോധിക്കൽ, പാർസൽ ഓപ്പറേറ്റർമാർ, ഗോഡൗണുകൾ, ചരക്ക് നീക്കം എന്നിവയിൽ പരിശോധന, രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന, ബിൽ നൽകാതെ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി, നികുതി വെട്ടിപ്പ് സംബന്ധിച്ച പരാതികളിൽ അന്വേഷണം, BIFA/Comprehensive Analytical Report അടിസ്ഥാനമാക്കി ഉയർന്ന റിസ്‌ക് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന, വകുപ്പ് 24(ii) പ്രകാരം രജിസ്ട്രേഷൻ നിർബന്ധമായ സ്ഥാപനങ്ങൾ കണ്ടെത്തൽ, റെയിൽവേ വഴി നടക്കുന്ന ചരക്ക് നീക്കങ്ങളിൽ നിരീക്ഷണം എന്നിവ ഉൾപ്പെടെയുള്ള വിവിധ നടപടികളാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ഓണക്കാലത്ത് വ്യാപാര ഇടപാടുകൾ ഏറ്റവും കൂടുതലാകുന്നതിനാൽ ഇത്തരം പ്രത്യേക പരിശോധനകൾ സംസ്ഥാനത്തിന്റെ നികുതി വരുമാനം സംരക്ഷിക്കാൻ സഹായകരമാകുമെന്നാണ് നികുതി മേഖലയിലെ പൊതുവായ വിലയിരുത്തൽ. നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നിയമാനുസൃത വ്യാപാരത്തിന് പ്രോത്സാഹനം നൽകുകയുമാണ് ഡ്രൈവിന്റെ ലക്ഷ്യമെന്ന് വകുപ്പ് വ്യക്തമാക്കുന്നു.
എന്നാൽ, സർക്കുലറിലെ ചില നിർദേശങ്ങൾ സംബന്ധിച്ച് നിയമപരമായ ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾക്ക് ജിഎസ്‌ടി നിയമപ്രകാരം പരിശോധന, വാഹന പരിശോധന, ചരക്ക് പരിശോധന, രേഖകൾ പരിശോധിക്കൽ തുടങ്ങിയ അധികാരങ്ങൾ നിയമാനുസൃതമായി ലഭ്യമാണെങ്കിലും, അവ നിയമപ്രകാരമുള്ള അധികാരപ്പെടുത്തലിനും (authorisation) നിശ്ചിത നടപടിക്രമങ്ങൾക്കും വിധേയമായാണ് വിനിയോഗിക്കേണ്ടത്. അതേസമയം, സർക്കുലറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില ചുമതലകൾ ടാക്‌സ് പേയർ സർവീസസ്, ഓഡിറ്റ് തുടങ്ങിയ മറ്റ് വിഭാഗങ്ങളുടെയും ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ടതാണെന്നും, ഇവ ഏത് രീതിയിലുള്ള സംയുക്ത സംവിധാനത്തിലൂടെയാണ് നടപ്പാക്കുക എന്നതിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും നികുതി രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഓരോ പരിശോധനയും ഏത് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും, ഏത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ വിഭാഗങ്ങൾ സംയുക്തമായി പ്രവർത്തിക്കുക, പരിശോധനകൾക്കാവശ്യമായ അധികാരപ്പെടുത്തലുകൾ എങ്ങനെ ഉറപ്പാക്കും എന്നീ കാര്യങ്ങളിൽ കൂടുതൽ വ്യക്തത നൽകുന്നത് ഫീൽഡ് തലത്തിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ കുറച്ചുകാലമായി മന്ദഗതിയിലായിരുന്ന എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്ക് ഓണം സ്‌പെഷ്യൽ ഡ്രൈവ് പുതിയ ഉണർവ് നൽകുമെന്ന പ്രതീക്ഷയ്ക്കൊപ്പം, സർക്കുലറിലെ നിർദേശങ്ങൾ നിയമപരമായ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചും വിവിധ വിഭാഗങ്ങളുടെ ചുമതലകൾ വ്യക്തമായി നിർവചിച്ചും നടപ്പാക്കേണ്ടതുണ്ടെന്ന അഭിപ്രായവും നികുതി മേഖലയിലെ വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നു.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GJGpmiNETfoFZ6GzhbUCfd
ടാക്സ് കേരള വായിക്കൂ....വരിക്കാരാകൂ...

