കൊച്ചി വിമാനത്താവളത്തിന് റെക്കോര്‍ഡ് നേട്ടം; യാത്രക്കാരുടെ എണ്ണം ഒരു കോടി കടന്നു

കൊച്ചി വിമാനത്താവളത്തിന് റെക്കോര്‍ഡ് നേട്ടം; യാത്രക്കാരുടെ എണ്ണം ഒരു കോടി കടന്നു

1.2 കോടി യാത്രക്കാരാണ് 2018-19 സാമ്ബത്തിക വര്‍ഷം സിയാല്‍ വഴി യാത്ര ചെയ്തത്. ഇതില്‍ 52.68 ലക്ഷം പേര്‍ ആഭ്യന്തരയാത്രക്കാരും 49.32 ലക്ഷം പേര്‍ രാജ്യാന്തര യാത്രക്കാരുമാണ്. ഇതാദ്യമായാണ് സിയാവില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തേക്കാള്‍ ഉയരുന്നത്.

കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്നുണ്ടായ എല്ലാ പ്രതിസന്ധികളും അതിജീവിച്ചാണ് സിയാല്‍ ഈ നേട്ടം കരസ്ഥമാക്കിയത്. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 മുതല്‍ 15 ദിവസത്തേക്ക് വിമാനത്താവളം അടച്ചിട്ടിരുന്നു. കൂടാതെ വിമാനത്താവളത്തിന് സാരമായ കേടുപാടുകളും സംഭവിച്ചിരുന്നു.

വിമാന സര്‍വ്വീസുകള്‍

ഏപ്രിലില്‍ നിലവില്‍ വന്ന വേനല്‍ക്കാല സമയക്രമമനുസരിച്ച്‌ ഓരോ ആഴ്ചയിലും 1672 വിമാന സര്‍വ്വീസുകള്‍ സിയാലിനുണ്ട്. ഇന്ത്യയിലെ 23 നഗരങ്ങളിലേക്കും 16 വിദേശ നഗരങ്ങളിലേക്കും സിയാലില്‍ നിന്ന് നേരിട്ട് വിമാന സര്‍വ്വീസ് നടത്തുന്നുണ്ട്.

ടെര്‍മിനല്‍ നവീകരണം

വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനല്‍ അടുത്തിടെ സിയാല്‍ നവീകരിച്ചിരുന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ തക്കവിധമാണ് നവീകരിച്ചിരിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ളതാണ് നിലവില്‍ ഒന്നാം ടെര്‍മിനല്‍. 1999 ജൂണ്‍ 10 നാണ് കൊച്ചി വിമാനത്താവളത്തില്‍ ആദ്യ വിമാനം ഇറങ്ങിയത്.