ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുന്നതിന് മുൻപും ശേഷവും രേഖകൾ വ്യാപാരിയെ കാണിക്കണം: വിവരാവകാശ കമ്മിഷണർ ഡോ. എ.എ.ഹക്കിം

തിരുവനന്തപുരം∙ സംസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് എത്തുന്ന ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുന്നതിന് മുൻപും ശേഷവും ബന്ധപ്പെട്ട രേഖകൾ വ്യാപാരിയെയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരെയോ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. ഉദ്യോഗസ്ഥരെ തിരിച്ചറിയുന്ന രേഖകളും പരിശോധനയ്ക്കായി ചുമതലപ്പെടുത്തപ്പെട്ട സ്ഥാപനങ്ങൾ ഏതൊക്കെ എന്നുമുള്ള ഔദ്യോഗിക രേഖകൾ ഇതിലുണ്ടാവണം. ഇതു സംബന്ധിച്ച് വ്യാപാരിക്ക് ഭാവിയിൽ സംശയമുണ്ടായാലോ അതിന്റെ പകർപ്പ് കാണണമെന്ന് ആവശ്യപ്പെട്ടാലോ അവ സാക്ഷ്യപ്പെടുത്തി നൽകണം. വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടാൽ എത്രയും വേഗം നൽകണം. 30 ദിവസം കഴിഞ്ഞാൽ സൗജന്യമായി നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ.ഹക്കിം ഉത്തരവിട്ടു.
ഇതു നൽകുന്നതുകൊണ്ട് വകുപ്പിന്റെ ഔദ്യോഗിക ജോലികൾക്ക് ഒരു തടസ്സവും ഉണ്ടാകാനില്ല. നൽകാതിരിക്കുന്നത് വ്യാപാരിക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയുടെ നിഷേധമാകും. അത് ശിക്ഷാർഹമാണെന്നും ഉത്തരവിൽ പറയുന്നു. കൊല്ലം ചാമക്കട ബോബി സ്റ്റോറിന്റെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയ്ക്കുള്ള ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ടത് കൊട്ടാരക്കര ജിഎസ്ടി ഇന്റലിജന്‍സും എൻഫോഴ്സ്മെന്റും നിരസിച്ചിരുന്നു. തുടർന്ന് വിവരാവകാശ കമ്മിഷന് ലഭിച്ച അപ്പീലാണ് ഉത്തരവ്. ഹിയറിങ്ങിൽ അന്വേഷണ നടപടികൾ പൂർത്തിയാക്കാത്തതിനാൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന നിലപാട് ജിഎസ്ടിയിലെ ഉന്നത ഉദ്യോഗസ്ഥർ ആവർത്തിച്ചു. നികുതി ബാധ്യത സംബന്ധിച്ച അന്തിമ തീർപ്പിന് ശേഷമേ വിവരം നൽകാൻ കഴിയൂ എന്ന വിശദീകരണമാണ് സമർപ്പിച്ചത്.
പരിശോധനക്ക് മുൻപ് വ്യാപാരിക്ക് വേണമെങ്കിൽ അത് ആവശ്യപ്പെട്ട് ബോധ്യപ്പെടാമെന്നാണ് ചട്ടമെന്ന് ഉദ്യോഗസ്ഥർ വാദിച്ചു. ഈ വാദം കമ്മിഷൻ തള്ളി. ഇത് നീതി നിഷേധമാകുമെന്നും വകുപ്പിന്റെ സുതാര്യതയും വിശ്വാസ്യതയും നിലനിർത്താൻ ആ രേഖാ പകർപ്പ് നൽകണമെന്നും കമ്മിഷണർ നിർദേശിച്ചു. ഒരു സർക്കാർ വകുപ്പിന്റെ സാങ്കേതിക കാര്യങ്ങളിൽ എല്ലാ വ്യാപാരികള്‍ക്കും എപ്പോഴും അറിവുണ്ടായിരിക്കണമെന്നില്ല. എന്നാല്‍ തന്റെ സ്ഥാപനത്തിൽ പരിശോധനയ്ക്ക് വന്നുപോയ ഉദ്യോസ്ഥർ അതിന് അധികാരമുള്ളവരാണോ, തന്റെ ഏതൊക്കെ സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് ഉത്തരവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങൾ അറിയാൻ വ്യാപാരിക്ക് അവകാശമുണ്ട്. അത് സാങ്കേതികത്വം പറഞ്ഞ് നിഷേധിക്കാൻ പാടില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...