വിവരാവകാശ നിയമത്തിൽ നിന്ന് ജിഎസ്‌ടി ഇന്റലിജൻസിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിയമ സെക്രട്ടറിക്കും ടാക്സ് കേരളയുടെ നിവേദനം

വിവരാവകാശ നിയമത്തിൽ നിന്ന് ജിഎസ്‌ടി ഇന്റലിജൻസിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിയമ സെക്രട്ടറിക്കും ടാക്സ് കേരളയുടെ നിവേദനം

കൊച്ചി: സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ ഇന്റലിജൻസ്, എൻഫോഴ്‌സ്‌മെന്റ്, ഡാറ്റാ അനാലിറ്റിക്സ്, റെയ്ഡ് വിഭാഗങ്ങൾ എന്നിവയെ വിവരാവകാശ നിയമത്തിന്റെ (RTI) പരിധിയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടാക്സ് കേരള മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിയമമന്ത്രിക്കും വിശദമായ നിവേദനം സമർപ്പിച്ചു. നിവേദനം സ്വീകരിച്ചതിന്റെ ഔദ്യോഗിക ഡോക്കറ്റ് നമ്പർ സഹിതമുള്ള സ്വീകരണ രേഖയും ലഭിച്ചതായി ടാക്സ് കേരള അറിയിച്ചു.

കേരള സർക്കാർ പുറത്തിറക്കിയ S.R.O. No. 483/2025 വിജ്ഞാപനത്തിലൂടെയാണ് സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ വിവിധ ഇന്റലിജൻസ്, എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത്. നികുതിവെട്ടിപ്പ് കണ്ടെത്തലും രഹസ്യാന്വേഷണ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി സ്വീകരിച്ചതെന്നാണ് സർക്കാർ വിശദീകരണം.

എന്നാൽ, പൊതുജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സർക്കാർ സംവിധാനത്തെ പൊതുപരിശോധനയിൽ നിന്ന് ഒഴിവാക്കുന്നത് സുതാര്യതയും ഉത്തരവാദിത്തവും സംബന്ധിച്ച ഗുരുതര ആശങ്കകൾ ഉയർത്തുന്നുവെന്നാണ് ടാക്സ് കേരളയുടെ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നത്.

സമീപകാലത്ത് ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ പൊതുചർച്ചയായിട്ടുണ്ട്. രഹസ്യ സേവന ഫണ്ടിന്റെ (Secret Service Fund) വിനിയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ, നിയമസഭയിൽ ഉയർന്ന ചോദ്യങ്ങൾ, ജിഎസ്‌ടി ഓഡിറ്റ് വിഭാഗത്തിലെ കാലതാമസങ്ങളെക്കുറിച്ചുള്ള വിജിലൻസ് കണ്ടെത്തലുകൾ, ചില ഇന്റലിജൻസ് നടപടികളുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കുന്ന നടപടി കൂടുതൽ വിവാദമായത്.

2024-25 സാമ്പത്തിക വർഷത്തിൽ സംസ്ഥാന രഹസ്യ സേവന ഫണ്ടിൽ നിന്ന് 2.2 കോടി രൂപ ചെലവഴിച്ച് പോലീസിനേക്കാൾ കൂടുതൽ തുക വിനിയോഗിച്ച വകുപ്പ് ജിഎസ്‌ടി വിഭാഗമാണെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നത് സംശയങ്ങൾക്ക് ഇടയാക്കുമെന്നാണ് നിവേദനത്തിൽ പരാമർശിക്കുന്നത്.

വിവരാവകാശ നിയമം ഒരു സാധാരണ നിയമമല്ലെന്നും, ഭരണഘടനയുടെ Article 19(1)(a) പ്രകാരം പൗരന്മാർക്ക് ഉറപ്പുനൽകുന്ന വിവരങ്ങൾ അറിയാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ടാക്സ് കേരള ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതിയുടെ വിവിധ വിധികളും വിവരാവകാശത്തിന്റെ പ്രാധാന്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും നിവേദനത്തിൽ പറയുന്നു.

അതേസമയം, നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിനും സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി രഹസ്യാന്വേഷണ സംവിധാനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകേണ്ടതിന്റെ ആവശ്യകതയെ ടാക്സ് കേരള ചോദ്യം ചെയ്യുന്നില്ല. എന്നാൽ അതിന്റെ പേരിൽ മുഴുവൻ സംവിധാനത്തെയും വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കുന്നത് ജനാധിപത്യ സംവിധാനത്തിലെ സുതാര്യതയെ ബാധിക്കുമെന്നും അഭിപ്രായപ്പെടുന്നു.

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന വിഷയങ്ങളിലെങ്കിലും പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു:

ഉദ്യോഗസ്ഥർക്കെതിരായ പരാതികളും അവയുടെ തീർപ്പാക്കലും

വിജിലൻസ്, ഓഡിറ്റ് കണ്ടെത്തലുകൾ

പൊതുപണം ഉപയോഗിച്ചുള്ള ചെലവുകൾ

അധികാരദുരുപയോഗ ആരോപണങ്ങൾ

പൊതുജനങ്ങളെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങൾ

ഭരണപരമായ നടപടികൾ

S.R.O. No. 483/2025 വിജ്ഞാപനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും, രഹസ്യാന്വേഷണ പ്രവർത്തനങ്ങളെ ബാധിക്കാത്ത വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ തന്നെ നിലനിർത്തണമെന്നും, അഴിമതി ആരോപണങ്ങൾ, അധികാരദുരുപയോഗം, മനുഷ്യാവകാശ ലംഘനങ്ങൾ, ഓഡിറ്റ് കണ്ടെത്തലുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിൽ വ്യക്തത വരുത്തണമെന്നും ടാക്സ് കേരള ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, നിയമമന്ത്രി എന്നിവരുടെ ഓഫീസുകളിൽ നിന്ന് നിവേദനം സ്വീകരിച്ചതിന്റെ ഔദ്യോഗിക സ്വീകരണ രേഖ ലഭിച്ച സാഹചര്യത്തിൽ വിഷയം സർക്കാർ തലത്തിൽ പരിഗണനയ്ക്ക് വരുമോയെന്നതാണ് ഇനി ശ്രദ്ധേയമായ കാര്യം. ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ നടപടി സംബന്ധിച്ച് വ്യാപാര സംഘടനകൾ, നികുതിദായകർ, നിയമ വിദഗ്ധർ, വിവരാവകാശ പ്രവർത്തകർ എന്നിവർക്കിടയിലും ചർച്ചകൾ ശക്തമാകുന്നുണ്ട്.

ടാക്സ് കേരളയുടെ അഭിപ്രായത്തിൽ, നികുതിവെട്ടിപ്പിനെതിരായ ശക്തമായ ഇന്റലിജൻസ് സംവിധാനവും പൊതുജനങ്ങളുടെ വിവരാവകാശവും ഒരുപോലെ സംരക്ഷിക്കുന്ന സന്തുലിത സമീപനമാണ് സർക്കാർ സ്വീകരിക്കേണ്ടത്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/JGrMs1p0BXr8vsBoLippuq?s=cl&p=a&mlu=0

ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...