GST ഉദ്ദേശ്യലക്ഷ്യത്തിൽ നിന്നും അകലുന്നു

GST ഉദ്ദേശ്യലക്ഷ്യത്തിൽ നിന്നും അകലുന്നു



അഡ്വ.K.S.ഹരിഹരൻ B.Com, MBA, LL.B

Ph: 98950 69926


അടുത്ത ദിവസങ്ങളിൽ ഇന്ത്യയുടെ ബഹുമാനപ്പെട്ട പരമോന്നത കോടതി ചരക്കു സേവന നികുതി നിയമത്തിൻറെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ നടത്തുകയുണ്ടായി. M/s. Radha Krishan Industries vs The State Of Himachal Pradesh – (SLP(C) No. 1688/2021) എന്ന കേസിൽ അപേക്ഷകൻറെ വാദങ്ങൾ കേൾക്കുന്നതിനിടെ സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ച കാര്യങ്ങൾ ഇന്ത്യയിലെ പല പ്രമുഖ മാധ്യമങ്ങളും വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

കോടതി നടത്തിയ നിരീക്ഷണങ്ങൾ ഇങ്ങനെയായിരുന്നു; GST-യെ ഒരു പൗര സൗഹാർദ്ദ നികുതി വ്യവസ്ഥയായാണ് പാർലമെൻറ് ഉദ്ദേശിച്ചിരുന്നത് എന്നിരിക്കേ, ഇപ്പോൾ ഈ നിയമം നമ്മുടെ രാജ്യത്തിൽ നടപ്പിലാക്കുന്നത് അതിൻറെ ഉദ്ദേശ്യലക്ഷ്യം നഷ്ടപ്പെടുത്തിക്കൊണ്ടാണെന്നും, ഇതു കൂടാതെ, GST നിയമത്തിലെ ഓരോ വ്യവസ്ഥയുടെയും അർത്ഥവും ഉദ്ദേശ്യവും മനസ്സിലാക്കാൻ ശ്രമിക്കാതെ നിയമം നിർബന്ധിതമായി നടപ്പാക്കാനുള്ള ഉദ്യോഗസ്ഥരുടെ പ്രവണത അപലപനീയമാണ് എന്നും ബഹുമാനപ്പെട്ട സുപ്രീം കോടതി ശക്തമായി പ്രസ്‌താവിച്ചു.

ദൗർഭാഗ്യവശാൽ ബഹുമാനപ്പെട്ട കോടതിയുടെ ഈ വാക്കുകൾ GST നിയമത്തിൻറെ ഇന്നത്തെ അവസ്ഥയുടെ ഒരല്പം പോലും അതിശയോക്തി കലരാത്ത നേർസാക്ഷ്യമാണ്.

ഏറെ പ്രതീക്ഷയോടെ, നികുതിനിയമത്തിൻറെ സങ്കീർണ്ണതകൾക്ക് ഒരവസാനം എന്നോണം ജനങ്ങൾ ഉറ്റുനോക്കിയ, ഭരണഘടനയിൽത്തന്നെ സമൂലമായ മാറ്റങ്ങൾ നടത്തി നടപ്പിൽ വരുത്തിയ GST നിയമം, ഇന്ന് ഉദ്ദേശ്യലക്ഷ്യങ്ങളും ദിശാബോധവും എല്ലാം മറന്ന് കെട്ടുപൊട്ടിയ പട്ടം പോലെ സങ്കീർണ്ണതകളിൽ വീണ് കുരുങ്ങിക്കിടക്കുകയാണ്.       

GST നിയമങ്ങളുടെ അന്തഃസത്ത ഉൾക്കൊള്ളാതെ നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥ തലത്തിലുള്ള ഉദ്ദേശ്യലക്ഷ്യമറവിയെയായിരുന്നു ആ കേസിൽ സുപ്രീംകോടതി പ്രധാനമായും വിമർശിച്ചതെങ്കിലും, നിയമനിർമ്മാണ തലത്തിൽത്തന്നെ ഈ ഉദ്ദേശ്യലക്ഷ്യമറവി പലപ്പോഴും പ്രകടമാണ് എന്നാണ് ഇതുവരെയുള്ള സംഭവവികാസങ്ങളിൽനിന്ന് ദ്യശ്യമായിട്ടുള്ളത്.

ഇന്ത്യയിലെ സാമ്പത്തിക നിയമങ്ങൾ ലളിതവും സുതാര്യവുമാക്കാൻ 1974-ൽ L.K Jha കമ്മിറ്റീയുടെ നിർദ്ദേശാനുസരണം 1986-ൽ സെൻട്രൽ എക്സൈസ് നിയമത്തിൽ "MODVAT" നടപ്പാക്കിയതും, 1991-ലെ ചെല്ലയ്യ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ 1-7-1994-ൽ സേവന നികുതി ആരംഭിച്ചതും 2005 മുതൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും ഏകീകൃത VAT നിയമം നിലവിൽ വരുത്തിയതുമെല്ലാം ഒരു രാജ്യം ഒരു നികുതിനിയമം എന്ന സ്വപ്നത്തിലേക്ക്, രാജ്യത്തെമ്പാടും ലളിത, സുതാര്യ, ഏകീകൃത ചരക്കുസേവനനികുതി എന്ന ലക്ഷ്യത്തിലേക്ക്  നടന്നെത്തുവാനുള്ള ചവിട്ടുപടികളായിരുന്നു എന്ന് ഇപ്പോഴത്തെ നിയമം നടപ്പാക്കാൻ ബാദ്ധ്യതപ്പെട്ടവർ മറന്നുപോയി എന്ന തോന്നുന്നു.

നികുതിയ്ക്കു മേൽ നികുതി പാടില്ല അഥവാ cascading effect ഉണ്ടാകാൻ പാടില്ല എന്ന ആഗോള സാമ്പത്തിക നയം പാലിക്കുവാനാണ് സേവനനികുതിയിലും VAT നിയമങ്ങളിലും ഇൻപുട്ട് നികുതി സെറ്റ്-ഓഫ് ചെയ്യുവാനുള്ള സംവിധാനം നിയമത്തിൽത്തന്നെ എഴുതിച്ചേർത്തിരുന്നത്. 2002-ൽ സേവന നികുതിയിൽ ഇൻപുട്ട് സെറ്റ്-ഓഫ് നടപ്പിലാക്കിയപ്പോൾ VAT നിയമമാകട്ടെ തുടക്കം മുതൽതന്നെ ഇൻപുട്ട് സെറ്റ്-ഓഫ് എന്ന ആകർഷണ ഘടകത്തിൽ അധിഷ്ഠിതമായിരുന്നു. എന്നാൽ VAT, സേവന നികുതികളുടെ പോരായ്‌മകളെല്ലാം പരിഹരിച്ചുകൊണ്ടുള്ള സമഗ്രനിയമം എന്ന നിലയിൽ കൊണ്ടുവന്ന GSTയിലാകട്ടെ cascading effect നടപ്പിൽ വരുത്താൻ വേണ്ടി GST നിയമത്തിൽത്തന്നെ ഭേദഗതി വരുത്തുന്ന കാഴ്‌ചയാണ്‌ കാണുന്നത്. ഒരിക്കൽ നികുതി വിധേയമായ വസ്തുക്കളുടെ ക്രയവിക്രയത്തിൽ വീണ്ടും നികുതിചുമത്താൻ വേണ്ടി 2019- GST നിയമത്തിൽ വരുത്തിയ ഭേദഗതി ഓർക്കുക.

നിയമപ്രകാരം സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം സമയബന്ധിതമായി നൽകാൻ ബാദ്ധ്യതയുള്ള കേന്ദ്രസർക്കാർ ആ തുക സംസ്ഥാനങ്ങളോട് ലോൺ എടുക്കാൻ പറഞ്ഞപ്പോൾ സംസ്ഥാനസർക്കാരുകളേക്കാൾ ഞെട്ടിയത് ഈ നിയമത്തിൻറെ സങ്കീർണ്ണതകൾ ഉടനെ അവസാനിക്കുമെന്ന് സ്വപ്നം കണ്ട ഒരു ജനതയാണ്.

ഒരു ഫെഡറൽ സംവിധാനത്തിൽ അനുവദിക്കാവുന്നതിലുമധികം അധികാരങ്ങൾ കേന്ദ്രത്തിനു നൽകുന്ന രീതിയിൽ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തി GST കൊണ്ടുവന്നത് രാജ്യത്താകമാനമുള്ള നികുതിനിയമവ്യവസ്ഥ ലളിതമാകും എന്ന ശുഭാപ്‌തിവിശ്വാസം ഒന്നു കൊണ്ടു മാത്രമാണ്. എന്നാൽ GSTയുടെ പുനർനിയമനിർമ്മാണം മുതൽ നടത്തിപ്പ് വരെയുള്ള തലങ്ങളിലെല്ലാം വിശാലാർത്ഥവും ഉദ്ദേശ്യവും കണക്കിലെടുക്കാതെ സങ്കീർണ്ണതകൾ കൊണ്ട് നിറയ്ക്കുന്ന ഇപ്പോഴുള്ള അവസ്ഥ സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും പ്രതീക്ഷകളുടെ മേൽ ആശങ്കയുടെ നിഴൽ വീഴ്ത്തിയിട്ടുണ്ട്.

ഇതിന് മാറ്റം വരണമെന്നും GST നിയമത്തെ അതിൻറെ അന്തഃസത്ത ചോരാതെ പ്രവൃത്തിയിൽ കൊണ്ടുവരുന്നതിനായി നടപടികൾ സ്വീകരിക്കണം എന്നും ഇന്ത്യയുടെ പല ഭാഗത്തുനിന്നുമുള്ള ഉത്തരവാദിത്തപ്പെട്ട നേതാക്കളും രാഷ്‌ട്രീയ സാമ്പത്തിക നിരീക്ഷകരും ഇപ്പോൾ വർദ്ധിച്ച ആവശ്യകതയോടെ ആവശ്യപ്പെടുകയാണ്.

കേരളത്തിൻറെ ഇപ്പോഴത്തെ ധനകാര്യമന്ത്രി ശ്രീ K.N.ബാലഗോപാൽ രാജ്യസഭാ അംഗമായിരുന്ന കാലഘട്ടത്തിൽ GSTയുടെ നടത്തിപ്പിൽ വരാൻ സാധ്യതയുള്ള പല ആശങ്കകളും പ്രശ്‌നങ്ങളും മുൻകൂട്ടിത്തന്നെ ചൂണ്ടിക്കാട്ടുകയും GST ബിൽ പഠിക്കാനുള്ള രാജ്യസഭയുടെ സെലക്റ്റ് കമ്മിറ്റിയിൽ അംഗമായിരുന്നുകൊണ്ട് നിർദ്ദേശങ്ങൾ പേപ്പർ മുഖാന്തിരം രാജ്യസഭ മുമ്പാകെ സമർപ്പിക്കുകയും ചെയ്‌ത വ്യക്തിയാണ്.

ഈ അടുത്തകാലത്തു GST കൗൺസിലിൽ അംഗങ്ങളായ മറ്റു സംസ്ഥാനങ്ങളിലെ മിടുക്കരായ ധനമന്ത്രിമാരും പച്ചയായി തന്നെ ഈ കാര്യങ്ങളിൽ പ്രതികരിക്കുകയുണ്ടായി എന്നത് ആശാവഹമാണ്

അതിൽ പ്രഗത്ഭനും അമേരിക്കയിൽ നിന്നും ബി.ടെക്കും MBAയും ഉന്നതനിലയിൽ വിജയം കരസ്ഥമാക്കിയിട്ടുമുള്ള തമിഴ്‌നാട് ധനമന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ GST കൗൺസിലിൽ നടത്തിയ കന്നിപ്രസംഗത്തിൽ വിമർശനങ്ങൾക്കൊടുവിൽ കരുതലെന്നോണം പ്രസ്താവിച്ച ഏതാനും വാക്കുകൾ ഇവിടെ ചേർക്കട്ടെ:

“ഞാൻ പറയാനാഗ്രഹിക്കുന്നതെന്തെന്നാൽ ഇപ്പോൾ നാം എത്തിയിരിക്കുന്നത് GST എന്ന ആശയത്തിൻറെ ഗാഢവും സമൂലവും സമഗ്രവുമായ ഒരു ഉടച്ചുവാർക്കൽ അത്യന്താപേക്ഷിതമായ ഒരു വഴിത്തിരിവിലാണ്. അതിനായുള്ളൊരു പരിശ്രമം ഇപ്പോൾത്തന്നെ നടപ്പാക്കിയില്ലെങ്കിൽ അത് GSTയുടെ ഭാവിയെത്തന്നെ അപകടത്തിലാക്കും.”  

ആയതിനാൽ കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും GST നിയമത്തിൻറെ ഇനിയങ്ങോട്ടുള്ള നടത്തിപ്പിൽ മുമ്പത്തേക്കാളേറെ ശ്രദ്ധ കൊടുത്ത് ആഗോള കാഴ്ച്ചപ്പാടിനു യോജിക്കുന്ന നിലവാരത്തിലുള്ള ചരക്കു സേവന നികുതിയായി നമ്മുടെ GSTയെ ഉയർത്തുകയും "GST is simple tax" എന്ന ജൂൺ 30, 2017ലെ ഉദ്ഘാടന പ്രസംഗസമയത്തെ പ്രസ്‌താവനയെ അന്വർത്ഥമാക്കും വിധം GSTയെ ലളിതവൽക്കരിക്കുകയും ചെയ്‌ത്‌, GSTയെ ജനം തോളിലേറ്റുന്നൊരു നിയമമായി മാറ്റണം എന്നതാണ് ഇന്ത്യയുടെ ഇന്നത്തെ ആവശ്യം.

GSTയുടെ ജനക്ഷേമകരമായ ഒരു നവീകരണം എത്രയും വേഗം നടപ്പിലാകും എന്ന ശുഭപ്രതീക്ഷയോടെ ലേഖകനും ഇന്ത്യയിലെ മറ്റു ജനങ്ങളോടൊപ്പം GSTയുടെ അന്തഃസത്തയും ഫെഡറൽ സംവിധാനത്തിൻറെ മൂല്യങ്ങളും തിരിച്ചു കൊണ്ടുവരാനുള്ള നല്ല മാറ്റങ്ങളുടെ ശുഭസൂചനകൾക്കായി ഉറ്റുനോക്കുന്നു.         

Also Read

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന https://100days.kerala.gov.in/ പോർട്ടലിൽ പ്രസിദ്ധീകരിച്ച പദ്ധതികൾ

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർക്കാർ ഉത്തരവ് പ്രകാരം 2026 മാർച്ച് 7-ന് പുറത്തിറക്കിയ ഉത്തരവിന് അതേ തീയതി മുതൽ പ്രാബല്യമുണ്ടാകും.

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

സർക്കാരിന്റെ നയങ്ങളും ഭരണപരിഷ്‌കാരങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന നേതൃത്വമാണ് വകുപ്പിന് ആവശ്യമെന്ന അഭിപ്രായം.

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...