₹1,352 കോടി ജിഎസ്ടി ബാധ്യത; പതഞ്ജലി ഗ്രൂപ്പിന് നികുതി വകുപ്പിന്റെ വമ്പൻ നോട്ടീസ്

ന്യൂഡൽഹി: ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പിന് ₹1,352 കോടി നികുതിയും പലിശയും പിഴയും ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് വമ്പൻ നോട്ടീസ് നൽകി. കമ്പനിയുടെ ജിഎസ്ടി റിട്ടേണുകളിലെ കണക്കുകളിൽ കണ്ടെത്തിയ വൈരുധ്യങ്ങളാണ് നടപടിക്ക് വഴിവെച്ചത്.
ചെന്നൈ നോർത്ത് ജിഎസ്ടി ഡിവിഷനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മെയ് 25-നാണ് കമ്പനിയ്ക്ക് നോട്ടീസ് ലഭിച്ചതെന്ന് പതഞ്ജലി ഗ്രൂപ്പ് റെഗുലേറ്ററി ഫയലിംഗിലൂടെ സ്ഥിരീകരിച്ചു.
കമ്പനി സമർപ്പിച്ച GSTR-3B പ്രതിമാസ റിട്ടേണുകളിലും GSTR-7 റിട്ടേണുകളിലും കണ്ടെത്തിയ പൊരുത്തക്കേടുകളാണ് നോട്ടീസിന് ആധാരമെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി വകുപ്പ് വൻതുക ആവശ്യപ്പെട്ടിരിക്കുന്നത്.
നോട്ടീസ് പ്രകാരം, ₹676.46 കോടി വീതം കേന്ദ്ര ജിഎസ്ടിയും (CGST) സംസ്ഥാന ജിഎസ്ടിയും (SGST) ഉൾപ്പെടെ മൊത്തം ₹1,352 കോടിയാണ് അടയ്ക്കേണ്ടത്. ഇതിന് പുറമെ ₹135.29 കോടി പിഴയും ബാധകമാണ്. കൂടാതെ 18 ശതമാനം നിരക്കിൽ പലിശയും ഈടാക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നികുതി ഉപദേഷ്ടാക്കളുമായി ചർച്ചകൾ നടക്കുകയാണെന്നും നോട്ടീസിന് നിയമപരമായും വസ്തുതാപരമായും വിശദമായ മറുപടി നൽകുമെന്നും പതഞ്ജലി ഗ്രൂപ്പ് അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടി സമർപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
നോട്ടീസ് ലഭിച്ചതുകൊണ്ട് ഉടൻ സാമ്പത്തിക ആഘാതമുണ്ടാകില്ലെന്നും അന്തിമ ബാധ്യത എത്രത്തോളം വരുമെന്നത് വിശദമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂവെന്നും കമ്പനി അറിയിച്ചു.
രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നായ പതഞ്ജലിക്കെതിരായ ഈ നടപടി ജിഎസ്ടി മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. റിട്ടേൺ പൊരുത്തക്കേടുകൾ, ഡാറ്റാ അനലിറ്റിക്സ് പരിശോധനകൾ, റിട്ടേൺ ക്രോസ് വെരിഫിക്കേഷൻ എന്നിവയിൽ ജിഎസ്ടി വകുപ്പ് കൂടുതൽ ശക്തമായ നിരീക്ഷണം നടത്തുന്നുവെന്നതിന്റെ സൂചന കൂടിയായാണ് ഈ നോട്ടീസ് വിലയിരുത്തപ്പെടുന്നത്.
വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ജിഎസ്ടി റിട്ടേണുകളും നികുതി കണക്കുകളും കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുന്നതിന്റെ ഭാഗമായി ഭാവിയിലും സമാന നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നികുതി വിദഗ്ധരുടെ വിലയിരുത്തൽ.

