പിൻവാതിൽ ബാർ ലൈസൻസ് അഴിമതി? സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലാതെ പുതുക്കൽ വിവാദത്തിൽ ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലാത്ത ഹോട്ടലുകൾക്ക് ഒരു വർഷത്തേക്ക് ബാർ ലൈസൻസ് പുതുക്കി നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ വിവാദ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജികൾ സമർപ്പിച്ചു. കേരള മദ്യനിരോധന സമിതിയും കൊല്ലം സ്വദേശിയായ പൊതുപ്രവർത്തകൻ എം.എം. സഞ്ജീവ്കുമാറുമാണ് ഹർജികളുമായി കോടതിയെ സമീപിച്ചത്.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അപ്രൂവൽ ആൻഡ് ക്ലാസിഫിക്കേഷൻ കമ്മിറ്റി നൽകുന്ന സ്റ്റാർ ക്ലാസിഫിക്കേഷൻ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് ബാർ ലൈസൻസ് അനുവദിക്കുന്നത്. വിദേശമദ്യ ചട്ടങ്ങളിലും ഇതിനെ കുറിച്ച് വ്യക്തമായ നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവാരമുള്ള ഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് നൽകേണ്ടതെന്ന ലക്ഷ്യത്തോടെയാണ് ഈ വ്യവസ്ഥ.
എന്നാൽ, റീ-ക്ലാസിഫിക്കേഷൻ അപേക്ഷകളിൽ വൈകുന്നതിനെ ചൂണ്ടിക്കാട്ടി, അപേക്ഷ സമർപ്പിച്ച എല്ലാ ഹോട്ടലുകൾക്കും ക്ലാസിഫിക്കേഷൻ ലഭിക്കാതെയും ബാർ ലൈസൻസ് പുതുക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ഇതിനിടെ, ക്ലാസിഫിക്കേഷൻ നൽകുന്നതിൽ വൈകുന്നത് കമ്മിറ്റിയല്ല, ഹോട്ടലുകൾ തന്നെയാണെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടർ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ സർക്കുലറും പുറത്തിറക്കിയിരുന്നു. എന്നാൽ, ഇതെല്ലാം മറികടന്ന്, പോർട്ടലിൽ അപേക്ഷ നൽകിയെന്ന കാരണത്താൽ മാത്രം ലൈസൻസ് പുതുക്കുന്നത് ചട്ടലംഘനവും അധികാര ദുരുപയോഗവുമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
പിൻവാതിൽ വഴി ബാർ ലൈസൻസ് പുതുക്കാൻ ശ്രമിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്നും, സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും മദ്യനിരോധന സമിതിയുടെ ജനറൽ സെക്രട്ടറി ഡോ. വിൻസന്റ് മാളിയേക്കൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 13ന് നികുതി അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് എം.എം. സഞ്ജീവ്കുമാറിന്റെ ഹർജിയും സമർപ്പിച്ചിരിക്കുന്നത്.
സംസ്ഥാന ചീഫ് സെക്രട്ടറി, നികുതി അഡീഷണൽ ചീഫ് സെക്രട്ടറി, എക്സൈസ് കമ്മീഷണർ, കേന്ദ്ര ടൂറിസം സെക്രട്ടറി, വിജിലൻസ് കമ്മീഷണർ എന്നിവരെ എതിർകക്ഷികളാക്കി ഹർജികൾ നൽകിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെ ചുറ്റിപ്പറ്റിയുള്ള നിയമപരവും ഭരണപരവുമായ ചർച്ചകൾക്കിടയിൽ, ഹൈക്കോടതിയുടെ ഇടപെടൽ വിഷയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ
