ഉപഭോക്തൃ പരാതികൾ അവഗണിച്ചാൽ ടെലികോം കമ്പനികൾക്ക് വൻ പിഴ : ഓരോ പരാതിക്കും 1,000 രൂപ വീതം പിഴ ഈടാക്കും: ത്രൈമാസത്തിൽ 50 ലക്ഷം രൂപ വരെ

ഉപഭോക്തൃ പരാതികൾ അവഗണിച്ചാൽ ടെലികോം കമ്പനികൾക്ക് വൻ പിഴ : ഓരോ പരാതിക്കും 1,000 രൂപ വീതം പിഴ ഈടാക്കും: ത്രൈമാസത്തിൽ 50 ലക്ഷം രൂപ വരെ

ന്യൂഡൽഹി: ഉപയോക്താക്കളുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കാത്ത ടെലികോം കമ്പനികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഒരുങ്ങുന്നു. പരാതികൾ പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തുന്ന കമ്പനികൾക്ക് ഓരോ ത്രൈമാസത്തിലും പരമാവധി 50 ലക്ഷം രൂപ വരെ പിഴ ചുമത്തുന്ന പുതിയ കരട് ചട്ടമാണ് ട്രായ് പൊതുജനാഭിപ്രായത്തിനായി പുറത്തിറക്കിയത്.

പുതിയ നിർദേശപ്രകാരം ഉപഭോക്തൃപരാതികൾ കൃത്യമായി കൈകാര്യം ചെയ്യാത്ത കമ്പനികളിൽ നിന്ന് ഓരോ പരാതിക്കും 1,000 രൂപ വീതം പിഴ ഈടാക്കും. അതേസമയം, അപ്പീൽ പരാതികൾ പരിഗണിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ ഓരോ പരാതിക്കും 5,000 രൂപ വരെ പിഴ ഈടാക്കാനാണ് നിർദേശം. മൂന്ന് മാസത്തെ കാലയളവിൽ ഇത്തരത്തിൽ പരമാവധി 50 ലക്ഷം രൂപ വരെ പിഴ ചുമത്താനാകും.

മൊബൈൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ, കോൾ ഡ്രോപ്പ്, ഇന്റർനെറ്റ് വേഗക്കുറവ്, അനാവശ്യ ചാർജുകൾ, സേവന തടസ്സങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഉപഭോക്താക്കൾ നിരന്തരം പരാതി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ട്രായിയുടെ പുതിയ നീക്കം. നിരവധി കമ്പനികൾ പരാതി പരിഹാര സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്.

ഇതിനൊപ്പം, ഉപഭോക്താക്കൾക്ക് പരാതികൾ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനായി ടെലികോം കമ്പനികളുടെ വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും ട്രായ് നിർദേശിച്ചിട്ടുണ്ട്. പരാതികളുടെ സ്റ്റാറ്റസ് ട്രാക്കിംഗ്, സമയപരിധിക്കുള്ളിൽ പരിഹാരം, അപ്പീൽ സംവിധാനം എന്നിവ കൂടുതൽ സുതാര്യവും ഉപഭോക്തൃ സൗഹൃദവുമാക്കാനാണ് ശ്രമം.

ഉപഭോക്തൃ അവകാശ സംരക്ഷണത്തിന് കൂടുതൽ ശക്തമായ നിയന്ത്രണ സംവിധാനത്തിലേക്കുള്ള വലിയ നീക്കമായാണ് ട്രായിയുടെ പുതിയ കരട് ചട്ടങ്ങളെ വിലയിരുത്തുന്നത്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...